News
സംഘർഷം ശക്തമാകുമ്പോൾ ഇറാഖിലെ ക്രൈസ്തവർ കഴിയുന്നത് കടുത്ത ആശങ്കയിൽ: ആർച്ച് ബിഷപ്പ് ബാഷർ വാർദ
പ്രവാചകശബ്ദം 10-03-2026 - Tuesday
ഇര്‍ബില്‍: ഇസ്രായേലും ഇറാനും അമേരിക്കയും ഉൾപ്പെട്ട സംഘർഷത്തെത്തുടർന്ന് മധ്യപൂര്‍വ്വേഷ്യ സംഘർഷ കേന്ദ്രമായി മാറിയതിന് പിന്നാലെ വടക്കൻ ഇറാഖിലെ ക്രൈസ്തവ സമൂഹങ്ങൾ അനിശ്ചിത്വത്തിലാണ് കഴിയുന്നതെന്ന് ഇർബിലിലെ ആർച്ച് ബിഷപ്പ് ബാഷർ വാർദ. കഴിഞ്ഞ ദിവസം ഏഷ്യാ ന്യൂസിനോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. മേഖലയിലെ ആളുകളുടെ ജീവിതം മന്ദഗതിയിലായെന്നും, സ്കൂളുകളും സർവകലാശാലകളും അടച്ചുപൂട്ടിയെന്നും ഭാവിയെ കുറിച്ച് പലരും ആശങ്കാകുലരാണെന്നും ആർച്ച് ബിഷപ്പ് ബാഷർ വാർദ പറഞ്ഞു.
കുർദിസ്ഥാൻ മേഖലയിലേക്ക് മിസൈല്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. അവയിൽ ചിലത് ക്രിസ്ത്യൻ പ്രാന്തപ്രദേശമായ അങ്കാവയിലെ ദേവാലയത്തോട് അനുബന്ധിച്ചുള്ള കെട്ടിടങ്ങള്‍ക്ക് നേരെയായിരിന്നു. മാർച്ച് 4ന് ഒരു ഡ്രോണിന്റെ ഭാഗങ്ങൾ കത്തോലിക്ക സന്യാസിനികള്‍ താമസിച്ചിരിന്ന ഒരു കോൺവെന്റിന്റെ മേൽക്കൂരയിൽ വീണാണ് നാശമുണ്ടാക്കിയത്. അതേസമയം ഒരു റോക്കറ്റ് ഒരു കൽദായ സമുച്ചയത്തിന്റെ ചാപ്പലിനും സമീപത്തുള്ള നിരവധി സൗകര്യങ്ങൾക്കും കേടുപാടുകൾ വരുത്തി. ഭാഗ്യത്തിനു ആളപായമുണ്ടായിട്ടില്ല. ആക്രമണം പ്രദേശവാസികള്‍ക്ക് ഇടയില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ടെന്ന് ആർച്ച് ബിഷപ്പ് ബാഷർ വാർദ പറഞ്ഞു.
സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും, നോമ്പുകാലത്ത് പ്രാദേശിക സഭ ആത്മീയ ശുശ്രൂഷയില്‍ സജീവമാണ്. ദിവ്യബലിയും കുരിശിന്റെ വഴിയും ഇപ്പോഴും മുടക്കം കൂടാതെ നടക്കുന്നുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാൽ യുവജന യോഗങ്ങൾ, മതബോധന ക്ലാസുകൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ആർച്ച് ബിഷപ്പ് ബാഷർ പറഞ്ഞു. ഇറാൻ - ഇറാഖ് യുദ്ധം, ഇസ്ലാമിക് സ്റ്റേറ്റ് മൂലമുണ്ടായ അക്രമം തുടങ്ങിയ മുൻകാല സംഘർഷങ്ങളുടെ വേദനാജനകമായ ഓർമ്മകൾ ഇപ്പോള്‍ ജനത്തിന്റെ ഉള്ളില്‍ വീണ്ടും ഉടലെടുത്തിരിക്കുകയാണെന്നും ആർച്ച് ബിഷപ്പ് വാർദ പറഞ്ഞു. മേഖലയിലെ സമാധാനത്തിനായി വിശ്വാസത്തിലും പ്രാർത്ഥനയിലും ഐക്യത്തോടെ തുടരാൻ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















