News - 2026

യുവ ക്രൈസ്തവര്‍ക്കിടയില്‍ ബൈബിള്‍ വായനയും താല്‍പര്യവും വർദ്ധിക്കുന്നു; പുതിയ ഗ്ലോബല്‍ സര്‍വ്വേ ഫലം പുറത്ത്

പ്രവാചകശബ്ദം 09-05-2026 - Saturday

ലണ്ടന്‍: ലോകമെമ്പാടുമുള്ള യുവജനങ്ങളായ ക്രൈസ്തവരില്‍ ബൈബിളിൽ താൽപര്യം വർദ്ധിക്കുന്നതായി പുതിയ ആഗോള സർവേ ഫലം. 15 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവരുടെ ഇടയിൽ വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള മനോഭാവത്തെ പഠിച്ച പത്മോസ് യൂത്ത് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പത്മോസ് ഇനിഷ്യേറ്റീവ്, യുണൈറ്റഡ് ബൈബിൾ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് പ്രമുഖ സര്‍വ്വേ ഏജന്‍സിയായ ഗാലപ്പാണ് സർവേ നടത്തിയിരിക്കുന്നത്. 85 രാജ്യങ്ങളിലും വിവിധ പ്രദേശങ്ങളിലുമായി ഏകദേശം 91,000 ആളുകളിൽ നിന്ന് ഗവേഷകർ പ്രതികരണങ്ങൾ ശേഖരിച്ചു.

ഇതിൽ ഏകദേശം 28,700 യുവജനങ്ങളുണ്ടെന്നു ഗവേഷക ഏജന്‍സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു. റിപ്പോർട്ട് അനുസരിച്ച്, 18നും 24നും ഇടയിൽ പ്രായമുള്ള ക്രൈസ്തവ യുവജനങ്ങള്‍, മുന്‍കാല യുവതലമുറകളെക്കാള്‍ കൂടുതൽ പതിവായി ബൈബിൾ വായിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് സര്‍വ്വേയില്‍ പറയുന്നു. ലോകമെമ്പാടുമുള്ള യുവജന ക്രിസ്ത്യാനികളിൽ പകുതിയോളം പേർ എല്ലാ ആഴ്ചയും ബൈബിള്‍ വായിക്കാനോ പഠിക്കാനോ സമയം കണ്ടെത്തുന്നുവെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ വിശ്വാസം ചർച്ച ചെയ്യുന്നതിലും ബൈബിൾ സംഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലും പലരും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലാറ്റിൻ അമേരിക്ക, സബ് - സഹാറൻ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ, ദൈനംദിന ജീവിതത്തിൽ ദൈവവിശ്വാസം ഒരു പ്രധാന പങ്ക് വഹിക്കുന്നത് തുടരുന്നതിനാൽ, മേഖലയില്‍ ബൈബിളിന് ശക്തമായ സ്വാധീനമുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ, 81 ശതമാനം ക്രൈസ്തവ യുവജനങ്ങളും വിശ്വാസം തങ്ങൾക്ക് വ്യക്തിപരമായി പ്രധാനമാണെന്ന് ഏറ്റുപറയുന്നുണ്ടെന്ന് ഗവേഷക ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തിൽ സര്‍വ്വേയില്‍ പ്രതികരിച്ചവരിൽ ക്രിസ്ത്യാനികളല്ലാത്തവർ ഉൾപ്പെടെ 70% പേരും ബൈബിളിലെ സംഭവക്കഥകള്‍ കുട്ടികൾക്ക് വിലപ്പെട്ടതാണെന്ന് സമ്മതിക്കുന്നവരാണെന്നും ചൂണ്ടിക്കാണിക്കുന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »