News
കംബോഡിയയിലെ ക്രിസ്തു സാക്ഷ്യം: ജീവൻ കൊടുത്ത് വിദ്യാർത്ഥികളെ രക്ഷിച്ച ബ്രദർ റിച്ചി ഫെർണാണ്ടോയുടെ ജീവിതകഥ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 04-02-2026 - Wednesday
ഒരു വൈദീക വിദ്യാർത്ഥിയെകുറിച്ചാണ് ഈ കുറിപ്പ്. സംഭവം നടക്കുന്നത് 1996-ൽ. ഫിലിപ്പീൻസ് സ്വദേശിയായ 26 വയസ്സുള്ള ജെസ്യൂട്ട് സെമിനാരി വിദ്യാര്ത്ഥിയായിരിന്നു ബ്രദർ റിച്ചി (റിച്ചാർഡ്) ഫെർണാണ്ടോ. കംബോഡിയയിൽ താൻ ശുശ്രൂഷ ചെയ്തിരുന്ന സ്ഥലത്തെ വിദ്യാർത്ഥികളെ രക്ഷിക്കാനായി സ്വന്തം ജീവൻ സമർപ്പിച്ച വ്യക്തി.
1995-ലാണ് ബ്രദർ റിച്ചി കംബോഡിയയിൽ റീജൻസിക്കായി എത്തിയത്. പോളിയോ, ലാൻഡ്മൈൻ, മറ്റ് അപകടങ്ങൾ എന്നിവ മൂലം ശാരീരികമായി വൈകല്യം സംഭവിച്ചവർക്കായി പ്രവർത്തിച്ചിരുന്ന ജെസ്യൂട്ട് സമൂഹത്തിലെ ഒരു മിഷൻ കേന്ദ്രത്തിലായിരുന്നു റിച്ചി ശുശ്രൂഷ ആരംഭിച്ചത്. അവിടെയെത്തിയ ഉടൻ അവിടുത്തെ ഭാഷ പഠിക്കാനും അവരുടെ വേദനകളുടെ കഥകൾ ക്ഷമയോടെ കേൾക്കാനും സമയം കണ്ടെത്തിയ ബ്രദർ റിച്ചി വൈകാതെതന്നെ,വിദ്യാർത്ഥികളുടെ വിശ്വാസവും സ്നേഹവും സ്വന്തമാക്കി.
റിച്ചിയുടെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു സാരോം എന്ന അനാഥൻ. പതിനാറാം വയസ്സിൽ സൈനികനായ സാരോം ഒരു ലാൻഡ്മൈൻ പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റവനായിരുന്നു. സാരോമിന്റെ പെരുമാറ്റം മിഷനിലെ പലർക്കും ബുദ്ധിമുട്ടായിരുന്നെങ്കിലും, “അവനു എന്റെ ഹൃദയത്തിൽ എപ്പോഴും ഒരു സ്ഥാനം ഉണ്ട്” എന്ന് റിച്ചി തന്റെ സുഹൃത്തുകൾക്ക് എഴുതിയ കത്തുകളിൽ പറഞ്ഞിരുന്നു.
1996 ഒക്ടോബർ 17-ന്, സാരോം സ്കൂൾ ഡയറക്ടറെയും അധ്യാപകരെയും കാണാനായി മിഷൻ സ്കൂളിൽ എത്തി. ക്ലാസുകൾ പൂർത്തിയാക്കിയിട്ടും സ്കൂളിൽ തുടരാൻ അനുവാദം തേടിയിരുന്നെങ്കിലും, ശല്യമുണ്ടാക്കുന്ന പെരുമാറ്റം കാരണം സരോമിനു അത് നിഷേധിക്കപ്പെട്ടിരുന്നു. ഇതിൽ കുപിതനായ സാരോം ഒരു ദിവസം ബാഗിൽ ഒരു കൈ ഗ്രനേഡുമായി സ്കൂളിലെത്തി. തനിക്കെതിരെ പരാതി പറഞ്ഞ വിദ്യാർത്ഥികളോടുള്ള പക തീർക്കാനായി വിദ്യാർത്ഥികൾ തിങ്ങി നിറഞ്ഞ ഒരു ക്ലാസ്റൂമിലേക്കു സരോം ഇരച്ചു കയറി ട്രേറഗ്രേനേഡ് വലിച്ചെറിയുകയായിരുന്നു ലക്ഷ്യം.
ജനാലകൾ ഇരുമ്പുകമ്പികളാൽ അടച്ചിരുന്നതിനാൽ കുട്ടികൾക്ക് പുറത്തേക്കു രക്ഷപ്പെടാനാവില്ലായിരുന്നു. കാര്യത്തിൻ്റെ ഗൗരവ്വം മനസ്സിലാക്കിയ ബ്രദർ റിച്ചി സാരോമിന്റെ പിന്നിൽ നിന്നു ചാടിപ്പിടിച്ച് ഗ്രനേഡ് എറിയുന്നത് തടയാൻ ശ്രമിച്ചു. “ടീച്ചറെ, എന്നെ വിടൂ; ഞാൻ നിങ്ങളെ കൊല്ലാൻ ആഗ്രഹിക്കുന്നില്ല” എന്ന് സാരോം അപേക്ഷിച്ചു. എങ്കിലും, ഗ്രനേഡ് നിലത്ത് വീണ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ബ്രദർ റിച്ചി സാരോമിനുമുകളിലേക്ക് വീണു, അവനെയും സ്കൂളിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചു; സ്വന്തം ജീവൻ നഷ്ടപ്പെടുത്തി.
മരണത്തിന് നാല് ദിവസം മുമ്പ്, തന്റെ സുഹൃത്തും ജെസ്യൂട്ട് സമൂഹാംഗമായ ഫാ. ടൊട്ടെറ്റ് ബനായ്നാൽ എസ്.ജെയ്ക്ക് റിച്ചി എഴുതിയ കത്തിൽ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി: “എന്റെ ഹൃദയം എവിടെയാണെന്ന് എനിക്ക് അറിയാം. ദരിദ്രർക്കും രോഗികൾക്കും അനാഥർക്കുമായി എല്ലാം സമർപ്പിച്ച യേശുക്രിസ്തുവിനൊപ്പമാണ് അത്. ദൈവം തന്റെ ജനങ്ങളെ—വൈകല്യമുള്ള നമ്മുടെ സഹോദരങ്ങളെയും സഹോദരിമാരെയും—ഒരിക്കലും മറക്കുന്നില്ലെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അവർ ഈ സത്യം അറിയാൻ ദൈവം എന്നെ ഉപയോഗിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതാണ് എന്റെ വിളി എന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു.”
ഒരു ധ്യാന കുറിപ്പിൽ മരണത്തെക്കുറിച്ച് റിച്ചി ഇങ്ങനെ എഴുതി- “ഞാൻ മരിക്കുമ്പോൾ, ഞാൻ എത്ര മഹാനായിരുന്നുവോ ശക്തനായിരുന്നുവോ കഴിവുള്ളവനായിരുന്നുവോ എന്നതല്ല, മറിച്ച് ഞാൻ സത്യത്തിനായി ജീവിച്ചു സംസാരിച്ചു, ശരിയായതിനു സാക്ഷ്യം വഹിച്ചു, എന്റെ എല്ലാ പ്രവൃത്തികളിലും ആത്മാർത്ഥത പുലർത്തി എന്നതായിരിക്കണം ആളുകൾ ഓർക്കേണ്ടത്.”
ബ്രദർ റിച്ചി ഫെർണാണ്ടോയുടെ ജീവിതവും മരണവും, സ്നേഹം അതിന്റെ പരമാവധി ഉയരത്തിൽ എത്തുമ്പോൾ അത് സ്വയംത്യാഗമാകുന്നു എന്ന സുവിശേഷ സത്യം ശക്തമായി പ്രഖ്യാപിക്കുന്ന ഒരു ഉത്തമ ക്രൈസ്തവ സാക്ഷ്യമാണ്. ബ്രദർ റിച്ചി അൾത്താരയുടെ വണക്കത്തിന് യോഗ്യനാകാനുള്ള നാമകരണ നടപടികൾ ആരംഭിച്ചു കഴിഞു. വിശുദ്ധിയുടെ പടവുകൾ കയറാൻ ബ്രദർ റിച്ചിയുടെ മാതൃക നമ്മെ സഹായിക്കട്ടെ.
⧪ പ്രവാചകശബ്ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?




















