News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:15-29 | ഭാഗം 25

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 13-06-2026 - Saturday

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലെ ദേവാലയം ശുദ്ധീകരിക്കുന്നു, ഉണങ്ങിപ്പോയ അത്തിമരം, യേശുവിന്റെ അധികാരം എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ബീഡ്, ജറുസലെമിലെ വിശുദ്ധ സിറിള്‍, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ ജോണ്‍ കാസിയന്‍, തെര്‍ത്തുല്യന്‍, വിശുദ്ധ ബീഡ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: ദേവാലയം ശുദ്ധീകരിക്കുന്നു- വിശുദ്ധ മര്‍ക്കോസ് 11:15-19 (മത്താ 21,12-17) (ലൂക്കാ 19,45-48) (യോഹ 2,13-22)

15 അവര്‍ ജറുസലെമിലെത്തി. അവന്‍ ദൈവാലയത്തില്‍ പ്രവേശിച്ച്, അവിടെ ക്രയ വിക്രയം ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു. 16 ദൈവാലയത്തിലൂടെ പാത്രങ്ങള്‍ ചുമന്നുകൊണ്ടുപോകാന്‍ ആരെയും അവന്‍ അനുവദിച്ചില്ല. 17 അവന്‍ അവരെ പഠിപ്പിച്ചു: എന്റെ ഭവനം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങള്‍ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു.

18 ഇതുകേട്ടപ്പോള്‍ പ്രധാന പുരോഹിതന്‍മാരും നിയമജ്ഞരും അവനെ നശിപ്പിക്കാന്‍ മാര്‍ഗം അന്വേഷിച്ചു; കാരണം, അവനെ അവര്‍ ഭയപ്പെട്ടു. ജനങ്ങളെല്ലാം അവന്റെ പ്രബോധന ങ്ങളെക്കുറിച്ചു വിസ്മയിച്ചിരുന്നു. 19 വൈകുന്നേരമായപ്പോള്‍ അവര്‍ നഗരത്തിനു വെളിയിലേക്കു പോയി.

***************************************************************

വിശുദ്ധ ആഗസ്തീനോസ്:

ദൈവാലയത്തില്‍ നിന്നു കച്ചവടക്കാരെ പുറത്താക്കിയ സംഭവം യോഹന്നാന്‍ ഉള്‍പ്പെടെ എല്ലാ സുവിശേഷക ന്മാരും വിവരിക്കുന്നുണ്ട്. എന്നാല്‍ യോഹന്നാന്‍ വ്യത്യസ്തമായ ഒരു ക്രമമാണ് നല്‍കുന്നത്. അതിന്‍പ്രകാരം ഈശോ യഹൂദരുടെ പെസഹാ ത്തിരുന്നാളിന് ജറുസലെമിലേക്കു പോവുകയും കയറുകൊണ്ട് ഒരു ചാട്ടയുണ്ടാക്കി കച്ചവടക്കാരെ ദൈവാലയത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. അതായത് കര്‍ത്താവ് ഈ പ്രവൃത്തി രണ്ടുപ്രാവശ്യം ചെയ്തിട്ട് ആദ്യത്തേത് മാത്രം യോഹന്നാന്‍ രേഖപ്പെടുത്തിയപ്പോള്‍ മറ്റു മൂന്നു പേരും രണ്ടാമത്തേതു മാത്രം വിവരിച്ചു (മത്താ 21,12-13; മര്‍ക്കോ 11,15-17; ലൂക്കാ 19,45-46; യോഹ 2,13-17) (Harmony of the Gospels 2,67).

വിശുദ്ധ ബീഡ്:

അവന്‍ വഞ്ചകരായ കച്ചവടക്കാരെ കച്ചവടസാധനങ്ങളൊടൊപ്പം പുറത്താക്കി. പ്രിയ പ്പെട്ടവരേ, വിവാദങ്ങളിലും വാചകക്കസര്‍ത്തു കളിലും ഏര്‍പ്പെട്ടിരിക്കുന്നവരെയും ചിരിയിലും മറ്റ് ദുഷ്പ്രവൃത്തികളിലും ഏര്‍പ്പെട്ടിരിക്കുന്നവരെയും ദൈവാലയത്തില്‍ കണ്ടാല്‍ കര്‍ത്താവ് എന്തു പറയുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

ഓര്‍ക്കുക: ദൈവാലയത്തില്‍ വച്ച് തനിക്ക് അര്‍പ്പിക്കപ്പെടേണ്ടിയിരുന്ന ബലിവസ്തുക്കള്‍ വിറ്റിരുന്ന കച്ചവടക്കാരെ അവന്‍ പുറത്താക്കി (മത്താ 21,12; മര്‍ക്കോ 11,15; ലൂക്കാ 19,45; യോഹ 2,15). അതിനാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നമ്മെ അസ്വസ്ഥരാക്കണം. ഉചിതമാംവിധം അവയെ നമ്മള്‍ ഭയപ്പെടണം. ശ്രദ്ധാപൂര്‍വ്വം ത്യാഗമെടുത്തുതന്നെ അവയെ ഒഴിവാക്കണം. അവന്‍ അപ്രതീക്ഷിതമായി കടന്നു വന്ന് നമ്മില്‍ തെറ്റു കണ്ടെത്തിയാല്‍ യഥാര്‍ഹം ശിക്ഷിക്കുകയും ആലയത്തില്‍നിന്നു പുറത്താക്കുകയും ചെയ്യും (Exposition on the Gospel of Mark 2,1).

♦️ വചനഭാഗം: ഉണങ്ങിപ്പോയ അത്തിമരം- വിശുദ്ധ മര്‍ക്കോസ് 11:20-26 (മത്താ 21,20-22)

20 അവര്‍ രാവിലെ അത്തിമരത്തിന്റെ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ അതു സമൂലം ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു. 21 അപ്പോള്‍ പത്രോസ് അവനെ അനുസ്മരിപ്പിച്ചു: ഗുരോ, നോക്കൂ, നീ ശപിച്ച അത്തിമരം ഉണങ്ങിപ്പോയിരിക്കുന്നു! 22 ഈശോ പ്രതിവചിച്ചു: ദൈവത്തില്‍ വിശ്വസിക്കുക. 23 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ച്ചെന്നു വീഴുക എന്നുപറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താല്‍ അവന് അതു സാധിച്ചുകിട്ടും.

24 അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുക തന്നെ ചെയ്യും. 25 നിങ്ങള്‍ പ്രാര്‍ത്ഥി ക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുവിന്‍. 26 അപ്പോള്‍ സ്വര്‍ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും.

***************************************************************

ജറുസലെമിലെ വിശുദ്ധ സിറിള്‍:

നിങ്ങള്‍ ഇപ്പോള്‍ വിശുദ്ധ മുന്തിരിവള്ളിയോടു ചേര്‍ക്കപ്പെട്ടിരിക്കുന്നു (യോഹ 15,4-6). നീ മുന്തിരിവള്ളിയില്‍ നില നില്ക്കുകയാണെങ്കില്‍ ഫലം പുറപ്പെടുവിക്കുന്ന ശാഖയായിത്തീരും. ഇല്ലെങ്കില്‍ തീയിലെറിയ പ്പെടും. അതിനാല്‍ അനുയോജ്യമായ ഫലം നമുക്കു പുറപ്പെടുവിക്കാം. സുവിശേഷത്തിലെ ഫലം തരാത്ത അത്തിവൃക്ഷത്തിനു സംഭവിച്ചത് നമുക്ക് സംഭവിക്കാതിരിക്കട്ടെ (മത്താ 21,19; മര്‍ക്കോ 11,20).

ഈശോ ഇക്കാലത്തും വന്ന് ഫലരഹിതരുടെമേല്‍ ശാപം വരുത്താനിടയാകാതി രിക്കട്ടെ. മറിച്ച്, ''ദൈവഭവനത്തില്‍ നട്ടപ്പെട്ടിരിക്കുന്ന തഴച്ചുവളരുന്ന ഒലിവുചെടിയാണ് ഞാന്‍'' (സങ്കീ 52,8) എന്നു പറയാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടവരട്ടെ (Catechetical Lectures 1,4).

വിശുദ്ധ ക്രിസോസ്‌തോം: പ്രാര്‍ത്ഥന സര്‍വസജ്ജമായ ഒരായുധശേഖരവും കുറവുവരാത്ത നിക്ഷേ പാലയവും അക്ഷയഖനിയുമാണ്. അതു കാര്‍മേ ഘങ്ങളില്ലാത്ത നീലാകാശവും കൊടുങ്കാറ്റി ലുലയ്ക്കപ്പെടാത്ത തുറമുഖവുമാണ്. പ്രാര്‍ത്ഥന ഒരായിരം അനുഗ്രഹങ്ങളുടെ വേരും ഉറവയും മാതാവുമാണ്.

അത് ഏതു ഭൗമിക സര്‍വ്വാധിപതിയെക്കാളും ശക്തിയുള്ളതാണ്. തണുത്തതും ദുര്‍ബലവും തീക്ഷ്ണതയില്ലാത്തതുമായ പ്രാര്‍ത്ഥനയെക്കുറിച്ചല്ല ഞാനിതു പറയുന്നത്. വിശാല മായ ഹൃദയത്തില്‍ നിന്നുയരുന്നതും അനുതപി ക്കുന്ന അരൂപിയില്‍നിന്നു പിറന്നതും (സങ്കീ 34,18; ഏശ 66,2) മാനസാന്തരപ്പെട്ട ഹൃദയത്തിന്റെ സന്താനവുമായ പ്രാര്‍ത്ഥനയാണ് സ്വര്‍ഗത്തിലേക്കുയരുന്നത്.

പ്രാര്‍ത്ഥനയുടെ ശക്തി അഗ്നിജ്ജ്വാലകളെ കെടുത്തുകയും സിംഹങ്ങളുടെ വായടപ്പിക്കുകയും അരാജകത്വത്തെ നിശബ്ദമാക്കുകയും യുദ്ധങ്ങളെ ഇല്ലാതാക്കുകയും പ്രകൃതിശക്തികളെ ശാന്തമാക്കുകയും പിശാചുക്കളെ പുറത്താക്കുകയും മരണത്തിന്റെ ചങ്ങലകളെ പൊട്ടിക്കുകയും സ്വര്‍ഗത്തിന്റെ കവാടങ്ങളെ വലുതാക്കുകയും വഞ്ചകരെ പിന്‍തിരിപ്പിക്കുകയും നഗരങ്ങളെ നാശത്തില്‍നിന്നു രക്ഷിക്കുകയും സൂര്യനെ നിശ്ചലമാക്കുകയും ഇടിമിന്നലിനെ തടയുകയും ചെയ്യുന്നു. ചുരുക്കത്തില്‍, നന്മയുടെ ശത്രുക്കളെയെല്ലാം തകര്‍ക്കാനുള്ള ശക്തി പ്രാര്‍ത്ഥനയ്ക്കുണ്ട്. അധരത്തില്‍നിന്നു മാത്രം പുറപ്പെടുന്ന പ്രാര്‍ത്ഥനയെക്കുറിച്ചാണ് ഞാന്‍ പറയുന്നത് (On the Incomprehensible Nature of God, Homily 5,44, 46, 57, 58).

വിശുദ്ധ ജോണ്‍ കാസിയന്‍:

പ്രാര്‍ത്ഥനയില്‍ സന്ദേഹമോ നമ്മുടെ യാചനയിലെ ഉറപ്പിനെ തകര്‍ക്കുന്ന നിരാശയുടെ നിഴല്‍പോലുമോ പ്രവേശിക്കരുത്. പ്രാര്‍ത്ഥനയില്‍ നമ്മള്‍ യാചിച്ചവ ലഭിച്ചുകഴിഞ്ഞുവെന്ന് നമുക്കറിയാം. നമ്മുടെ പ്രാര്‍ത്ഥന ഫലപ്രദമായി ദൈവസന്നിധിയിലെ ത്തിയെന്നും നമുക്കറിയാം (യാക്കോ 5,15-16). ദൈവം തന്നെ കൈവെടിയില്ലെന്നും പ്രാര്‍ത്ഥിക്കു ന്നത് ചെയ്തു തരാന്‍ ദൈവത്തിനു കഴിയുമെന്നും എത്രത്തോളം ഉറപ്പോടെ ഒരുവന്‍ വിശ്വസിക്കു ന്നുവോ അത്രത്തോളം അവന്‍ കേള്‍ക്കപ്പെടുകയും അവന് ഉത്തരം ലഭിക്കുകയും ചെയ്യും (Conferences 1.9.32).

വിശുദ്ധ ആഗസ്തീനോസ്:

''അവനതു ലഭിക്കും'' എന്നു പറഞ്ഞപ്പോള്‍ പുത്രനെയോ പിതാവി നെയോ അല്ല ഈശോ ഉദ്ദേശിച്ചത്. എന്നാല്‍ ദൈവത്തിന്റെ കൃപയോ സഹായമോ കൂടാതെ മനുഷ്യനു തന്നെ ഒന്നും നോടാനാവുകയില്ല. പരിപൂര്‍ണ ധാര്‍മ്മികതയുടെ ഉദാഹരണങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ കാണുക എളുപ്പമല്ലെങ്കിലും അത് തീര്‍ത്തും അസാധ്യമല്ലെന്ന് മര്‍ക്കോസി നറിയാം. വേണ്ടത്ര ആഗ്രഹം മനുഷ്യന്റെ ഭാഗത്തു നിന്നുണ്ടായാല്‍ അത്ര വലിയ കാര്യം നിറവേറ്റാ നുള്ള കൃപ ലഭിക്കുകതന്നെ ചെയ്യും (On the Spirit and the Letter 63).

അജ്ഞാത ഗ്രന്ഥകര്‍ത്താവ്:

നിനക്ക് ആരെങ്കിലും ഉപദ്രവം വരുത്തിയാല്‍ ഈശോ മിശിഹായെ നോക്കുക. അവന്‍ നിന്റെ പാപങ്ങള്‍ ക്ഷമിക്കണമെന്നാഗ്രഹിക്കുന്നുവെങ്കില്‍ നിന്നെ ഉപദ്രവിച്ചവനോട് നീയും ക്ഷമിക്കുക. അതുവഴി നീ വെറുപ്പിനെ മറികടക്കുകയും പുരാതന സര്‍പ്പമായ സാത്താന്റെ തലയെ തകര്‍ക്കുകയും ചെയ്യും (ഉത്പ 3,15; റോമാ 16,20).

നിന്റെ സല്‍പ്രവൃത്തികളെയും നല്ല ഉദ്ദേശ്യങ്ങളെയും തകര്‍ക്കാന്‍ സൂക്ഷ്മതയോടെ കാത്തിരിക്കു ന്നവനാണല്ലോ സാത്താന്‍. തിരുലിഖിതഭാഗം വായിക്കാതെയും സമയമനുസരിച്ച് അല്‍പം ധ്യാനിക്കാതെയും നിന്റെ ഒരു ദിവസംപോലും കടന്നുപോകാതിരിക്കട്ടെ. വിശുദ്ധഗ്രന്ഥം വായി ക്കുന്ന ശീലം ഒരിക്കലും വിട്ടുപേക്ഷിക്കരുത്. അതിനെപ്പോലെ ആത്മാവിനെ പോഷിപ്പി ക്കുന്നതും മനസിനെ വളര്‍ത്തുന്നതുമായി മറ്റൊന്നില്ല (യോഹ 5,39; നടപടി 17,11; 2 തിമോ 3,15-16) (Epistle to Lucian 9).

♦️ വചനഭാഗം: ഈശോയുടെ അധികാരം- വിശുദ്ധ മര്‍ക്കോസ് 11:27-33 (മത്താ 21,23-27) (ലൂക്കാ 20,1-8)

27 അവര്‍ വീണ്ടും ജറുസലെമില്‍ വന്നു. അവന്‍ ദൈവാലയത്തിലൂടെ നടക്കുമ്പോള്‍ പ്രധാനപുരോഹിതന്‍മാരും നിയമജ്ഞരും ജനപ്രമാണികളും അവന്റെ അടുത്തെത്തി. 28 അവര്‍ അവനോടു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്? ഇവ പ്രവര്‍ത്തിക്കുന്നതിന് ആരാണ് നിനക്ക് അധികാരം നല്‍കിയത്? 29 ഈശോ പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കാം. എന്നോട് ഉത്തരം പറയുവിന്‍. എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് അപ്പോള്‍ പറയാം.

30 യോഹന്നാന്റെ ജ്ഞാനസ്‌നാനം സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ? ഉത്തരം പറയുവിന്‍. 31 അവര്‍ പരസ്പരം ആലോചിച്ചു: സ്വര്‍ഗത്തില്‍ നിന്ന് എന്നു പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന്‍ ചോദിക്കും. 32 മനുഷ്യരില്‍ നിന്ന് എന്നുപറയാന്‍ അവര്‍ക്കു ജനങ്ങളെ ഭയമായിരുന്നു. കാരണം, യോഹന്നാന്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു. 33 അതിനാല്‍, അവര്‍ ഈശോയോടു പറഞ്ഞു: ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അപ്പോള്‍ ഈശോ പറഞ്ഞു: എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല.

***************************************************************

വിശുദ്ധ ആഗസ്തീനോസ്:

കല്ലെറിയപ്പെടുന്നതിനേ ക്കാള്‍ അവര്‍ ഭയപ്പെട്ടത് സത്യത്തെ അംഗീകരി ക്കുന്നതായതിനാല്‍ അവര്‍ കള്ളംകൊണ്ട് സത്യത്തെ നേരിട്ടു. ഇതു തിരുവചനത്തെ ഓര്‍മ്മി പ്പിക്കുന്നു: ''അനീതി ഉള്ളില്‍ കള്ളം പറയുന്നു'' (സങ്കീ 27,12). എന്തെന്നാല്‍ ''ഞങ്ങള്‍ക്കറിയില്ല'' എന്നവര്‍ പറഞ്ഞു. തങ്ങള്‍ക്കറിയാവുന്നവ അറിയില്ലെന്നു പറഞ്ഞ് അവര്‍ സ്വയം ബന്ധിതരായി ക്കഴിഞ്ഞ തിനാല്‍ കര്‍ത്താവ് അവര്‍ക്കു തന്നെത്തന്നെ തുറന്നു (വെളിപ്പെടുത്തി) നല്‍കിയില്ല.

കാരണം അവര്‍ മുട്ടിയില്ല. ''മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും'' എന്നു പറയപ്പെട്ടിരി ക്കുന്നു (മത്താ 7,7; ലൂക്കാ 11,9). അവര്‍ മുട്ടിയില്ലെന്നു മാത്രമല്ല, തങ്ങള്‍ക്കറിയില്ലെന്നു പറഞ്ഞ തുവഴി വാതിലിനു മുന്നില്‍ തങ്ങള്‍ക്കെതിരായിത്തന്നെ തടസ്സങ്ങള്‍ വയ്ക്കുകയും ചെയ്തു. കര്‍ത്താവ് അവരോടു പറഞ്ഞു: ''എന്തധികാരത്താലാണ് ഞാനിവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോട് പറയുന്നില്ല'' (മത്താ 21,27; മര്‍ക്കോ 11,33) (Tractates on John 2.9).

തെര്‍ത്തുല്യന്‍:

യോഹന്നാന്‍ നല്‍കിയ സ്‌നാനം അന്നുതന്നെ ചര്‍ച്ചാവിഷയമായിരുന്നു. കര്‍ത്താവുതന്നെ നിയമജ്ഞരുടെ മുമ്പില്‍ ഈ വിഷയം അവതരിപ്പിച്ചുകൊണ്ടു ചോദിച്ചു. യോഹന്നാന്റെ സ്‌നാനം സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ? (മത്താ 21,25-26; മര്‍ക്കോ 11,30-32; ലൂക്കാ 20,4-7). പൊരുത്തമുള്ള ഒരുത്തരം നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവര്‍ മനസ്സിലാക്കിയില്ല. എന്തെന്നാല്‍ അവര്‍ വിശ്വസിച്ചില്ല. (On Baptism 10).

വിശുദ്ധ ബീഡ്:

ഈശോ പറഞ്ഞത് ഏതാണ്ടിപ്രകാരം കണക്കാക്കാം. ''നിങ്ങള്‍ക്കറിയാവുന്നത് നിങ്ങള്‍ ഏറ്റു പറയാത്തതിനാല്‍ എനിക്കറിയാവുന്നവ ഞാനും വെളിപ്പെടുത്തുന്നില്ല'' (മത്താ 21,27; മര്‍ക്കോ 11,33; ലൂക്കാ 20,8). അറിവിനെ തെറ്റായ രീതിയില്‍ അന്വേഷിക്കുന്നവരില്‍നിന്ന് അതു മറയ്ക്കപ്പെട്ടിരിക്കുന്നു. അവര്‍ രണ്ടുതരത്തിലുണ്ട്. തേടുന്നതിനെ ഗ്രഹിക്കാന്‍ തക്കതായ ശേഷി യില്ലാത്തവരാണ് ഒന്നാമത്തേത്. സത്യത്തോടുള്ള പുച്ഛംമൂലം അത് വെളിപ്പെടുത്തിക്കിട്ടാന്‍ യോഗ്യത യില്ലാത്തവരാണ് അടുത്തത്... ഇപ്രകാരം ആ വിമര്‍ശകര്‍ പരാജയപ്പെട്ടു. അവര്‍ അപമാനിത രായി പിന്‍വാങ്ങി (Exposition on the Gospel of Mark 3.11.33).

--------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:1-14 | ഭാഗം 24

⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍ ⧪⧪⧪⧪⧪




Related Articles »