News
ക്രൂശിത രൂപത്തെ അവഹേളിച്ചതിന് പിന്നാലെ ദൈവമാതാവിന്റെ രൂപം; അവഹേളനം തുടര്‍ന്ന് ഇസ്രായേല്‍ സൈനികര്‍
പ്രവാചകശബ്ദം 07-05-2026 - Thursday
ഡെബെൽ (ലെബനോന്‍): തെക്കൻ ലെബനോനിൽ യേശുവിന്റെ രൂപം തകർത്ത ഇസ്രായേല്‍ സൈനികന്റെ വിവാദം അടങ്ങുന്നതിനു മുന്‍പ് മറ്റൊരു ക്രൈസ്തവ അവഹേളനം കൂടി. കന്യകാമറിയത്തിന്റെ രൂപത്തില്‍ വായിൽ സിഗരറ്റ് തിരുകിക്കൊണ്ടുകൊണ്ട് പുകവലിക്കുന്ന ഇസ്രായേല്‍ പ്രതിരോധ സേനയിലെ സൈനികന്റെ ചിത്രങ്ങളാണ് ഇന്നലെ ബുധനാഴ്ച പുറത്തുവന്നിരിക്കുന്നത്. ലെബനോനില്‍ ക്രിസ്ത്യൻ സമൂഹത്തോടു സൈന്യം കാണിക്കുന്ന അവഹേളനത്തിന്റെ ഏറ്റവും ഒടുവിലത്തെ അടയാളമായാണ് പുതിയ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
ഐഡിഎഫ് സൈനികർ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഈ ചിത്രം കഴിഞ്ഞ ദിവസം ഡെബെൽ ഗ്രാമത്തിൽ നിന്ന് എടുത്തതാണെന്നാണ് വിവരം. ഇസ്രായേല്‍ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ലെബനോനിലെ ഡെബെൽ ഗ്രാമത്തില്‍ നിന്നു തന്നെയാണ് ഇസ്രായേല്‍ സൈനികന്‍ ക്രൂശിത രൂപം കൂടം കൊണ്ട് അടിച്ചു തകര്‍ത്തത്. കുരിശ് തകര്‍ത്ത സൈനികനും അതിന്റെ ചിത്രം പകര്‍ത്തിയ സൈനികനും 30 ദിവസത്തെ തടവ് ശിക്ഷ വിധിച്ചിരിന്നു.
ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത അവഹേളനം നടന്നിരിക്കുന്നത്. ആഴ്ചകൾക്ക് മുന്‍പാണ് സംഭവം നടന്നതെന്നും എന്നാൽ ബുധനാഴ്ചയാണ് ചിത്രം പുറത്തു വന്നതെന്നും ഐഡിഎഫ് 'ജെറുസലേം പോസ്റ്റി'നോട് വ്യക്തമാക്കിയിരിന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് സൈനീക നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും തുടര്‍ച്ചയായ ക്രൈസ്തവ അവഹേളനത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















