News - 2026

ഭാരതത്തിന് അഭിമാന നിമിഷം; അല്‍മായ വനിതയെ വത്തിക്കാൻ ഡിക്കാസ്റ്ററിയിലേക്ക് നിയമിച്ച് പാപ്പ

പ്രവാചകശബ്ദം 01-04-2026 - Wednesday

വത്തിക്കാന്‍ സിറ്റി: സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിലേക്ക് ഭാരതത്തില്‍ നിന്നുള്ള അൽമായ വനിതയെ നിയമിച്ച് ലെയോ പാപ്പ. മുംബൈ സ്വദേശിയായ കത്തോലിക്ക അല്‍മായ വനിത നേതാവ് ക്രിസ്റ്റീൻ നഥാനെയാണ് സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയിൽ അംഗമായി നിയമിച്ചിരിക്കുന്നത്. മാനുഷിക അന്തസ്സ്, സാമൂഹിക നീതി, കുടിയേറ്റക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സഭയുടെ ഇടപെടൽ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഭാരതത്തിലെ അൽമായ നേതൃത്വത്തിന്റെ സംഭാവനയ്ക്കു വത്തിക്കാന്‍ നല്‍കുന്ന അംഗീകാരമായാണ് നിയമനത്തെ നിരീക്ഷിക്കുന്നത്.

നിലവിൽ ഇന്റർനാഷ്ണൽ കാത്തലിക് മൈഗ്രേഷൻ കമ്മീഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന നഥാൻ, നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. തന്നിൽ അർപ്പിച്ച വിശ്വാസത്തിന് പരിശുദ്ധ പിതാവിനു നന്ദി പറയുകയാണെന്നും അഗാധമായ ബഹുമാനത്തോടെ നിയമനം സ്വീകരിക്കുകയാണെന്നും ക്രിസ്റ്റീൻ പറഞ്ഞു. ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരും കുടിയിറക്കപ്പെട്ട സമൂഹങ്ങളും നേരിടുന്ന സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ഡിക്കാസ്റ്ററിയുടെ ദൗത്യത്തിന് അർത്ഥവത്തായ സംഭാവന നൽകാനുള്ള തന്റെ പ്രതിബദ്ധത അവർ പ്രകടിപ്പിച്ചു.

ഈ നിമിഷം വ്യക്തിപരമായ ഒരു നാഴികക്കല്ലെന്നും സാമൂഹിക നീതിയുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ ദീർഘകാല ഇടപെടലിനുള്ള അംഗീകാരമാണെന്നു നഥാൻ വിശേഷിപ്പിച്ചു. മുംബൈ സർവകലാശാലയിൽ സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ പഠനം നടത്തിയ അവര്‍ മുംബൈയിലെ ഗവൺമെന്റ് ലോ കോളേജിൽ നിയമപഠനങ്ങളും പൂര്‍ത്തികരിച്ചിരിന്നു. നീതിക്കും മാനുഷിക അന്തസ്സിനും വേണ്ടി ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തി കൂടിയാണ് ക്രിസ്റ്റീൻ. 2006 മുതൽ 2014 വരെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ തൊഴിലാളി വിദ്യാഭ്യാസത്തിനായുള്ള റീജിയണൽ സ്പെഷ്യലിസ്റ്റായും അവർ സേവനമനുഷ്ഠിച്ചിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »