News

ആയിരങ്ങളെ സാക്ഷിയാക്കി തിയോഫിനച്ചനെ ധന്യനായി പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 27-04-2026 - Monday

കൊച്ചി: പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ നടന്ന ചടങ്ങില്‍ വിശുദ്ധിയുടെ പാതയിൽ ജീവിച്ച കപ്പൂച്ചിൻ വൈദികൻ തിയോഫിനച്ചനെ ധന്യപദവിയിലേക്ക് ഉയർത്തി. കെസിബിസിയുടെയും കെആർഎൽസിസിയുടെയും പ്രസിഡന്റും കോഴിക്കോട് ആർച്ച്ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലയ്ക്കലിൻ്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിമധ്യേ വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ ധന്യനായി പ്രഖ്യാപിച്ച മാർപാപ്പയുടെ ഉത്തരവ് ഇറ്റാലിയൻ ഭാഷയിൽ വായിച്ചു.

സിസിഎംഎസ്ഐ പ്രസിഡൻ്റ് ഫാ. ജോർജ് ആന്റണി മലയാളത്തിൽ പരിഭാഷപ്പെടുത്തി. ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ വചനസന്ദേശം നൽകി. കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, കപ്പൂച്ചിൻ സഭയുടെ സെൻ്റ് ഫ്രാൻസിസ് പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. പി.എസ്. ജോസഫ്, സെൻ്റ് ജോസഫ് പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. ആന്റണി ജോർജ് എന്നിവർ സഹകാർമികരായിരുന്നു.

ദയാലുവും കാരുണ്യവാനുമായ തിയോഫിനച്ചന് നമ്മളെല്ലാം നൽകിയിരിക്കുന്ന പുതിയ പേര് മനുഷ്യസ്നേഹിയെന്നാണെന്ന് ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ ഒരുപാട് വ്യക്തികൾക്ക് ആശ്വാസം പകർന്ന തിയോഫിനച്ചൻ ധന്യപദവിയിലൂടെ ഇനിയും മനുഷ്യർക്ക് ആശ്വാസം പകരുന്നുണ്ടെന്നും പാവപ്പെട്ടവരോട് ഏറ്റവും താത്പര്യം കാണിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ബിഷപ്പ് അനുസ്മരിച്ചു.

പാലാരിവട്ടം സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ. ജോജി കൂത്തുക്കാട് തിയോഫിനച്ചന്‍റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു‌. രാവിലെ തിയോഫിനച്ചന്‍റെ കബറിടത്തിൽ നടത്തിയ നാമകരണ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ആർച്ച്ബിഷപ്പിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. പള്ളി അങ്കണത്തിൽ ഒരുക്കിയ പ്രധാന പന്തലിൽ തിരുക്കർമങ്ങൾ നേരിട്ടു കാണാൻ സാധിക്കാത്തവർക്കായി മേൽപ്പാലത്തിനു പടിഞ്ഞാറു ഭാഗത്തായി താത്കാലിക പന്തലിൽ സ്ക്രീനിൽ കാണുന്നതിനായി സൗകര്യം ഒരുക്കിയിരുന്നു.


Related Articles »