News - 2026
"കർത്താവിനായി 24 മണിക്കൂർ" ദിനാചരണം മാർച്ച് 13, 14 തീയതികളിൽ ആചരിക്കുവാന്‍ വത്തിക്കാന്റെ ആഹ്വാനം
പ്രവാചകശബ്ദം 10-03-2026 - Tuesday
വത്തിക്കാന്‍ സിറ്റി: "കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ" എന്ന പേരില്‍ ആഗോള തലത്തിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന നടത്തുവാന്‍ വത്തിക്കാന്റെ ആഹ്വാനം. നോമ്പുകാലത്തിൽ കർത്താവിന്റെ പെസഹാരഹസ്യങ്ങളെ കുറിച്ച് ആഴത്തിൽ ധ്യാനിക്കുന്നതിനും, അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനും ക്ഷണിച്ചുക്കൊണ്ടാണ് സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയത്. തുടർച്ചയായി പതിമൂന്നാമത്തെ വർഷമാണ് പ്രാര്‍ത്ഥനയ്ക്കു വത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്.
"ഞാൻ ലോകത്തെ രക്ഷിക്കാൻ വന്നു" (യോഹന്നാൻ 12:47) എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വചനമാണ്, ഈ വർഷത്തെ പ്രാർത്ഥനാദിനത്തിനായുള്ള ആപ്തവാക്യം. മാർച്ച് 13 വെള്ളിയാഴ്ച വൈകുന്നേരവും മാർച്ച് 14 ശനിയാഴ്ച ദിവസം മുഴുവനും, ദേവാലയങ്ങൾ വിശ്വാസികൾക്ക് തുറന്നു നൽകുവാനും അവർക്ക് ആരാധന നടത്തുവാനും, കുമ്പസാരത്തിനുമുള്ള അവസരം നൽകുവാനും ഡിക്കാസ്റ്ററി ആഹ്വാനം ചെയ്തു. പള്ളികളുടെ തുറന്ന വാതിലുകൾ ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിന്റെ പ്രതീകമാണെന്നും ഡിക്കാസ്റ്ററി വ്യക്തമാക്കി. വ്യക്തിഗത പ്രാർത്ഥന കാർഡുകളും സമൂഹ ആഘോഷത്തിനായുള്ള നിർദ്ദേശങ്ങളും അടങ്ങിയ അജപാലന രേഖയും ഡിക്കാസ്റ്ററി വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















