News
വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ബഹുമാനാർത്ഥം ദേശീയ അവധി പുനഃസ്ഥാപിക്കാന്‍ ഇറ്റാലിയന്‍ ഭരണകൂടം
പ്രവാചകശബ്ദം 02-10-2025 - Thursday
റോം: ഇറ്റലിയുടെ മാധ്യസ്ഥ വിശുദ്ധരില്‍ ഒരാളായ വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ബഹുമാനാർത്ഥം ദേശീയ അവധി ദിനം പുനഃസ്ഥാപിക്കാന്‍ ഇടപെടലുമായി ഭരണകൂടം. ഇന്നലെ ബുധനാഴ്ച ഇത് സംബന്ധിച്ച വോട്ടെടുപ്പ് പാർലമെന്റില്‍ നടന്നു. ഒക്ടോബർ 4 ന് വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ ദിനത്തിലാണ് വാർഷിക അവധി വരുന്നത്. അടുത്ത വർഷം മുതൽ നടപടി പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി ജോർജിയ മെലോണി തീരുമാനത്തെ സ്വാഗതം ചെയ്തു. വിശുദ്ധ ഫ്രാൻസിസ് അസീസ്സി എല്ലാ ഇറ്റലിക്കാർക്കും പ്രിയപ്പെട്ട വിശുദ്ധനാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
ജോർജിയ മെലോണിയുടെ വലതുപക്ഷ സർക്കാർ തന്നെയാണ് നിർദ്ദിഷ്ട നിയമനിർമ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഒക്ടോബർ 4ന് വിശുദ്ധന്റെ തിരുനാൾ ദിനത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ ജനതയ്ക്കു അവധി നൽകുന്ന ബില്ലിന് 247 വോട്ടുകൾ അനുകൂലമായി ലഭിച്ചു. 2 പേര്‍ മാത്രമാണ് എതിര്‍ത്തത്. എട്ട് പ്രതിനിധികള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വര്‍ഷങ്ങളായി വിശുദ്ധന്റെ തിരുനാള്‍ ദിനം ഇറ്റലിയിൽ ദേശീയ അവധിയായിരുന്നു. എന്നാൽ 1977-ൽ അത് നിർത്തലാക്കപ്പെട്ടു. നിയമ നിര്‍മ്മാണത്തിനുള്ള നിർദ്ദേശം അടുത്തതായി സെനറ്റിന്റെ അംഗീകാരത്തിനായി അയയ്ക്കും.
വിശുദ്ധ ഫ്രാൻസിസിനെ വീണ്ടും കണ്ടെത്തുകയെന്നാൽ അദ്ദേഹത്തിന്റെ സമാധാന സന്ദേശം പുനരുജ്ജീവിപ്പിക്കുക എന്നാണർത്ഥമെന്നും അതിന് എന്നത്തേക്കാളും ഇന്നും പ്രസക്തിയുണ്ടെന്നും ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിന് ശേഷം ചേംബർ ഓഫ് ഡെപ്യൂട്ടീസിന്റെ പ്രസിഡന്റ് ലോറെൻസോ ഫോണ്ടാന മാധ്യമങ്ങളോട് പറഞ്ഞു. ആർക്കും ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒരു പാരമ്പര്യവും വിശ്വാസവും ആത്മാവും ഉള്ള ഒരു നാടാണ് ഇറ്റലിയെന്നു വീണ്ടും ഓർമ്മിക്കുന്ന ദിവസമായിരിക്കും ഇതെന്നു മെലോണി ഉള്‍പ്പെട്ട ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി അംഗമായ ഗ്രാസിയ ഡി മാഗിയോ പറഞ്ഞു. ക്രൈസ്തവ ധാര്‍മ്മികതയും വിശ്വാസപാരമ്പര്യങ്ങളും മുറുകെ പിടിക്കുന്ന പാര്‍ട്ടിയാണ് ഇറ്റലി ഭരിക്കുന്ന ബ്രദേഴ്‌സ് ഓഫ് ഇറ്റലി.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?












