News

"ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടെ"; സത്യപ്രതിജ്ഞ ചടങ്ങിനിടെ വിശ്വാസ പ്രഘോഷണവുമായി കൊളംബിയയുടെ പ്രസിഡന്‍റ്

പ്രവാചകശബ്ദം 08-08-2026 - Saturday

ബൊഗോട്ട: ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യത്തോടെ കഴിഞ്ഞ ദിവസം നടന്ന കൊളംബിയന്‍ പ്രസിഡന്‍റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ശ്രദ്ധേയമായി. ഇന്നലെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സാന്റിയാഗോ ഡി കാലി സർവ്വകലാശാലയിലെ അരീന യുഎസ്‌സി ഓഡിറ്റോറിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിനിടെ കൊളംബിയയുടെ പ്രസിഡന്‍റ് ആബെലാർഡോ ഡി ലാ എസ്പ്രിയല്ലയാണ് രാജ്യത്തിന് മുന്നില്‍ തന്റെ ക്രിസ്തു വിശ്വാസം ശക്തമായി പ്രഘോഷിക്കുകയായിരിന്നു. "തന്റെ മേലുള്ള ദൈവീകമായ കടാക്ഷം ഒരിക്കലും പിൻവലിക്കാത്തതിന്" ക്രിസ്തുവിന് നന്ദി അര്‍പ്പിച്ചുക്കൊണ്ടായിരിന്നു അദ്ദേഹത്തിന്റെ കന്നി പ്രസംഗം.

ചടങ്ങിന്റെ വേദിയിൽ ഇടതുവശത്തായി ഫാത്തിമ മാതാവിന്റെ രൂപം സ്ഥാപിച്ചിരുന്നു. ഇരുകരങ്ങളും നീട്ടി “Viva Cristo Rey!” ( ക്രിസ്തുരാജാവ് നീണാള്‍ വാഴട്ടെ) എന്ന വാക്കുകളോടെ നിയുക്ത പ്രസിഡന്‍റ് തന്റെ ക്രിസ്തു വിശ്വാസം ലോകത്തിന് മുന്നില്‍ പ്രഘോഷിച്ചു. ഭരണകൂടത്തിന്റെ തനതു നടപടികൾക്കും ഡി ലാ എസ്പ്രിയല്ലയുടെയും വൈസ് പ്രസിഡന്റിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിനും ശേഷം, സംയുക്തമായ സ്തുതിഗീതാലാപനവും പ്രാർത്ഥനയും നടന്നു. കൊളംബിയൻ ഗായിക മെയ്യയുടെ 'ഹല്ലേലൂയ്യ' എന്ന ഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.

പ്രസിഡന്‍റ് ലാ എസ്പ്രിയേല, വൈസ് പ്രസിഡന്റ് ജോസ് മാനുവൽ റെസ്ട്രെപ്പോ, നിയുക്ത അംബാസഡർ അലജാൻഡ്രോ ഓർഡോനെസ് തുടങ്ങിയ കൊളംബിയയിലെ പുതിയ ഭരണനിരയിലെ മിക്കവരും അടിയുറച്ച കത്തോലിക്കാ വിശ്വാസികളാണ്. വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. കൊളംബിയയിലേക്കുള്ള പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോയെ ഇതുവരെ നിയമിക്കാത്തതിനാൽ, ഇക്വഡോറിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായ ആർച്ച് ബിഷപ്പ് ഡാഗോബെർട്ടോ കാമ്പോസ് വത്തിക്കാനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »