News

വിശുദ്ധ നാട്ടിൽ മതസ്വാതന്ത്ര്യത്തിന് വെല്ലുവിളി; ക്രൈസ്തവരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ വർദ്ധിക്കുന്നു

പ്രവാചകശബ്ദം 16-06-2026 - Tuesday

ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും അധിക്ഷേപ ശ്രമങ്ങളും ആശങ്കാജനകമായി വർദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെക്കാള്‍ എണ്ണം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജെറുസലേം ആസ്ഥാനമായുള്ള റോസിങ് സെന്റർ ഫോർ എജ്യുക്കേഷൻ ആൻഡ് ഡയലോഗ് പുറത്തിറക്കിയ 2026 റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ്. 2025-ൽ ഇസ്രായേലിൽ ക്രൈസ്തവരെ ലക്ഷ്യമിട്ട് 155 ആക്രമണ സംഭവങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇതിൽ ശാരീരിക ആക്രമണങ്ങൾ, ദേവാലയ സ്വത്തുക്കൾക്കെതിരായ ആക്രമണങ്ങൾ, ഭീഷണിപ്പെടുത്തലുകൾ, ക്രൈസ്തവ പ്രതീകങ്ങള്‍ തകർക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ ആക്രമണങ്ങളുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നാണ് സംഘടനയുടെ കണ്ടെത്തല്‍. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംഭവങ്ങൾ രേഖപ്പെടുത്തുന്ന സംഘടനകളുടെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിന്റെ തുടക്കത്തിൽ തന്നെ 88-ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ പ്രവണത തുടർന്നാൽ ഈ വർഷത്തെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തെ മറികടക്കുമെന്നാണ് വിലയിരുത്തൽ. ക്രൈസ്തവ പുരോഹിതർക്കും സന്യാസികൾക്കും നേരെയുള്ള തുപ്പൽ അധിക്ഷേപം, വിശുദ്ധസ്ഥലങ്ങൾ അപമാനിക്കൽ, ആരാധനാലയങ്ങൾക്കും ക്രൈസ്തവ സ്വത്തുക്കൾക്കും നേരെയുള്ള നശീകരണ പ്രവർത്തനങ്ങൾ എന്നിവ ഇപ്പോഴും മേഖലയില്‍ ആശങ്കജനകമായ വിധത്തില്‍ തുടരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തീവ്ര യഹൂദ നിലപാടുള്ളവരില്‍ നിന്നു ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ വിശുദ്ധനാട്ടിലെ ക്രൈസ്തവ സമൂഹത്തിനിടയില്‍ സുരക്ഷാഭീതിയും കുടിയേറ്റ പ്രവണതയും ആശങ്കാജനകമായ വിധത്തില്‍ ഉയർന്നതായി സഭാനേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ക്രൈസ്തവരുടെ സുരക്ഷയും മതസ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഇസ്രായേൽ അധികാരികൾ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മേഖലയിലെ മനുഷ്യാവകാശ പ്രവർത്തകരും സഭാ പ്രതിനിധികളും ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »