Seasonal Reflections - 2026
ഉണർന്നിരിക്കാനുള്ള വിളി | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 36
സി. റെറ്റി ജോസ് എഫ്‌സിസി/ പ്രവാചകശബ്ദം 23-03-2026 - Monday
"നിങ്ങൾ എന്നോടൊത്ത് ഉണർന്നിരുക്കുക" (മത്തായി 26 : 38).
ഈശോ ദൈവം മാത്രമല്ല, പൂർണ്ണ മനുഷ്യനുമായിരുന്നു എന്നതിന്റെ വലിയ തെളിവായി സഭാപിതാക്കന്മാർ ഈ വചനത്തെ കാണുന്നു. ഗദ്‌സെമനിയിലെ ഈശോയുടെ പ്രാർത്ഥനയിലൂടെ "ഭൂമി സ്വർഗ്ഗമായി മാറുന്നു" - ബെനഡിക്ട് പതിനാറാമൻ പാപ്പ പഠിപ്പിക്കുന്നു. വി. ക്രിസോസ്തം പറയുന്നതനുസരിച്ച് ഈശോയുടെ ഈ ദുഃഖം വെറുമൊരു പ്രകടനമായിരുന്നില്ല, മറിച്ച് അവിടുന്ന് യഥാർത്ഥത്തിൽ മനുഷ്യസ്വഭാവം സ്വീകരിച്ചു എന്നതിന്റെ തെളിവാണ്.
മാനുഷികമായ ഭയവും വേദനയും അവിടുന്ന് യഥാർത്ഥമായി അനുഭവിച്ചു. വിശുദ്ധ ആഗസ്തീനോസിൻ്റെ ഭാഷ്യമനുസരിച്ച് ഈശോ തന്റെ ദൈവിക സ്വഭാവത്തിൽ സർവ്വശക്തനാണെങ്കിലും, ദാസന്റെ രൂപം സ്വീകരിച്ചതുകൊണ്ട് മരണത്തിന് മുന്നിൽ അവിടുത്തെ ആത്മാവ് വ്യസനിച്ചു. ഈശോ അനുഭവിച്ച ദുഃഖത്തിന്റെ തീവ്രതയെയാണ് "മരണത്തോളം" എന്നതിന്റെ അർത്ഥം. കേവലം ശാരീരികമായ മരണത്തെയോ പീഡകളെയോ ഓർത്തുള്ള ഭയമല്ല ഇത്. ലോകത്തിന്റെ മുഴുവൻ പാപഭാരവും സ്വന്തം തലയിൽ ഏറ്റെടുക്കുന്നതിന്റെ ആത്മീയ വ്യഥയാണിത്.
വിശുദ്ധ തോമസ് അക്വീനാസ് പിതാവിന്റെ അഭിപ്രായത്തിൽ ഈശോയുടെ ഈ ദുഃഖം അവിടുത്തെ ഇഷ്ടപ്രകാരം (voluntary) അനുഭവിച്ചതാണ്. ശിഷ്യന്മാരുടെ വീഴ്ചകളും യഹൂദജനതയുടെ തിരസ്കരണവും അവിടുത്തെ ആത്മാവിനെ വേദനിപ്പിച്ചു.
ശിഷ്യന്മാരോട് ഉണർന്നിരിക്കാൻ ആവശ്യപ്പെട്ടതിലൂടെ ഈശോ ചില കാര്യങ്ങൾ ഉദ്ദേശിച്ചു: താൻ സ്നേഹിച്ചവരിൽ നിന്ന് ലഭിക്കേണ്ട ഒരു മാനുഷികമായ തുണ സാന്ത്വനം (Companionship)ഈശോ ആഗ്രഹിച്ചു. താൻ അനുഭവിക്കുന്ന ആന്തരിക പോരാട്ടത്തിന് ശിഷ്യന്മാർ സാക്ഷികളാകണം എന്നതും അവിടുന്ന് ആഗ്രഹിച്ചു. ശിഷ്യർ വരാനിരിക്കുന്ന പരീക്ഷകളെ (temptations) അതിജീവിക്കാൻ പ്രാർത്ഥനയോടെ ഉണർന്നിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈശോ ഓർമ്മിപ്പിച്ചു.
നോമ്പുകാലത്ത് ഈ വചനം നമ്മോട് ആവശ്യപ്പെടുന്നത് മൂന്ന് കാര്യങ്ങളാണ്: പാപത്തിന്റെ ഉറക്കത്തിൽ നിന്ന് ഉണർന്ന് ക്രിസ്തുവിനോടൊപ്പം ജാഗ്രതയോടെ പ്രാർത്ഥിക്കുക. വേദനിക്കുന്നവരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും ഈശോയെ കണ്ട് അവർക്കായി ഉണർന്നിരിക്കുക. "എന്റെ ഹിതമല്ല, നിന്റെ ഹിതം നിറവേറട്ടെ" എന്ന് പറഞ്ഞ് ദൈവഹിതത്തിന് കീഴടങ്ങാനുള്ള ആത്മീയ കരുത്ത് നേടുക.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
















