News
ഇറ്റാലിയന്‍ യുവ വൈദികന്‍ ലെയോ പാപ്പയുടെ രണ്ടാമത്തെ പേഴ്‌സണൽ സെക്രട്ടറി
പ്രവാചകശബ്ദം 28-09-2025 - Sunday
വത്തിക്കാന്‍ സിറ്റി; ഇറ്റാലിയൻ വൈദികനായ ഫാ. മാർക്കോ ബില്ലേരിയെ തന്റെ രണ്ടാമത്തെ പേഴ്‌സണൽ സെക്രട്ടറിയായി ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. കാനോൻ നിയമത്തിൽ ഡോക്ടറേറ്റുള്ള ഫാ. മാർക്കോ തിരുപ്പട്ടം സ്വീകരിച്ചിട്ട് 9 വര്‍ഷമാകുന്നതേയുള്ളൂ. റോമിൽ തന്നെയായിരിന്നു പഠനം. ഇറ്റലിയിലെ സാൻ മിനിയാറ്റോ രൂപത വൈദികനായ അദ്ദേഹം ടസ്കനിയിലെ എക്ലേസിയാസ്റ്റിക്കൽ ട്രൈബ്യൂണലിൽ ജഡ്ജിയായും, സാൻ മിനിയാറ്റോയിലെയും വോൾട്ടെറയിലെയും രൂപത ട്രൈബ്യൂണലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രെസ്ബിറ്ററൽ കൗൺസിലിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. സാൻ മിനിയാറ്റോ രൂപതയുടെ കീഴിലുള്ള സെന്‍റ് സ്റ്റീഫൻ & മാർട്ടിന്‍ ഇടവകയുടെ സഹവികാരിയായി സേവനം ചെയ്തു വരുന്നതിനിടെയാണ് നിര്‍ണ്ണായകമായ ഉത്തരവാദിത്വം അദ്ദേഹത്തിന് ലഭിച്ചത്. രൂപതയ്ക്കുള്ള "ഒരു വലിയ സമ്മാനം" എന്നാണ് ബിഷപ്പ് ജിയോവാനി പാക്കോസി നിയമനത്തെ വിശേഷിപ്പിച്ചത്. പുതിയ ദൗത്യത്തിനായി ഫാ. ബില്ലേരിയെ നല്‍കാന്‍ സമ്മതം തേടി കഴിഞ്ഞ ആഴ്ച പാപ്പയില്‍ നിന്ന് വ്യക്തിപരമായി ഫോൺ കോൾ വന്നിരിന്നുവെന്നും ബിഷപ്പ് ജിയോവാനി അനുസ്മരിച്ചു.
ലെയോ പതിനാലാമൻ പാപ്പ പില്‍ക്കാലത്ത് ഏറെ വര്‍ഷം സേവനം ചെയ്ത പെറുവില്‍ നിന്നുള്ള യുവ വൈദികനായ ഫാ. എഡ്ഗാർഡ് ഇവാൻ റിമായ്കുന ഇംഗയാണ് പാപ്പയുടെ ഒന്നാമത്തെ പേഴ്സണൽ സെക്രട്ടറി. ലാറ്റിൻ അമേരിക്കയിലെ സിനഡൽ സമ്മേളനങ്ങളിലെ ആദ്യകാല കൂടിക്കാഴ്ചകൾ മുതൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി ശക്തമായ ബന്ധം പുലർത്തുവാന്‍ ഫാ. റിമായ്കുനയ്ക്കു കഴിഞ്ഞിരിന്നു. ചെറുപ്പമാണെങ്കിലും, ദൈവശാസ്ത്ര പണ്ഡിതനായി ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് ഫാ. റിമായ്കുന.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















