News - 2026
നൈജീരിയയിൽ വൈദികന്‍ ഉള്‍പ്പെടെ 51 പേരെ തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 10-02-2026 - Tuesday
കടൂണ: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയുടെ വടക്കൻ ഭാഗത്ത് അക്രമങ്ങളും തട്ടിക്കൊണ്ടുപോകലുകളും വീണ്ടും തുടര്‍ക്കഥയാകുന്നു. ക്രൈസ്തവര്‍ കൂടുതൽ അധിവസിക്കുന്ന സ്ഥലങ്ങളിലാണ് തട്ടിക്കൊണ്ടുപോകലുകൾ കൂടുതലായി അരങ്ങേറിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വടക്കൻ നൈജീരിയയിലെ കടൂണ സംസ്ഥാനത്തെ നാല് വ്യത്യസ്ത ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 51 പേരെ തട്ടിക്കൊണ്ടുപോകുകയും, ആറു പേരെ വധിക്കുകയും ചെയ്തു. പ്രധാനമായും ക്രൈസ്തവര്‍ കൂടുതലുള്ള സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്താണ് ആക്രമണമെന്ന് നൈജീരിയൻ സുരക്ഷ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കജുരു തദ്ദേശ സ്വയംഭരണ പ്രദേശത്ത് ഒരു വൈദികൻ ഉൾപ്പെടെ 11 പേരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. മൂന്നുപേരെ കൊലപ്പെടുത്തുകയും ചെയ്തു. കജുരു പ്രദേശത്തെ, കാർക്കുവിലെ ഹോളി ട്രിനിറ്റി ദേവാലയത്തിലെ ഇടവക വികാരി ഫാ. നഥാനിയേൽ അസുവായേ ഉൾപ്പെടെ നിരവധി ക്രൈസ്തവരെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്വാറയിലെ വോറോ ഗ്രാമത്തിൽ 175 പേര്‍ കൊല്ലപ്പെട്ടിരിന്നു. സായുധ കടന്നുകയറ്റം, തട്ടിക്കൊണ്ടുപോകൽ, കന്നുകാലി കൊള്ള എന്നിവയാൽ ജനങ്ങളുടെ സ്വൈര്യജീവിതം തകർന്നിരിക്കുന്ന രാജ്യമാണ് നൈജീരിയ.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















