Seasonal Reflections - 2026

ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ അടയാളം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 13

സി. റെറ്റി ജോസ് എഫ്‌സി‌സി/ പ്രവാചകശബ്ദം 28-02-2026 - Saturday

"അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌; ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി" (മത്തായി 6:34).

പുതിയ നിയമത്തിലെ ഈ വചനം പഴയനിയമത്തിലെ 'മന്ന'യുടെ അനുഭവത്തെ ഓർമ്മിപ്പിക്കുന്നു. ഇസ്രായേൽ ജനത്തിന് മരുഭൂമിയിൽ ദൈവം ഓരോ ദിവസത്തേക്കും ആവശ്യമായ ആഹാരം നൽകിയിരുന്നു (പുറപ്പാട് 16:4).

പിറ്റേ ദിവസത്തേക്ക് കരുതി വെക്കരുതെന്ന കല്പന, ഓരോ നിമിഷവും ദൈവത്തിൽ ആശ്രയിക്കാനുള്ള പഠിപ്പിക്കലായിരുന്നു. ഈശോ മത്തായിയുടെ സുവിശേഷത്തിലൂടെ ഈ പഴയനിയമ സന്ദേശത്തെ പൂർണ്ണതയിലെത്തിക്കുന്നു. ഭാവിയെക്കുറിച്ചുള്ള അനാവശ്യ ഉത്കണ്ഠകൾ ദൈവത്തിലുള്ള വിശ്വാസത്തിന്റെ കുറവാണെന്ന് അവിടുന്ന് ഓർമ്മിപ്പിക്കുന്നു.

"ഭൂതകാലത്തെ ദൈവത്തിന്റെ കരുണയ്ക്കും, വർത്തമാനകാലത്തെ അവിടുത്തെ സ്നേഹത്തിനും, ഭാവികാലത്തെ അവിടുത്തെ പരിപാലനയ്ക്കും വിട്ടുകൊടുക്കുക" എന്ന് വിശുദ്ധ ആഗസ്‌തിനോസ് പഠിപ്പിക്കുന്നു. ആകുലതകൾ നമ്മെ വർത്തമാനകാലത്തെ കടമകളിൽ നിന്ന് അകറ്റുന്നുവെന്നാണ്അതിൻ്റെ സാരം. "നാളെ എന്തു സംഭവിക്കുമെന്ന് ഞാൻ ചിന്തിക്കാറില്ല, കാരണം ദൈവം എന്റെ കൂടെയുണ്ട്" എന്ന കൊച്ചുത്രേസ്യോ പുണ്യവതിയുടെ വാക്കുകകളും "പ്രാർത്ഥിക്കുക, പ്രത്യാശിക്കുക, ഉത്കണ്ഠപ്പെടാതിരിക്കുക" എന്ന വിശുദ്ധ പാദ്രെ പിയോയുടെ ഉപദേശവും ദൈവപരിപാലനയിൽ ആശ്രയിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു.

വലിയ നോമ്പ് മരുഭൂമിയിലെ അനുഭവമാണ്. അവിടെ വിഭവങ്ങൾ കുറവാണെങ്കിലും ദൈവസാന്നിധ്യം സമൃദ്ധമാണ്. നാളെയെക്കുറിച്ചുള്ള ആകുലതകൾ നമ്മുടെ നോമ്പിന്റെ ചൈതന്യത്തെ കെടുത്തുന്നു. അതിനാൽ, ആകുലതകളെ പ്രാർത്ഥനയാക്കി മാറ്റാം

ആഹാരം ഉപേക്ഷിക്കുന്നതിനൊപ്പം അനാവശ്യ ചിന്തകളെയും ഉപേക്ഷിക്കാം. കയ്യിലുള്ളത് നാളത്തേക്ക് കരുതിവെക്കാതെ ആവശ്യമുള്ളവർക്ക് നൽകുന്നത് ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ അടയാളമായി കരുതാം.

ഓരോ ദിവസവും നമുക്ക് ലഭിക്കുന്ന ഒരു ദാനമാണ്. ആ ദാനത്തെ ആകുലതകൾ കൊണ്ട് നശിപ്പിക്കരുത്. ഈ വലിയ നോമ്പുകാലത്ത്, "കർത്താവേ, അങ്ങയുടെ പരിപാലനയിൽ ഞാൻ വിശ്വസിക്കുന്നു" എന്ന് പൂർണ്ണഹൃദയത്തോടെ നമുക്ക് ഏറ്റുപറയാം. ഇന്നത്തെ കടമകൾ വിശ്വസ്തതയോടെ ചെയ്യുക, ബാക്കിയെല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »