News - 2026
വത്തിക്കാനിൽ മാര്‍പാപ്പ സുപ്രധാന നിയമനങ്ങൾ നടത്തി
പ്രവാചകശബ്ദം 31-03-2026 - Tuesday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ലെയോ പതിനാലാമൻ പാപ്പ സുപ്രധാന നിയമനങ്ങൾ നടത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ആഭ്യന്തരകാര്യ വിഭാഗം തലവനായി ആർച്ച് ബിഷപ്പ് പൗലോ റുഡെല്ലിയെയും, പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്റ്റായി ആർച്ചുബിഷപ്പ് പെറ്റാർ രാജിച്ചിനെയും, ഇറ്റലിയുടെയും സാൻ മറീനോയുടെയും അപ്പസ്തോലിക ന്യൂൺഷ്യോയായി ആർച്ചുബിഷപ്പ് എഡ്ഗാർ പെഞ്ഞ പാരയെയും, ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. കൊളംബിയയിലെ അപ്പസ്തോലിക സ്ഥാനപതിയായി സേവനം ചെയ്തു വരികയായിരുന്നു ആര്‍ച്ച് ബിഷപ്പ് പൗളോ ഇറ്റലിയിലെ ബെർഗമോയിൽ നിന്നുള്ള മെത്രാപ്പോലീത്തായാണ്.
1995-ലാണ് വൈദികനായി അഭിഷിക്തനായത്. 2019-ൽ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം, 2023 മുതൽ കൊളംബിയയിൽ നൂൺഷ്യോയായി സേവനം ചെയ്യുകയായിരുന്നു. ദൈവീക സഹായത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടും, പരിശുദ്ധ പിതാവിന് നന്ദിയർപ്പിച്ചുകൊണ്ടും ഈ ഉത്തരവാദിത്വം സ്വീകരിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്റ്റായി, ഇറ്റലിയുടെയും സാൻ മറീനോയുടെയും നൂൺഷ്യോയായിരുന്ന ആര്‍ച്ച് ബിഷപ്പ് പെറ്റാർ രാജിച്ചിനെയാണ് ലെയോ പതിനാലാമൻ പാപ്പ നിയമിച്ചിരിക്കുന്നത്. പാപ്പായുടെ കൂടിക്കാഴ്ചകൾ, ദൈനംദിന പരിപാടികൾ എന്നിവ സജ്ജീകരിക്കേണ്ടത് പൊന്തിഫിക്കൽ ഭവനത്തിന്റെ ഉത്തരവാദിത്വമാണ്. നിര്‍ണ്ണായകമായ ഉത്തരവാദിത്വമാണ് ആര്‍ച്ച് ബിഷപ്പ് പെറ്റാറില്‍ നിക്ഷിപ്തമായിരിക്കുന്നത്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ, ആഭ്യന്തരകാര്യവിഭാഗം തലവനായി ഇതുവരെ സേവനം അനുഷ്ഠിച്ചിരുന്ന, ആര്‍ച്ച് ബിഷപ്പ് എഡ്ഗാർ പെഞ്ഞ പാര ഇറ്റലിയുടെയും സാൻ മറീനോയുടെയും അപ്പസ്തോലിക ന്യൂൺഷ്യോയായി നിയമിച്ചതാണ് മൂന്നാമത്തെ നിയമനം. വെനിസ്വേല സ്വദേശിയാണ് അദ്ദേഹം. 2018-ൽ ഫ്രാൻസിസ് പാപ്പയാണ്, അദ്ദേഹത്തെആഭ്യന്തരകാര്യവിഭാഗം തലവനായി നിയമിച്ചത്. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയന്‍ ആർച്ച് ബിഷപ്പ് റാൻഡാസോയെ നിയമനിർമ്മാണ ഗ്രന്ഥങ്ങളുടെ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി ലെയോ പാപ്പ നിയമിച്ചിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















