News - 2026

ട്രെയിന്‍ യാത്രയ്ക്കിടെ ആന്ധ്രയിൽവെച്ച് കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി

പ്രവാചകശബ്ദം 26-03-2026 - Thursday

ദിബ്രുഗഡ്: ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്ക് വിവേക് ​​എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ആസ്സാമിലെ ദിബ്രുഗഡ് രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ജോസഫ് മൂലന്റെ മൃതദേഹമാണ് ആന്ധ്രാപ്രദേശിലെ ഏലൂരിൽ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയത്. 91 വയസ്സായിരുന്നു. മാർച്ച് 24 ന് രാത്രി പത്തരയോടെ ആന്ധ്രയിലെ രാജമുണ്ട്രി സ്റ്റേഷനില്‍വെച്ചാണ് വൈദികനെ കാണാതായത്. തിരോധാനത്തെത്തുടർന്ന്, രൂപതയും കുടുംബാംഗങ്ങളും നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിന്നു.

തിരച്ചിൽ ശ്രമങ്ങളുടെ ഭാഗമായി റെയിൽവേ സംരക്ഷണ സേന സർക്കുലറും പുറപ്പെടുവിച്ചിരുന്നു. ഇന്നു മാർച്ച് 26 ന് റെയിൽവേ പ്രൊട്ടക്ഷന്‍ സേനയാണ് ആന്ധ്രാപ്രദേശിലെ ഏലൂരിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് ഫാ. ജോസഫ് മൂലന്റെ മൃതദേഹം കണ്ടെത്തിയത്. യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണതായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദിബ്രുഗഡ് രൂപത വൈദികന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. തന്റെ ശുശ്രൂഷയിൽ സൗമ്യമായ സാന്നിധ്യത്തിലൂടെയും ആത്മാർത്ഥതയിലും തീക്ഷ്ണതയിലും ദൈവജനത്തെ സേവിക്കാൻ പ്രതിജ്ഞാബദ്ധനായിരിന്നു വൈദികനെന്ന് ദിബ്രുഗഡിലെ ബിഷപ്പ് ആൽബർട്ട് ഹെംറോം പ്രസ്താവിച്ചു.

1936 ജനുവരി 6നു എറണാകുളം ജില്ലയിലാണ് ഫാ. ജോസഫ് മൂലന്‍റെ ജനനം. 1964 ഏപ്രിൽ 23-ന് അദ്ദേഹം വൈദീകപട്ടം സ്വീകരിച്ചു. ജൽപൈഗുരി രൂപതയിൽ തന്റെ ശുശ്രൂഷ ആരംഭിച്ചു. ആദ്യകാലങ്ങളിൽ അസിസ്റ്റന്റ് ഇടവക വികാരി, സ്കൂൾ ഇൻ ചാർജ് എന്നിവയുൾപ്പെടെ വിവിധ അജപാലന വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. 1974-ൽ ദിബ്രുഗഡ് രൂപതയിൽ ചേർന്ന അദ്ദേഹം, തന്റെ മിഷ്ണറി ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടമായി അടയാളപ്പെടുത്തി. ആസ്സാമിലെ നിരവധി ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 2011 മുതൽ 2025 വരെ അദ്ദേഹം സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ കുമ്പസാരക്കാരനായും സെമിനാരി വിദ്യാർത്ഥികളെ ആത്മീയ രൂപീകരണത്തിൽ നയിച്ചും ശുശ്രൂഷ ചെയ്തിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »