News

രോഗികൾ ദൈവത്തിന്റെ ഹൃദയത്തിൽ സ്ഥാനം നേടിയിരിക്കുന്നവര്‍: ലെയോ പാപ്പ

പ്രവാചകശബ്ദം 02-12-2025 - Tuesday

ബെയ്റൂട്ട്: രോഗികളായവരിലും പരിചരിക്കുന്നവരിലും, സമർപ്പിതരിലും, ഡോക്ടർമാരിലും എല്ലാ ആരോഗ്യ പ്രവർത്തകരിലും ജീവനക്കാരിലും യേശു വസിക്കുന്നുണ്ടെന്ന് ലെയോ പാപ്പ. ഇന്നു ഡിസംബർ രണ്ടാം തീയതി ബെയ്‌റൂട്ടിലെ മാനസിക വൈകല്യമുള്ളവരും, മാനസികരോഗികളുമായ സഹോദരങ്ങളെ ദിവസവും പരിചരിക്കുന്ന ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി ക്രോസ് നടത്തുന്ന ദെ ല ക്രോവ (“de la Croix”) ആശുപത്രിയിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരിന്നു പാപ്പ. താൻ ഏറെ ആഗ്രഹിച്ചിരുന്നതാണ്, ബെയ്‌റൂട്ടിലെ, ദെ ല ക്രോവ ആശുപത്രിയിലെ സന്ദർശനമെന്നത് എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്.

രോഗികളായവരിലും, പരിചരിക്കുന്നവരിലും, സമർപ്പിതരിലും, ഡോക്ടർമാരിലും, എല്ലാ ആരോഗ്യ പ്രവർത്തകരിലും, ജീവനക്കാരിലും യേശു വസിക്കുന്നു എന്നതാണ് ഇതിനു കാരണമെന്നും പാപ്പ കൂട്ടിച്ചേർത്തു. "രോഗികളായ നിങ്ങൾ നമ്മുടെ പിതാവായ ദൈവത്തിന്റെ ഹൃദയത്തിലാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു"- പാപ്പാ പറഞ്ഞു. ദരിദ്രരുടെ മുറിവേറ്റ മുഖങ്ങളിൽ കർത്താവിന്റെ പീഡാസഹനങ്ങളെ കാണണമെന്നും, ദിലെക്സി തെ അപ്പസ്തോലിക പ്രബോധനത്തിന്റെ വെളിച്ചത്തിൽ പാപ്പാ ഉദ്‌ബോധിപ്പിച്ചു.

തന്റെ ഹൃദയത്തിലും പ്രാർത്ഥനയിലും രോഗങ്ങളാൽ വലയുന്ന എല്ലാവരും ഉണ്ടെന്ന് ഉറപ്പുനൽകാനും താൻ ആഗ്രഹിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ദാനധർമ്മത്തിന്റെ അശ്രാന്തമായ അപ്പോസ്തലനായ, വാഴ്ത്തപ്പെട്ട ഫാ. ജാക്വസ് സ്ഥാപിച്ച ഈ ആശുപത്രിയിൽ ആയിരിക്കുമ്പോൾ, ദരിദ്രരോടും ഏറ്റവും കഷ്ടപ്പെടുന്നവരോടുമുള്ള സ്നേഹത്തിൽ പ്രകടമായ അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയെ അനുസ്മരിക്കുന്നുവെന്നു പാപ്പ പറഞ്ഞു. അദ്ദേഹം സ്ഥാപിച്ച സമർപ്പിത സമൂഹം ഈ സേവനം മുൻപോട്ടു കൊണ്ടുപോകുന്നതിൽ പാപ്പ സന്തോഷം പ്രകടിപ്പിക്കുകയും സന്തോഷത്തോടെയും അർപ്പണബോധത്തോടെയും നിർവഹിക്കുന്ന ദൗത്യത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു.

ആശുപത്രിയിലെ വിവിധ ജീവനക്കാരെ പാപ്പ അഭിവാദ്യം ചെയ്തിരിന്നു. അവരുടെ കരുതലും പരിചരണവും ക്രിസ്തുവിന്റെ അനുകമ്പാപൂർണമായ സ്നേഹത്തിന്റെ വ്യക്തമായ അടയാളമാണെന്നു പാപ്പാ ഓര്‍മ്മിപ്പിച്ചു. അനുകൂലമല്ലാത്ത സാഹചര്യങ്ങൾ കാരണം ക്ഷീണം തോന്നാമെങ്കിലും, ഈ സേവനത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തരുതെന്നും, ചെയ്യാൻ സാധിക്കുന്ന നന്മകൾ നിറവേറ്റുവാനും പാപ്പ ആഹ്വാനം ചെയ്തു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »