News - 2026
നൈജീരിയന്‍ ജനതയോട് പ്രാർത്ഥനാപൂർവ്വമായ സാമീപ്യം പ്രകടിപ്പിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 10-02-2026 - Tuesday
വത്തിക്കാന്‍ സിറ്റി: രാജ്യത്തു അരങ്ങേറുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നൈജീരിയന്‍ ജനതയോട് പ്രാർത്ഥനാപൂർവ്വമായ സാമീപ്യം പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ലെയോ പതിനാലാമൻ മാർപാപ്പ രാജ്യത്തെ ജനം നേരിടുന്ന പ്രതിസന്ധിയില്‍ ദുഃഖവും പ്രാർത്ഥനാപൂർവ്വമായ സാമീപ്യവും പ്രകടിപ്പിച്ചത്. ഓരോ പൗരന്റെയും സംരക്ഷണം ഉറപ്പാക്കാൻ അധികാരികള്‍ ശ്രമിക്കണമെന്നു പാപ്പ ഭരണാധികാരികളോട് ആഹ്വാനം ചെയ്തു.
നൈജീരിയയിലെ വിവിധ സമൂഹങ്ങൾക്കെതിരായ സമീപകാല ആക്രമണങ്ങളിൽ നിരവധി പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടതു ദുഃഖത്തോടും ആശങ്കയോടും കൂടിയാണ് അറിഞ്ഞതെന്നും അക്രമത്തിനും ഭീകരതയ്ക്കും ഇരയായ എല്ലാവരോടും പ്രാർത്ഥനാപൂർവ്വമായ സാമീപ്യം പ്രകടിപ്പിക്കുകയാണെന്നും ഫെബ്രുവരി 8ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
കടൂണ, നൈജർ എന്നിവയുൾപ്പെടെ നിരവധി നൈജീരിയൻ സംസ്ഥാനങ്ങളിൽ സമീപ ദിവസങ്ങളിൽ സായുധ സംഘങ്ങൾ ആക്രമണങ്ങൾ നടത്തിയിരുന്നു. കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, പോലീസ് സ്റ്റേഷനുകൾ കത്തിക്കൽ, പള്ളികൾക്കും രൂപതാ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ആക്രമണം, കത്തോലിക്ക സ്ഥാപനങ്ങള്‍ ക്ലിനിക്ക് നശിപ്പിക്കൽ എന്നീ നിരവധി ആക്രമണങ്ങളാണ് ഈ അടുത്ത നാളില്‍ അരങ്ങേറിയത്. കടുത്ത ആക്രമണങ്ങളെ തുടര്‍ന്നു നൈജീരിയയിലെ ജനങ്ങള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
















