News
കുടിയേറ്റക്കാർക്കുള്ള പ്രധാന പ്രവേശന കവാടമായ ലാംബെദൂസ സന്ദര്‍ശിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 05-07-2026 - Sunday
ലാംബെദൂസ (ഇറ്റലി): ഇറ്റലിയിലെ ദ്വീപായ ലാംബെദൂസയിലേക്ക്, ഫ്രാൻസിസ് പാപ്പ നടത്തിയ സന്ദർശനത്തിന്റ സ്മരണ പുതുക്കികൊണ്ട്, ലെയോ പതിനാലാമൻ പാപ്പ അജപാലന സന്ദർശനം നടത്തി. ഇന്നലെ ജൂലൈ 4ന്, മെഡിറ്ററേനിയൻ കടൽ കടക്കുന്ന കുടിയേറ്റക്കാർക്കുള്ള പ്രധാന പ്രവേശന കവാടമായ, ഇറ്റലിയിലെ ലാംബെദൂസ ദ്വീപിലേക്കുള്ള സന്ദർശന വേളയിൽ രക്ഷാപ്രവർത്തനത്തിന്റെയും അതിജീവനത്തിന്റെയും യൂറോപ്യൻ മാനുഷിക സഹായത്തിന്റെയും ആഴത്തിലുള്ള പ്രതീകമായിട്ടുള്ള, മോളോ ഫാവലോറോ, എന്ന കോൺക്രീറ്റ് ശില ആശീർവദിച്ചു.
തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പയ്ക്ക് സമർപ്പിക്കപ്പെട്ടതാണ് ഈ ശില. ലാംബെദൂസയിൽ എത്തിച്ചേർന്ന പാപ്പയെ, മേയർ ഡോ. ഫിലിപ്പോ മന്നിനോ, ഔദ്യോഗികമായി സ്വാഗതം ചെയ്തു സംസാരിച്ചു. പാപ്പയുടെ സന്ദർശനം, ഏവർക്കും ഒരു വലിയ സമ്മാനവും സഹോദര തുല്യമായ സാന്നിധ്യവും നൽകുന്നതോടൊപ്പം, ഒരു വലിയ ഉത്തരവാദിത്വവും ഓർമ്മപ്പെടുത്തുന്നുവെന്നു മേയർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. അനേകം ആളുകൾ രക്ഷയും അന്തസ്സും ഭാവിയും തേടിയെത്തിയ സ്ഥലമെന്ന നിലയിൽ, അവരുടെ ജീവിതത്തിന്റെ മൂല്യവും ഭാരവും നന്നായി അറിയാവുന്ന ആളുകളാണ് ലാംബെദൂസയിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഈ സന്ദർശനം, നീണ്ട പ്രഭാഷണങ്ങൾക്കു വേണ്ടിയല്ല മറിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ പരമോന്നത അടയാളമായ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനു വേണ്ടിയാണെന്നു ലെയോ പാപ്പ പറഞ്ഞു. നമുക്കായി അപ്പം മുറിക്കുമ്പോൾ, നമ്മുടെ ദൈനംദിനമുള്ള സഹായങ്ങൾക്കും, പങ്കുവയ്ക്കലിനും അർത്ഥം നൽകുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു. വാക്കുകളേക്കാൾ ശരീര ഭാഷയാണ് ഈ ദ്വീപിൽ, കൂടുതൽ സംവദിക്കുന്നതെന്നും, എന്നാൽ, ഇവ മാനുഷികമാകണെമങ്കിൽ ഹൃദയം കൂടിയേ തീരൂവെന്നും പാപ്പ പറഞ്ഞു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















