News
ക്രൂശിത രൂപവും വിശുദ്ധ ബൈബിളും സാക്ഷിയാക്കി പെറുവിലെ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ
പ്രവാചകശബ്ദം 30-07-2026 - Thursday
ലിമ: അടുത്ത അഞ്ചു വര്‍ഷത്തേക്ക് പെറുവിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെയ്കോ സോഫിയ ഫുജിമോറി സത്യപ്രതിജ്ഞ ചെയ്തത് കുരിശ് രൂപത്തിന്റെയും വിശുദ്ധ ബൈബിളിന്റെയും മുന്നില്‍. ദൈവത്തെയും മാതൃരാജ്യത്തെയും വിശുദ്ധ സുവിശേഷങ്ങളെയും സാക്ഷിയാക്കി, 2026-2031 കാലയളവിലേക്ക് രാജ്യം എന്നെ ഏൽപ്പിച്ചിരിക്കുന്ന റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് എന്ന പദവി വിശ്വസ്തതയോടെ നിർവഹിക്കുമെന്നാണ് കെയ്കോ സോഫിയ ഫുജിമോറി ഹിഗുച്ചി പ്രതിജ്ഞ ചെയ്തത്.
പെറുവിയൻ ജനതയുടെ സാംസ്കാരികവും ധാർമികവുമായ രൂപീകരണത്തിൽ കത്തോലിക്ക സഭയുടെ പ്രാധാന്യം അംഗീകരിക്കുന്നുവെന്ന വാചകവും അവര്‍ ഉയര്‍ത്തിപിടിച്ചിരിന്നു. പെറുവിന്റെ ഭരണഘടനാ-നിയമപരമായ പാരമ്പര്യത്തിന്റെ ഭാഗമായ പ്രതിജ്ഞ രാജ്യവും കത്തോലിക്കാ സഭയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ വീണ്ടും ഉയർത്തിക്കാട്ടുന്നതായിരിന്നു. രാജ്യത്തെ ഭരണഘടനയും നിയമങ്ങളും ഉയർത്തിപ്പിടിക്കുമെന്നും അവ ശരിയായ വിധത്തില്‍ നടപ്പിലാക്കുമെന്നും ചരിത്രപരമായി അരികുവൽക്കരിക്കപ്പെട്ടവരുടെയും ശാരീരികവും ധാർമ്മികവുമായ ക്ഷേമം സംരക്ഷിക്കുമെന്നും പുതിയ പ്രസിഡന്റ് പ്രതിജ്ഞയെടുത്തു.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ആദ്യ പ്രസംഗത്തിൽ, വിനയത്തോടെയും മാതൃരാജ്യത്തിന്റെ വിധിയിൽ പൂർണ്ണഹൃദയത്തോടെയും വിശ്വാസത്തോടെയുമാണ് താൻ അധികാരമേൽക്കുന്നതെന്ന് ഫുജിമോറി പറഞ്ഞു. ദൈവത്തിന് നന്ദി പറയുകയും പെറുവിന്റെ സേവനത്തിനായി ആരംഭിക്കുന്ന പ്രവർത്തനങ്ങൾ അവിടുത്തെ കരങ്ങളില്‍ സമർപ്പിക്കുകയും ചെയ്യുകയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ കെയ്കോ സോഫിയ, പൊതു ജീവിതത്തിലും ക്രിസ്തീയ മൂല്യങ്ങള്‍ക്ക് ശക്തമായ പ്രാധാന്യം നല്കുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















