News

ഇസ്ലാമിക് സ്റ്റേറ്റ്സ് നശിപ്പിച്ച ഇറാഖിലെ ക്രിസ്ത്യന്‍ ആശ്രമങ്ങളില്‍ പുനരുദ്ധാരണം തുടരുന്നു

പ്രവാചകശബ്ദം 16-02-2026 - Monday

ബാഗ്ദാദ്: ഇറാഖിലെ പുരാതന ക്രൈസ്തവ ആശ്രമങ്ങളായ മാർ ബെഹ്‌നാമിലെയും സാറാ ആശ്രമത്തിലെയും പതിമൂന്നാം നൂറ്റാണ്ടിലെ ചരിത്രപരമായ ചുവർചിത്രങ്ങളുടെ പുനഃസ്ഥാപന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശം നടത്തിയ കാലയളവില്‍ കലാസൃഷ്ടികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടവയാണ് ഇവ. മെസൊപ്പൊട്ടേമിയ എന്ന ഫ്രഞ്ച് സംഘടനയുമായി ചേര്‍ന്നാണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ആക്രമണങ്ങള്‍ മുറിവേല്‍പ്പിച്ചുവെങ്കിലും മാർ ബെഹ്‌നാം ആശ്രമം സഹിഷ്ണുതയുടെയും പുതുക്കലിന്റെയും ദൃശ്യമായ അടയാളമായി നിലകൊള്ളുകയാണ്.

ക്രിസ്തീയ പൈതൃകം മായ്‌ക്കാനും നൂറ്റാണ്ടുകളുടെ വെല്ലുവിളികളെ അതിജീവിച്ച കലാസൃഷ്ടികൾ ഇല്ലാതാക്കാനുമുള്ള ശ്രമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ രണ്ട് പ്രധാന ചുവർചിത്രങ്ങൾ നശിപ്പിക്കുകയായിരിന്നു. വലുപ്പം, പഴക്കം, സൃഷ്ടിപരമായ വൈദഗ്ധ്യം എന്നിവയിൽ താരതമ്യപ്പെടുത്താവുന്ന ഈ ചുവര്‍ ചിത്രങ്ങള്‍ മറ്റൊരു ആശ്രമത്തിലും ഇല്ലായിരിന്നുവെന്നും നാശനഷ്ടങ്ങളുടെ കാഠിന്യവും പുനഃസ്ഥാപനത്തിന്റെ ഉയർന്ന ചെലവും ഉണ്ടായിരുന്നിട്ടും, ദൈവിക പരിപാലനയാൽ ഇത് പുനഃസൃഷ്ടിക്കപ്പെടുകയാണെന്നും ആശ്രമത്തിന്റെ സുപ്പീരിയര്‍ മാസന്‍ മറ്റൊക പറഞ്ഞു.

ക്രിസ്തു വിശ്വാസത്തെ പ്രതിയുള്ള മാർ ബെഹ്നാമിന്റെ രക്തസാക്ഷിത്വവും വിശുദ്ധ സാറയുടെ ചുവര്‍ ചിത്രങ്ങളുമാണ് ആശ്രമത്തില്‍ സ്ഥാപിക്കപ്പെട്ടിരിന്നത്. ഒരു പതിറ്റാണ്ട് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ അധിനിവേശ ആക്രമണത്തിനിടെയാണ് ചുവര്‍ ചിത്രങ്ങള്‍ വികൃതമാക്കപ്പെട്ടത്. രണ്ട് ചുവർച്ചിത്രങ്ങൾക്കും ഏകദേശം 80% നാശം ഇസ്ലാമിക് സ്റ്റേറ്റ്സ് വരുത്തിയിരിന്നുവെന്നും ലഭ്യമായ ഏറ്റവും പഴയ ചിത്രങ്ങൾ പരിശോധിച്ചുക്കൊണ്ടാണ് പുനരുദ്ധാരണം പൂര്‍ത്തിയാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »