News - 2026

ലെബനോനില്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്ത കുരിശ് പുനഃസ്ഥാപിച്ചു; അക്രമം നടത്തിയ സൈനികര്‍ക്ക് തടവ്

പ്രവാചകശബ്ദം 23-04-2026 - Thursday

ബെയ്‌റൂട്ട്: ആഗോള തലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന് പിന്നാലെ തെക്കൻ ലെബനോനില്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്ത കുരിശ് പുനഃസ്ഥാപിച്ചു. ഇസ്രായേൽ പ്രതിരോധ സേനയുടെ നേതൃത്വത്തില്‍ തെക്കൻ ലെബനോനിലെ ഡെബെലിലെ പ്രാദേശിക സമൂഹവുമായി ചേര്‍ന്നാണ് കുരിശ് പുനഃസ്ഥാപിച്ചത്. ഇതിനിടെ കുരിശ് തകര്‍ത്ത രണ്ട് സൈനികര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുരിശ് തകര്‍ത്ത സൈനികനും അതിന്റെ ചിത്രം പകര്‍ത്തിയ സൈനികനും 30 ദിവസത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇവരെ ലെബനോനില്‍ ഏല്‍പ്പിച്ചിരിന്ന ചുമതലകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.



സംഭവത്തിന്റെ റിപ്പോർട്ട് ലഭിച്ച നിമിഷം മുതൽ രൂപം പുനഃസ്ഥാപിക്കുന്നത് ഏകോപിപ്പിക്കാൻ വടക്കൻ കമാൻഡ് പ്രവർത്തിക്കുകയായിരിന്നുവെന്നും സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചിരിന്നുവെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധ പുലര്‍ത്തുമെന്നും ഐ‌ഡി‌എഫ് വ്യക്തമാക്കിയിട്ടുണ്ട്. അക്രമത്തെ അപലപിച്ചു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരണം നടത്തി. കുറ്റവാളിക്കെതിരെ കഠിനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിന്നു.



ഇസ്രായേല്‍ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ലെബനോനിലെ ഡെബെൽ എന്ന ഗ്രാമത്തില്‍ അരങ്ങേറിയ സംഭവത്തില്‍ നേരത്തെ ആഗോള തലത്തില്‍ വലിയ പ്രതിഷേധത്തിനു കാരണമായിരിന്നു. ലെബനോനിൽ ആരംഭിച്ച യുദ്ധത്തിന് ശേഷം ഗ്രാമത്തിന്റെ നിയന്ത്രണം ഇസ്രായേല്‍ സൈന്യത്തിന്റെ കീഴിലായിരിന്നു. പാലസ്തീൻ മാധ്യമ പ്രവർത്തകനായ യൂനിസ് തിരവിയാണ് ജാക്ക്ഹാമർ ഉപയോഗിച്ച് ഒരു സൈനികൻ യേശു ക്രിസ്തുവിന്റെ രൂപം തകർക്കുന്ന ചിത്രം എക്‌സിലൂടെ പങ്കുവെച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ല ഉള്‍പ്പെടെ നിരവധി പേര്‍ അക്രമത്തെ അപലപിച്ചു രംഗത്ത് വന്നിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »