News

സമാധാനത്തിനും നീതിയ്ക്കും വേണ്ടി കാമറൂൺ ജനതയോടൊപ്പം ബലിയര്‍പ്പിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 17-04-2026 - Friday

ബാമെൻഡ: ആഫ്രിക്കന്‍ സന്ദര്‍ശനം തുടരുന്നതിനിടെ ലെയോ പാപ്പ കാമറൂണില്‍ സമാധാനത്തിനും നീതിക്കും വേണ്ടി വിശ്വാസികൾക്കൊപ്പം, വിശുദ്ധ ബലിയർപ്പിച്ചു പ്രാർത്ഥിച്ചു. കാമറൂണിലെ ബാമെൻഡ വിമാനത്താവളത്തിൽ അര്‍പ്പിച്ച ദിവ്യബലിയിൽ ഏകദേശം 20,000 പേർ പങ്കെടുത്തു. വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തിൽ, സമാധാനവും അനുരഞ്ജനവും വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നു പാപ്പ വ്യക്തമാക്കി.

ഹൃദയത്തെ തകർക്കുകയും നമ്മെ ദുഃഖത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നിരവധി സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നുവെന്നത് യാഥാർഥ്യമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. സാമൂഹികവും, രാഷ്ട്രീയവുമായ അഴിമതിയും, വിദ്യാഭ്യാസത്തെയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രശ് നങ്ങളും, വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് യുവാക്കളുടെ വലിയ തോതിലുള്ള കുടിയേറ്റവും നാടിനെ ബാധിക്കുന്ന വലിയ പ്രശ്നങ്ങളെന്നും പാപ്പ പറഞ്ഞു. രാജ്യത്തിന്റെയും ഭൂഖണ്ഡത്തിന്റെയും വൈവിധ്യവും സമ്പന്നതയും ഒരുമിച്ച് കൊണ്ടുവന്ന് ഐക്യം പുനസ്ഥാപിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

അപ്രകാരം സമാധാനവും അനുരഞ്ജനവും വാഴുന്ന ഒരു സമൂഹം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിസ്സഹായമായ സാഹചര്യങ്ങളിൽ, കർത്താവിന്റെ വചനത്തിന്റെ ശക്തി വലുതാണെന്നും അത് പുതിയ സാധ്യതകൾ തുറക്കുകയും, പരിവർത്തനവും രോഗസൗഖ്യവും കൊണ്ടുവരികയും, നമ്മെ മാറ്റത്തിന്റെ വക്താക്കളാകുവാൻ സഹായിക്കുകയും ചെയ്യുമെന്നും പാപ്പ കാമറൂണ്‍ ജനതയെ ഓര്‍മ്മിപ്പിച്ചു.

കത്തോലിക്കാ വിശ്വാസത്തെ മറ്റ് വിശ്വാസങ്ങളുമായും പാരമ്പര്യങ്ങളുമായും കൂട്ടിക്കുഴയ്ക്കുന്ന കെണിയിൽ വീഴാതിരിക്കാൻ, നമ്മുടെ ക്രിസ്തീയ ആചാരങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും പാപ്പ ആവശ്യപ്പെട്ടു. അപ്പസ്തോലന്മാരുടെ രാജ്ഞിയും സഭയുടെ മാതാവുമായ പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് ഏവരെയും സമർപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »