News

പീഡിതരായ ക്രൈസ്തവരെ പിന്തുണയ്ക്കുന്ന ഹംഗേറിയന്‍ ഭരണകൂടത്തിന് അമേരിക്കയില്‍ ആദരവ്

പ്രവാചകശബ്ദം 03-02-2026 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: പീഡിതരായ ക്രൈസ്തവരെ പിന്തുണയ്ക്കുന്നതിനുള്ള മാതൃകാപരമായ ശ്രമങ്ങൾക്ക് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ ഉച്ചകോടിയില്‍ ഹംഗറിയ്ക്കു ആദരവ്. തിങ്കളാഴ്ച വാഷിംഗ്ടണില്‍ ആരംഭിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് അവാർഡ് സമ്മാനിച്ചത്. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നതിനും അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിന്റെ മേൽനോട്ടം വഹിക്കുന്നതിനും നേതൃത്വം നല്‍കുന്ന വിദേശകാര്യ, വ്യാപാര മന്ത്രാലയത്തിലെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ അസ്ബെജ് അംഗീകാരം ഏറ്റുവാങ്ങി. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയുടെ ഉദ്ഘാടന പരിപാടിയ്ക്കു ഹംഗേറിയൻ എംബസി ആതിഥേയത്വം വഹിച്ചപ്പോള്‍ തന്നെയായിരിന്നു ആദരവ്.

സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നതിന്റെ അർത്ഥമെന്താണെന്ന് ഹംഗേറിയക്കാർ അവരുടെ ചരിത്രത്തിലൂടെ പഠിച്ചിട്ടുണ്ടെന്നും, 20-ാം നൂറ്റാണ്ടിലെ ഏകാധിപത്യ സ്വേച്ഛാധിപത്യ പ്രത്യയ ശാസ്ത്രങ്ങളായ നാസിസവും കമ്മ്യൂണിസവും രാജ്യം അനുഭവിച്ചിട്ടുണ്ടെന്നും ട്രിസ്റ്റൻ അസ്ബെജ് പറഞ്ഞു. കൊടിയ പീഡനങ്ങള്‍ക്കു ഇരയാകുന്ന ക്രിസ്ത്യാനികളെയും മറ്റ് മതസമൂഹങ്ങളെയും പിന്തുണയ്ക്കുന്ന ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിന്റെ കാതലായ സമീപനം നേരിട്ടുള്ള മനുഷ്യബന്ധങ്ങളിലൂടെ ഫലങ്ങൾ കൈവരിക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിറിയയിലെ സ്കൂളുകളും ക്രൈസ്തവ ദേവാലയങ്ങള്‍ പുതുക്കിപ്പണിയാനും, പാക്കിസ്ഥാനിലെ കുട്ടികളെ സഹായിക്കാനും, ഇറാഖിലെ ദേവാലയ പുനർനിർമ്മാണത്തിന് സംഭാവന നൽകാനും, നൈജീരിയയിൽ ആരോഗ്യ സംരക്ഷണ സഹായം നൽകാനും ഹംഗറി ഈ വര്‍ഷം തീരുമാനിച്ചിട്ടുണ്ടെന്നും അസ്ബെജ് പറഞ്ഞു. സഹായം ആവശ്യമുള്ള സമൂഹങ്ങൾക്ക് നേരിട്ട് എത്തിക്കുന്നതിനാൽ ഹംഗറിയുടെ പ്രവർത്തനങ്ങൾ പ്രത്യേകിച്ചും അംഗീകാരത്തിന് അർഹമാണെന്ന് പുരസ്കാരം സമ്മാനിച്ച മതസ്വാതന്ത്ര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും അയർലണ്ടിന്റെ മുൻ പ്രധാനമന്ത്രിയുമായ ഡേവിഡ് ട്രിംബിൾ ഊന്നിപ്പറഞ്ഞു.

പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശക്തമായ ഇടപെടല്‍ നടത്തുന്ന നടത്തുന്ന രാജ്യമാണ് ഹംഗറിയുടെ വിക്ടര്‍ ഓര്‍ബന്‍ ഭരണകൂടം. സിറിയ, ഇറാഖ്, നൈജീരിയ, ലെബനോന്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ ക്രൈസ്തവരുടെ നിലനില്‍പ്പിന് വേണ്ടി ഭരണകൂടം വലിയ രീതിയില്‍ സഹായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »