News

ഒരാഴ്ചയോളം നീണ്ട സ്‌പെയിൻ സന്ദര്‍ശനത്തിന് ശേഷം ലെയോ പാപ്പ റോമിലേക്ക് മടങ്ങി

പ്രവാചകശബ്ദം 13-06-2026 - Saturday

ടെനറൈഫ്, സ്പെയിൻ: ഒരാഴ്ചയോളം നീണ്ട സ്പെയിനിലെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ശേഷം ലെയോ പാപ്പ റോമിലേക്ക് മടങ്ങി. ടെനറൈഫിൽ നിന്ന് റോമിലേക്ക് പോകേണ്ടിയിരുന്ന പാപ്പ, ചില സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നു വിമാനത്തിൽ നിന്ന് തിരികെ ഇറങ്ങേണ്ടി വന്നു. വിമാനത്താവളത്തിലുണ്ടായിരിന്ന ഫിലിപ്പ് ആറാമൻ രാജാവ് ഉടനെ വിമാനത്തിൽ കയറി, തന്നോടൊപ്പം ഇറങ്ങാൻ പാപ്പയെ ക്ഷണിച്ചു. തുടര്‍ന്നു സ്പാനിഷ് രാജാവിന്റെ ഫാൽക്കൺ ജെറ്റ് പാപ്പയ്ക്കു യാത്ര ചെയ്യുന്നതിന് വേണ്ടി ഒരുക്കുകയായിരിന്നു.

ഇതേ തുടർന്ന് പാപ്പയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിലെ ഏതാനും പേരും രാജാവിന്റെ വിമാനത്തിൽ റോമിലേക്ക് പറന്നു. വത്തിക്കാൻ പ്രതിനിധി സംഘത്തിലെ ബാക്കിയുള്ളവരും പത്രപ്രവർത്തകരും പിന്നീട് ഐബീരിയ എയര്‍ലൈന്‍സ് ക്രമീകരിച്ച മറ്റൊരു വിമാനത്തിൽ മടങ്ങി. സ്പെയിനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ പാപ്പയുടെ സമാപന പരിപാടി കുടിയേറ്റക്കാരുടെ സംയോജനത്തിനായി പ്രവർത്തിക്കുന്ന സംഘടന പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയായിരിന്നു.

കുടിയേറ്റക്കാരെ സമുദ്രം കടക്കാൻ സഹായിക്കുന്നതിന് ഭീമമായ തുകകൾ ഈടാക്കുന്നവർക്കും അവരെ നിഷ്കരുണം അടിമകളാക്കുന്നവർക്കും എതിരെ പാപ്പ സ്വരമുയര്‍ത്തി. നഷ്ടപ്പെട്ട ഓരോ ജീവനും, വഞ്ചിക്കപ്പെട്ട ഓരോ കുടുംബത്തിനും, കീഴടക്കപ്പെട്ട ഓരോ ശരീരത്തിനും, ഭീഷണിയ്ക്കു ഇരയായ ഓരോ സ്ത്രീക്കും, ചൂഷണം ചെയ്യപ്പെട്ട ഓരോ തൊഴിലാളിക്കും ദൈവനീതിയുടെ മുമ്പാകെ ഹാജരാകേണ്ടിവരുമെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. ജൂൺ ആറിന് ആരംഭിച്ച പാപ്പയുടെ അപ്പസ്തോലിക യാത്രയ്ക്കിടെ മാഡ്രിഡ്, ബാർസിലോണ, കനേറി ദ്വീപുകൾ എന്നിവിടങ്ങളിലെ പതിനായിരകണക്കിന് വിശ്വാസികളുമായി പാപ്പ കൂടിക്കാഴ്ച നടത്തിയിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »