News
പുതിയ മെത്രാപ്പോലീത്തമാരെ 'പാലിയം' ധരിപ്പിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 29-06-2026 - Monday
വത്തിക്കാന്‍ സിറ്റി: വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനമായ ഇന്ന് ലെയോ പതിനാലാമന്‍ പാപ്പ പുതിയ മെത്രാപ്പോലീത്തമാർക്ക് 'പാലിയം' സമ്മാനിച്ചു. പ്രഥമ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ പരമാധികാരത്തില്‍ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും സഭാതലവനായ പാപ്പയോടുള്ള വിധേയത്വവുമാണ് 'പാലിയം' അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെട്ടത്. കൊൽക്കത്തയിലെ ആർച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്കും മധുരയിലെ ആർച്ച് ബിഷപ്പ് ആന്റണിസാമി സവരിമുത്തുവും ഉള്‍പ്പെടെയുള്ളവരെയാണ് പാപ്പ പാലിയം ധരിപ്പിച്ചത്.
പാപ്പയുമായുള്ള കൂട്ടായ്മയുടെയും അജപാലന ശുശ്രൂഷയുടെയും അധികാര ഉത്തരവാദിത്വങ്ങളുടെയും സമാധാനവും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയുടെയും അടയാളമായി ധരിക്കുന്നതും ഇരുതോളുകളിലുടെ കഴുത്തുചുറ്റി നെഞ്ചിൻറെ മദ്ധ്യത്തിലൂടെ മുന്നോട്ടും പിന്നോട്ടും നീണ്ടുകിടക്കുന്നതും കുരിശുകളുള്ളതും ആട്ടിൻരോമത്താൽ നിർമ്മിതവുമാണ് പാലിയം. മെത്രാപ്പോലീത്തമാര്‍ക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം.
വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ തിരുന്നാൾക്കുർബാനയോട് അനുബന്ധിച്ചാണ് പാലിയം കൈമാറ്റം നടന്നത്. വിശ്വാസികൾക്ക് വേണ്ടി സ്വന്തം സമയവും ഊർജ്ജവും ബലിനൽകാൻ ഇടയന്മാർ തയ്യാറാകണമെന്ന് പാപ്പ ഉദ്ബോധിപ്പിച്ചു. പത്രോസ് ശ്ലീഹായുടെ 'താക്കോലുകൾ' എന്ന പ്രതീകത്തെ ഐക്യത്തിന്റെ അടയാളമായി പാപ്പ വിശേഷിപ്പിച്ചു.
ഒരു താക്കോൽ വാതിലുകൾ തകർക്കാനല്ല, മറിച്ച് അവ തുറക്കാനും തടസ്സങ്ങൾ നീക്കി ഒറ്റപ്പെട്ട മുറികളെ ഒരു വലിയ വീടാക്കി മാറ്റാനുമാണ് ഉപയോഗിക്കുന്നത്. അതുപോലെ, സഭയിലെ കൂട്ടായ്മ എന്നത് സ്വന്തം നിലപാടുകളിൽ കടുംപിടുത്തം പിടിച്ചല്ല, മറിച്ച് , എല്ലാവരുടെയും ഹൃദയങ്ങളിൽ സത്യത്തിന്റെ സംഗമസ്ഥാനങ്ങൾ കണ്ടെത്തിക്കൊണ്ടും, സത്യത്തിന്റെ പ്രകാശത്തിൽ പരസ്പര വളർച്ചയ്ക്കുള്ള ഉപകരണങ്ങളായി മാറിക്കൊണ്ടുമാണ് നിർമ്മിക്കേണ്ടതെന്നു പാപ്പ പറഞ്ഞു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















