Seasonal Reflections - 2026
പ്രാർത്ഥനയും ജാഗ്രതയും: വിശ്വാസിയുടെ ആത്മീയ ആയുധങ്ങൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 38
സി. റെറ്റി ജോസ് എഫ്സിസി/ പ്രവാചകശബ്ദം 25-03-2026 - Wednesday
"ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്" (മത്തായി 26:41).
ആത്മീയമായ ഔന്നിത്യം ആഗ്രഹിക്കുമ്പോഴും മാനുഷികമായ പരിമിതികളിൽ തളർന്നുപോകുന്ന വിശ്വാസിയുടെ നേർചിത്രമാണിത്. എന്തെന്നാല്‍, ഞാന്‍ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. (റോമാ 7 : 15) നന്മ ചെയ്യാൻ ആഗ്രഹിക്കുമ്പോഴും തിന്മയിലേക്ക് ചായുന്ന മനുഷ്യപ്രകൃതിയുടെ ബലഹീനതയെയാണ് ഈശോ ഇവിടെ ചൂണ്ടിക്കാട്ടുന്നത്.
വിശുദ്ധ ആഗസ്തിനോസ് പറയുന്നു: "നമ്മുടെ ബലഹീനതകളെ തിരിച്ചറിയുന്നത് വിനയത്തിലേക്കും, ആ വിനയം ദൈവകൃപയിലേക്കും നമ്മെ നയിക്കും. നമ്മുടെ സ്വന്തം കഴിവിലല്ല, മറിച്ച് ദൈവത്തിന്റെ കൃപയിലാണ് നാം വിജയിക്കുന്നത് എന്ന് തിരിച്ചറിയുക".
പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ "ജാഗ്രത" (Vigilance) അത്യാവശ്യമാണ്. ഇത് കേവലം ഉറങ്ങാതിരിക്കലല്ല, മറിച്ച് ആത്മീയമായ ഉണർവാണ്. പ്രാർത്ഥന എന്നത് ദൈവവുമായുള്ള ആശയവിനിമയം മാത്രമല്ല, അത് പ്രലോഭനങ്ങൾക്കെതിരെയുള്ള ജാഗ്രതയുള്ള ഒരു ആയുധം കൂടിയാണ്. "മനുഷ്യൻ തന്റെ ശക്തിയിൽ മാത്രം ആശ്രയിക്കുമ്പോൾ വീണുപോകുന്നു. ആത്മാവിന്റെ സന്നദ്ധത പ്രാർത്ഥനയിലൂടെ ശരീരത്തിന് ശക്തി പകരണം" എന്ന് വിശുദ്ധ ജെറോം പഠിപ്പിക്കുന്നു.
ആത്മാവ് ദൈവവചനത്താൽ പോഷിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിലും, മനുഷ്യൻ ആത്മീയമായി ഉണർന്നിരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ പിശാച് തിന്മയുടെ വിത്തുകൾ വിതയ്ക്കാൻ ഇടയാകുമെന്ന് മഹാനായ ഒരിജൻ ഈ വചനത്തെ വ്യാഖ്യാനിക്കുന്നു.
ഉപവാസവും പരിത്യാഗ പ്രവൃത്തികളും വഴി 'ബലഹീനമായ ശരീരത്തെ' ആത്മാവിന്റെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തക്കവിധം നമ്മുടെ ശരീരത്തെ മെരുക്കി എടുക്കാൻ ഈ നോമ്പുകാലത്ത് നമ്മൾ പരിശ്രമിക്കണം.

















