India - 2026
എഫ്‌സിആർഎ ഭേദഗതി ബില്‍; പൗരാവകാശങ്ങളുടെ ലംഘനമെന്ന് മാർ ആൻഡ്രൂസ് താഴത്ത്
പ്രവാചകശബ്ദം 31-03-2026 - Tuesday
തൃശൂർ: കേന്ദ്ര സർക്കാരിൻ്റെ പുതിയ എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. പുതിയ ഭേദഗതികൾ ഭരണഘടനാ വിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ വ്യവസ്ഥകൾ വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തന സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എഫ്‌സിആർഎ അനുമതിയുള്ള സ്ഥാപനങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള പുതിയ വ്യവസ്ഥകൾ അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത് സന്നദ്ധ സംഘടനകളെയും ക്രൈസ്‌തവ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്‌തവർക്ക് നൂറ്റാണ്ടുകളായി ലഭിക്കുന്ന വിദേശ സഹായം സ്കൂളുകൾ, അനാഥാലയങ്ങൾ തുടങ്ങിയവ വഴി രാഷ്ട്രനിർമാണത്തിനാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചെറിയ കാരണങ്ങൾ പറഞ്ഞ് പല സ്ഥാപനങ്ങളുടെയും എഫ്‌സിആർഎ അനുമതി റദ്ദാക്കുന്നത് ശരിയല്ല.
പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ തുടങ്ങിയ വിശുദ്ധ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചതിൽ സഭയ്ക്കുള്ള കടു ത്ത പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തി. പ്രാർത്ഥനയോടെ ചെലവഴിക്കേണ്ട ദിവസങ്ങളിൽ കുട്ടികൾക്ക് പരീക്ഷ എഴുതേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. ക്രൈസ്‌തവ സമൂഹത്തോടുള്ള ഇത്തരം അവഗണനകൾക്കെതിരെ അധികൃതർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

















