News
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20
ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 14-03-2026 - Saturday
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം ഒന്‍പതാം അദ്ധ്യായത്തിലെ യേശുവിന്റെ രൂപാന്തരീകരണം, പിശാചു ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു, പീഡാനുഭവത്തെപ്പറ്റി രണ്ടാം പ്രവചനം എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു ഒരിജന്‍, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ അപ്രേം, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ ബീഡ്, വിശുദ്ധ ജറോം, വിശുദ്ധ അംബ്രോസ്, മിനുചിയൂസ് ഫെലിക്‌സ്, പീറ്റര്‍ ക്രിസോലോഗസ്, വിശുദ്ധ ജോണ്‍ കാസിയന്‍, ആള്‍സിലെ ചെസാരിയൂസ്, തെര്‍ത്തുല്യന്‍ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ വചനഭാഗം: യേശുവിന്റെ രൂപാന്തരീകരണം: വിശുദ്ധ മര്‍ക്കോസ് 9:1-13 (മത്താ 17,1-31) (ലൂക്കാ 9,28-36) (2 പത്രോ 1,17-18).
1 അവന്‍ അവരോടു പറഞ്ഞു: ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നതു കാണുന്നതുവരെ മരിക്കുകയില്ലാത്ത ചിലര്‍ ഇവിടെ നില്‍ക്കുന്നവരിലുണ്ടെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. 2 ആറു ദിവസം കഴിഞ്ഞ്, പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഈശോ ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. 3 അവന്റെ വസ്ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാന്‍ കഴിയു ന്നതിനെക്കാള്‍ വെണ്‍മയും തിളക്കവുമുള്ളവയായി. 4 ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് ഈശോയോടു സംസാരിച്ചുകൊണ്ടിരുന്നു. 5 അപ്പോള്‍, പത്രോസ് ഈശോയോടു പറഞ്ഞു: ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം: ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. 6 എന്താണ് പറയേണ്ടതെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. അവര്‍ അത്രയ്ക്ക് ഭയപ്പെട്ടിരുന്നു.
7 അപ്പോള്‍ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍. 8 അവര്‍ ചുറ്റുംനോക്കി ഈശോയെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവര്‍ കണ്ടില്ല. 9 അവര്‍ കണ്ട കാര്യങ്ങള്‍ മനുഷ്യപുത്രന്‍ മരിച്ച വരില്‍നിന്ന് ഉയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്, മലയില്‍നിന്നിറങ്ങി പ്പോരുമ്പോള്‍ അവന്‍ അവരോടു കല്‍പിച്ചു. 10 മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുകയെന്നത് എന്താണെന്നു ചിന്തിച്ചുകൊണ്ട് അവര്‍ ഈ വചനം രഹസ്യമായി സൂക്ഷിച്ചു. 11 അവര്‍ അവനോടു ചോദിച്ചു: ഏലിയാ ആദ്യം വരണമെന്ന് നിയമജ്ഞര്‍ പറയുന്നത് എന്തുകൊണ്ടാണ്? 12 അവന്‍ പറഞ്ഞു: ഏലിയാ ആദ്യമേ വന്ന് എല്ലാം പുനഃസ്ഥാപിക്കും. മനുഷ്യപുത്രന്‍ വളരെ പീഡകള്‍ സഹിക്കുകയും നിന്ദനങ്ങള്‍ ഏല്‍ക്കുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്? 13 ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ വന്നുകഴിഞ്ഞു. അവനെക്കുറിച്ച് എഴുത പ്പെട്ടിരിക്കുന്നതുപോലെതന്നെ, തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്തു.
***************************************************************
➤ ഒരിജന്‍:
ആറു ദിവസംകൊണ്ടാണ് സൗഭഗം തികഞ്ഞ ഈ പ്രപഞ്ചം സംവിധാനം ചെയ്യപ്പെട്ടത് (ഉത്പ 1,31; പുറ 20,11; 31,17). എന്നാല്‍ ആറുദിവസങ്ങള്‍ക്കുള്ളില്‍ അസ്തിത്വമെടുത്ത എല്ലാറ്റിനുമപ്പുറം ഒരുവനുണ്ട്. നിത്യനായതിനാല്‍ അവിടുന്ന് സമയത്തിനുള്ളിലുള്ളതു മാത്രമല്ല, അദൃശ്യമായവയേയും നിത്യമായവയേയും കാണുന്നു. അതിനാല്‍ ഈശോയോടൊപ്പം മലമുകളില്‍ കയറി അവിടുത്തെ രൂപാന്തരീകരണത്തിന് സാക്ഷിയാവാനാഗ്രഹിക്കുന്നവന്‍ ആറു ദിവസങ്ങള്‍ക്കപ്പുറത്തേക്കു കടക്കണം. അങ്ങനെയുള്ളവന്‍ ദൃശ്യമായവയെ ദര്‍ശിക്കുന്നില്ല; ലോകത്തെയോ ലോകവസ്തുക്കളെയോ സ്‌നേഹിക്കുന്നുമില്ല (1 യോഹ 2,15) (Commentary on Matthew 12.36).
അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു
മത്തായിയുടെയും മര്‍ക്കോസിന്റെയും സുവിശേഷപ്രകാരം, ''അവന്‍ അവരുടെ മുമ്പില്‍വച്ച് രൂപാന്തരപ്പെട്ടു'' എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. തന്റെ ശിഷ്യരില്‍ ചിലരുടെ മുമ്പാകെ രൂപാന്തരപ്പെടുകയും അതേസമയം മറ്റുള്ളവരുടെ മുമ്പില്‍ സാധാരണരൂപത്തില്‍ ആയിരിക്കുകയും ചെയ്യാന്‍ ഈശോയ്ക്കു കഴിയുമായിരുന്നു എന്ന സാധ്യതയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നുണ്ട്. എങ്കിലും ഈശോയുടെ രൂപാന്തരീകരണം മലമുകളില്‍ ആയിരുന്ന ശിഷ്യര്‍ കണ്ടതുപോലെ കാണാന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ എന്നോടൊപ്പം വന്ന് സുവിശേഷങ്ങളിലെ ഈശോയെ കണ്ടെത്തുക. ജ്ഞാനത്തിന്റെ ഉന്നതഗിരിയിലേക്ക് പ്രവേശിക്കാതെ താഴെ നിന്നവരെല്ലാം അവനെ അക്ഷരാര്‍ത്ഥത്തില്‍ ''മനുഷ്യരൂപത്തില്‍'' (2 കോറി 10,2) ദര്‍ശിച്ചു. എന്നാല്‍ മറ്റുള്ളവര്‍ അവനെ അവന്റെ ദൈവികതയില്‍ ദര്‍ശിച്ചു. ഇക്കാര്യത്തിന് സുവിശേഷങ്ങളെല്ലാം സാക്ഷ്യം നല്‍കുന്നു. അവര്‍ തങ്ങളുടെ അരൂപിക്കടുത്ത അറിവിനാല്‍ അവനെ ദൈവമായി ദര്‍ശിച്ചു (ഫിലി 2,6). ഇപ്രകാരം മുകളിലേക്ക് കയറി വന്നവരുടെ മുമ്പിലാണ്, താഴെ നിന്നവരുടെ മുമ്പിലല്ല, ഈശോ രൂപാന്തരപ്പെട്ടത് (Commentary on Matthew 12.37).
പ്രകാശത്തിന്റെ സന്താനങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുന്നു
രൂപാന്തരീകരണവേളയില്‍ ഈശോ നയുടെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു. അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ചവരും പ്രകാശത്തിന്റെ പടച്ചട്ടയണിഞ്ഞവരുമായ പ്രകാശത്തിന്റെ മക്കള്‍ക്ക് തന്നെ വെളിപ്പെടുത്താനായിരുന്നു ഇത് (യോഹ 12,36; റോമാ 13,12; എഫേ 5,8). അവരാകട്ടെ ഇനിമേല്‍ അന്ധകാരത്തിന്റെയോ രാത്രിയുടെയോ മക്കളല്ല, മറിച്ച് പകലിന്റെ മക്കളും പകലിനു ചേര്‍ന്നവിധം സത്യത്തില്‍ വ്യാപരിക്കുന്നവരുമാണ് (റോമാ 13,13; 1 തെസ 5,5). അവന്‍ സൂര്യനെപ്പോലെ പ്രശോഭിച്ചുവെന്നതിനെക്കാള്‍ നീതിസൂര്യനായി തന്നെത്തന്നെ സ്ഥാപിച്ചുവെന്നതാണ് ഈ വെളിപാടില്‍ സംഭവിച്ചത് (മലാ 4,2; ജ്ഞാനം 5,6) (Commentary on Matthew 12.37).
വസ്ത്രം കഴുകുന്നവര്‍
ഒരിജന്‍: ''ഭൂമിയിലെ ഏതൊരു അലക്കുകാരനും'' എന്ന് ഇവിടെപ്പറഞ്ഞിരിക്കുന്നത് പ്രഭാഷണകല സ്വായത്തമാക്കാനുദ്യമിക്കുന്ന ഈ ലോകത്തിന്റെ ജ്ഞാനികളെ ഉദ്ദേശിച്ചായിരിക്കാം. തങ്ങളുടെ കഴമ്പില്ലാത്ത ആശയങ്ങള്‍ പ്രഭാഷണവൈദഗ്ധ്യംകൊണ്ട് മേല്‍ത്തരമെന്ന രീതിയില്‍ അവതരിപ്പിക്കാനാവുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍, മലമുകളില്‍ വച്ച് തന്റെ വസ്ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാവുന്നതിലും വെണ്‍മയുള്ളതായി വെളിപ്പെടുത്തിയവന്‍ വചനമാണ്. അവന്‍ തന്റെ തിളക്കമേറിയ ആശയങ്ങള്‍ നല്‍കുന്നത് (പലരും തള്ളിക്കളയുന്ന) തിരുലിഖിതങ്ങളിലാണ്. അതില്‍ ഈശോയുടെ വസ്ത്രങ്ങള്‍ വെണ്‍മയേറിയതും കണ്ണഞ്ചിപ്പിക്കുന്നതുമായിത്തീരുന്നു (ലൂക്കാ 9,29) (Commentary on Matthew 12.39).
ഏലിയായും മോശയും
ഈശോയെ അവന്റെ രൂപാന്തരീകരണ മഹത്ത്വത്തില്‍ ദര്‍ശിക്കുന്നവര്‍ക്ക് മോശയും (നിയമം) ഏലിയായും (പ്രവാചകന്മാര്‍) അവനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതായും കാണാന്‍ കഴിയും. പ്രതിരൂപാര്‍ത്ഥത്തില്‍ ഒരു പ്രവാചകനോടല്ല എല്ലാ പ്രവാചകരോടുമാണ് അവന്‍ സംഭാഷിച്ചിരുന്നത് (Commentary on Matthew 12.38).
➤ വിശുദ്ധ ആഗസ്തീനോസ്:
ഈശോ അവരോട് സംസാരിച്ച ദിവസവും മലയില്‍വച്ച് അത്ഭുതകരമായ ദര്‍ശനം നല്‍കിയ ദിവസവും - ഈ രണ്ടു ദിവസങ്ങളെയും ഒഴിവാക്കി ഇടയിലുള്ള ദിവസങ്ങളെ മാത്രം കണക്കിലെടുത്തുകൊണ്ട് ''ആറുദിവസങ്ങള്‍ക്കു ശേഷം'' എന്നു പറയാറുണ്ട്. എന്നാല്‍ ലൂക്കാ ആദ്യദിവസത്തെയും അവസാനദിവസത്തെയും കൂടി കണക്കിലെടുത്തുകൊണ്ട് ''എട്ടു ദിവസങ്ങള്‍ക്കുശേഷം'' (ലൂക്കാ 9,28) എന്ന് എഴുതിയിരിക്കുന്നു. മുഴുവന്‍ യാഥാര്‍ത്ഥ്യത്തെയും പ്രതിനിധീകരിക്കുന്ന ശൈലിയാണിവിടെ ഉപയോഗിച്ചിരിക്കുന്നത് (Harmony of the Gospels 2:56).
കണ്ണിന് സൂര്യനെന്നപോലെ
ഭൗതികനേത്രങ്ങള്‍ക്ക് സൂര്യനെങ്ങനെയോ അങ്ങനെയാണ് ഹൃദയത്തിന്റെ കണ്ണുകള്‍ക്ക് കര്‍ത്താവ് (Sermons On the New Testament Lessons 28).
പുത്രന്‍ ഒരുവന്‍ മാത്രം
മോശയും ഏലിയായും അവിടെയുണ്ടായിരുന്നെങ്കിലും അവരെക്കുറിച്ച് ഇവര്‍ എന്റെ പ്രിയപുത്രന്‍മാര്‍ എന്നു പറഞ്ഞില്ല. എന്തെന്നാല്‍ പുത്രന്‍ ഒരുവന്‍മാത്രം; മറ്റുള്ളവര്‍ ദത്തുപുത്രരാണ്. മോശയും ഏലിയായും അവന്റെ ശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ടവരാണ്. നിയമവും പ്രവാചകന്മാരും തങ്ങളുടെ മഹത്ത്വം അവനില്‍ നിന്നു സ്വീകരിക്കുന്നു (Sermons on New Testament Lessons).
➤ വിശുദ്ധ അപ്രേം:
അളക്കപ്പെടാനാവാത്ത കര്‍ത്താവ്,
കുറവെന്യേ പോഷണമേവര്‍ക്കും നല്‍കുന്നു.
നമ്മുടെ നയനങ്ങള്‍ക്കു താങ്ങാനാവുംവിധം
തന്നുടെ ദര്‍ശനമവിടുന്നേകുന്നു.
നമ്മുടെ കാതുകളിലൊതുങ്ങുംവിധം
തന്നുടെ വാക്കുകളവിടുന്നരുളുന്നു.
നമ്മുടെ വിശപ്പിനു ചേര്‍ന്നതരം
അനുഗ്രഹദാനങ്ങളേകുന്നു.
നമ്മുടെ നാവിന് മധുരതരം
തന്നുടെ ജ്ഞാനവുമരുളുന്നു.
(Hymns on Paradise 9.27).
➤ വിശുദ്ധ ക്രിസോസ്‌തോം:
ദൈവത്വത്തിന്റെ ഭാഗികമായ ദര്‍ശനം അവന്‍ നല്‍കി. തങ്ങളുടെയിടയില്‍ വസിക്കുന്ന ദൈവത്തെ അവര്‍ക്ക് അവന്‍ വെളിപ്പെടുത്തി (സങ്കീ 68:18) (Eutropius And the Vanity of Riches, Homily 2).
മഞ്ഞും സൂര്യനും പരിമിതികളുള്ള സാദൃശ്യങ്ങള്‍
മിശിഹാ പരിധികളില്ലാത്തവിധം ശോഭിച്ചു. അതിനെക്കുറിച്ച് 'സൂര്യനെപ്പോലെ' എന്നു പറഞ്ഞിരിക്കുന്നു (മത്താ 17,2). സൂര്യനെപ്പോലെ എന്നു പറഞ്ഞിരിക്കുന്നതിന് കാരണം അതിനെക്കാള്‍ പ്രഭ ചൊരിയുന്ന മറ്റൊരു പ്രകാശഗോളം ഇല്ലാത്തതിനാലാണ്. 'മഞ്ഞിനെപ്പോലെയുള്ള വെണ്മ' (മത്താ 28,3) എന്നും എഴുതപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ അറിയപ്പെട്ടതില്‍വച്ച് ഏറ്റവും വെണ്‍മ മഞ്ഞിനാണുള്ളത്. എങ്കിലും ഈശോ സൂര്യനേക്കാള്‍ ശോഭിച്ചുവെന്നതില്‍ തര്‍ക്കമില്ല.
എന്തെന്നാല്‍, ശിഷ്യന്മാര്‍ അതുകണ്ട് നിലത്തുവീണു (മത്താ 17,6). അനുദിനം ഉദിച്ചുനില്‍ക്കുന്ന സൂര്യസമാനമായിരുന്നു ഈശോയുടെ ശോഭയെങ്കില്‍ അവര്‍ നിലത്തു വീഴുമായിരുന്നില്ല. എന്തെന്നാല്‍ നിത്യേന അവര്‍ ഉദിച്ചുനില്‍ക്കുന്ന സൂര്യനെ കാണുന്നെങ്കിലും നിലത്തുവീഴുന്നില്ല. സൂര്യനെക്കാള്‍ ശോഭയും മഞ്ഞിനെക്കാള്‍ വെണ്‍മയുള്ള അവന്റെ രൂപംകണ്ട് അതിന്റെ പ്രഭാവം താങ്ങാനാവാതെ അവര്‍ നിലത്തുവീണു (Eutropius and the Vanity of Riches, Homily 2.10.11).
സ്വേച്ഛാധിപതികള്‍ക്കെതിരെ പിടിച്ചുനിന്നവര്‍
മോശയും ഏലിയായും ധീരതയോടെ സ്വേച്ഛാധിപതികള്‍ക്കെതിരെ പിടിച്ചുനിന്നവരാണ്. ഒരാള്‍ ഈജിപ്തിലെ ഫറവോയ്‌ക്കെതിരെയും മറ്റെയാള്‍ ആഹാബിനെതിരെയും. അതാകട്ടെ നന്ദികെട്ടതും അനുസരണയില്ലാത്തതുമായ ഒരു ജനതയ്ക്കുവേണ്ടിയായിരുന്നുതാനും. ഇരുവരും ജ്ഞാനികളായിരുന്നില്ല; വെറും സാധാരണക്കാരായിരുന്നു. ആദ്യത്തെയാള്‍ വിക്കനും ശാന്തപ്രകൃതിയുമായിരുന്നു (പുറ 4,10). മറ്റേയാള്‍ ഒരു പരുക്കന്‍ നാട്ടിന്‍പുറത്തുകാരനായിരുന്നു. രണ്ടുപേരും ഈലോകത്തിന്റെ സമ്പത്തിനെ പരിത്യജിച്ചിരുന്നു. എന്തെന്നാല്‍ മോശയ്ക്ക് ഒന്നും സ്വന്തമായുണ്ടായിരുന്നില്ല. ഏലിയായ്ക്ക് ആകെപ്പാടെ ഉണ്ടായിരുന്നത് തന്റെ തോല്‍ക്കുടങ്ങള്‍ മാത്രമായിരുന്നു (Gospel of St. Matthew, Homily 56).
ഉത്ഥാനംവരെ കാത്തിരിക്കുക
ഇക്കാര്യം തന്റെ പീഡാസഹനം പൂര്‍ത്തിയാകുന്നതുവരെ ആരോടും പറയരുതെന്ന് അവന്‍ നിര്‍ദ്ദേശിച്ചു. ഒരിക്കലും ആരോടും പറയരുതെന്നല്ല അവന്‍ ആവശ്യപ്പെട്ടത്. മരിച്ചവരില്‍ നിന്നുള്ള തന്റെ ഉയിര്‍പ്പുവരെ ഇക്കാര്യം പറയരുതെന്നാണ് അവന്‍ നിര്‍ദ്ദേശിച്ചത് (Gospel of St. Matthew, Homily 57).
പിതാവിന്റെ ഹൃദയം പുത്രനിലേക്ക് തിരിക്കും
പ്രവാചകവചനങ്ങളുടെ കൃത്യത കാണുക: ''പുത്രന്റെ ഹൃദയം പിതാവിലേക്കു തിരിക്കു''മെന്നല്ല. പിതാവിന്റെ ഹൃദയം പുത്രനിലേക്കു തിരിക്കുമെന്നാണവന്‍ പറഞ്ഞിരിക്കുന്നത് (മര്‍ക്കോ 9,12; മലാ 4,5-6) (Gospel of St. Matthew, Homily 57).
പീഡാനുഭവ പ്രവചനം
താന്‍ ദൈവപുത്രനാണെന്ന് ഏറ്റുപറയപ്പെട്ടപ്പോള്‍ ഈശോ തന്റെ പീഡാനുഭവത്തെപ്പറ്റി മുന്‍കൂട്ടി അറിയിച്ചു. വീണ്ടും മലമുകളില്‍വച്ച് അത്ഭുതകരമായ ദര്‍ശനം നല്‍കിയശേഷം തന്റെ പീഡാനുഭവത്തെപ്പറ്റി അവരെ ഓര്‍മ്മിപ്പിച്ചു (Gospel of St. Matthew, Homily 57.2).
യോഹന്നാനും ഏലിയായും മിശിഹാ, യോഹന്നാനെ ഏലിയാ എന്നു വിളിച്ചത് അവന്‍ ഏലിയാ ആയതുകൊണ്ടല്ല, ആ പ്രവാചകന്റേതിനു സമാനമായ ദൗത്യം നിര്‍വഹിച്ചതിനാലാണ് (Gospel of St. Matthew, Homily 57.1).
➤ വിശുദ്ധ ബീഡ്:
മര്‍ത്യതയുടെ ഇരുളില്‍നിന്നും അകൃത്യങ്ങളുടെ കളങ്കങ്ങളില്‍നിന്നും വെടിപ്പാക്കപ്പെട്ട് പുനരുത്ഥാനത്തില്‍ പ്രത്യക്ഷമാകുന്ന വിശുദ്ധരുടെ സമൂഹത്തെയാണ് (1 കോറി 15,42-44) കര്‍ത്താവിന്റെ, മഞ്ഞുപോലെ വെട്ടിത്തിളങ്ങിയ വസ്ത്രം പ്രതിരൂപാത്മകമായി സൂചിപ്പിക്കുന്നത്. കര്‍ത്താവിന്റെ വസ്ത്രത്തെപ്പററി സുവിശേഷകനായ മര്‍ക്കോസ് എഴുതിയിരിക്കുന്നത്, ''ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാനാവാത്തവിധം മഞ്ഞുപോലെ വെണ്‍മയുള്ളതായി'' എന്നാണ് (മര്‍ക്കോ 9,3). കഷ്ടതകള്‍ കൂടാതെ ഭൂമിയില്‍ ആര്‍ക്കും ജീവിക്കാനാവില്ലെന്നത് നിസ്തര്‍ക്കമാണ്. പാപസ്പര്‍ശമേല്‍ക്കാതെ ഭൂമിയില്‍ ജീവിക്കാനും അസാധ്യമാണെന്ന് ജ്ഞാനികള്‍ സമ്മതിക്കും. എന്നാല്‍ ഭൂമിയിലെ ശുചീകരണ ദൗത്യമേറ്റെടുത്തിരിക്കുന്നവര്‍ക്ക് (അതായത് ആത്മാക്കളുടെ അദ്ധ്യാപകര്‍, ശരീരത്തിന്റെ പ്രകൃത്യതീത ശുദ്ധികര്‍ത്താക്കള്‍) ചെയ്യാനാവാത്തത് സ്വര്‍ഗത്തില്‍ ദൈവം നിവര്‍ത്തിക്കും. തന്റെ വസ്ത്രമായ സഭയെ അവന്‍ ''ആത്മാവിന്റെയും ശരീരത്തിന്റെയും എല്ലാ കറകളില്‍നിന്നു'' (2 കോറി 7,1) കഴുകി വെടിപ്പാക്കും. കൂടാതെ നിത്യസൗഭാഗ്യം കൊണ്ടും ആത്മശരീരങ്ങളുടെ പ്രഭകൊണ്ടും അവളെ അലങ്കരിക്കും (Exposition of the Gospel on Mark 1:24).
പുനരുത്ഥാനത്തിന്റെ സൂചന
താബോര്‍ മലമുകളില്‍വച്ച് കര്‍ത്താവിനോട് അവിടുത്തെ പീഡാനുഭവത്തെയും ഉത്ഥാനത്തെയുംകുറിച്ച് സംസാരിച്ച മോശയും ഏലിയായും കര്‍ത്താവില്‍ നിറവേറിയ പഴയനിയമ പ്രവചനങ്ങളെ പ്രതിനിധീകരിക്കുന്നു. മോശയും ഏലിയായും അന്തിമമായി കര്‍ത്താവിനോടൊത്ത് ഭരണം നടത്താനിരിക്കുന്നവരെ സൂചിപ്പിക്കുന്നു (വെളി 22,5). മരിക്കുകയും സംസ്‌കരിക്കപ്പെടുകയും ചെയ്തവനായ മോശ വിധിനാളില്‍ ഉയിര്‍ ത്തെഴുന്നേല്‍ക്കാനിരിക്കുന്ന മൃതരെ സൂചിപ്പിക്കു ന്നു (അപ്പ 17,31-32). മരണത്തിന്റെ കടം ഇതുവരെയും കൊടുത്തുവീട്ടാത്ത ഏലിയായാകട്ടെ (2 രാജാ 2,11) ന്യായാധിപന്റെ വരവില്‍ ജീവിക്കുന്നവരായി ശരീരത്തില്‍ കാണപ്പെടാനിരിക്കുന്നവരുടെ പ്രതീകമാണ് (Exposition on the Gospel of Mark 1:24).
➤ ഡയനീഷ്യസിന്റെ പേരിലുള്ള കൃതി:
രൂപാന്തരീകരണവേളയില്‍ ശിഷ്യന്മാര്‍ ദര്‍ശിച്ചതുപോലെ മഹത്ത്വപൂര്‍ണ്ണമായ ദൈവികപ്രകാശം വിശുദ്ധമായ ഗാഢധ്യാനത്തിലൂടെ (Contemplation) നമുക്കും ലഭിക്കും (മത്താ 17,1-8; മര്‍ക്കോ 9,2-8). ഇത്തരം ധ്യാനത്തില്‍ നമ്മുടെ മാനസങ്ങള്‍ ദുര്‍വികാരങ്ങളില്‍നിന്നും ലോകത്തില്‍നിന്നുതന്നെയും ഉയര്‍ന്ന് ദൈവികപ്രകാശത്തിന്റെ ആന്തരിക ദാനങ്ങള്‍ കൈവരിക്കുകയും എങ്ങനെയെന്നു വിവരിക്കാനാവാത്ത ഒരു രീതിയില്‍ അവിടുത്തോട് ഐക്യപ്പെട്ടിരിക്കുകയും ചെയ്യും. നമ്മുടെ ബുദ്ധിയുടെ സജീവപ്രവര്‍ത്തനം താല്‍ക്കാലികമായി നിലയ്ക്കുകയും അത് ആനന്ദനിര്‍വൃതിയിലമരുകയും കണ്ണഞ്ചിപ്പിക്കുന്ന ദൈവികപ്രകാശം നമ്മെ ഗ്രസിക്കുകയും ചെയ്യും. അത്യത്ഭുതകരമാംവിധം നമ്മുടെ മാനസങ്ങള്‍ സ്വര്‍ഗ്ഗവാസികളുടേതിനു സമമായിത്തീരുകയും ചെയ്യും (The Divine Names 1)..
➤ വിശുദ്ധ ജറോം:
അല്ലയോ പത്രോസേ, നീ മലമുകളിലേക്കു കയറിയാലും. ഈശോ മറുരൂപപ്പെടുന്നതു ദര്‍ശിച്ചാലും. അവന്റെ വസ്ത്രങ്ങള്‍ വെണ്‍മയുള്ളതായിത്തീര്‍ന്നാലും മിശിഹാ നിനക്കുവേണ്ടി സഹിച്ചിട്ടില്ലാത്തതിനാല്‍ സത്യം ഗ്രഹിക്കാന്‍ ഇപ്പോള്‍ നിനക്കാവില്ല (Homily 80).
പരിശുദ്ധാരൂപിയുടെ കൂടാരം
അവരെ ആവരണം ചെയ്ത മേഘം പരിശുദ്ധാരൂപിയുടെ കൃപാവരമാണെന്ന് എനിക്കു തോന്നുന്നു. കൂടാരം സംരക്ഷണം നല്‍കുകയും അതിലുള്ളവര്‍ക്ക് കവചമായി വര്‍ത്തിക്കുകയും ചെയ്യുന്നു. ആവരണം ചെയ്ത മേഘം ഇവിടെ കൂടാരത്തിന്റെ ദൗത്യം ഏറ്റെടുക്കുന്നു. അല്ലയോ പത്രോസ്, മൂന്നു കൂടാരങ്ങളുണ്ടാക്കാനഭിലഷിച്ച നീ അതുപോലെ സുരക്ഷിതത്വം നല്‍കുന്ന പരിശുദ്ധാരൂപിയുടെ ഏക കൂടാരത്തെക്കുറിച്ചുകൂടി കരുതലുള്ളവനാകൂ (Homily 80).
രണ്ടു ദാസരും ഒരു യജമാനനും
നാഥനും അവന്റെ ശുശ്രൂഷകര്‍ക്കും ഒരേ തരത്തിലുള്ള കൂടാരങ്ങള്‍ നിര്‍മ്മിക്കരുത്. ''ഇവനെന്റെ പ്രിയപുത്രന്‍, ഇവനെ ശ്രവിക്കുവിന്‍'' (മത്താ 17,5; ലൂക്കാ 9,35). പുത്രനെയാണ് ശ്രവിക്കേണ്ടത്. മോശയെയും ഏലിയായേയുമല്ല. അവര്‍ ദാസരാണ്. അവനാകട്ടെ പുത്രനാണ്. 'ഇവന്‍ എന്റെ പുത്രനാണ്'; ദൈവം പറയുന്നു: 'എന്റെ സത്തയിലും സ്വഭാവത്തിലും പങ്കുപറ്റുന്നവനാണ്. അവന്‍ എന്നില്‍ വസിക്കുന്നതിനാല്‍ ഞാനെന്താണോ അവനും അതാകുന്നു. ഇവന്‍ എന്റെ പ്രിയപുത്രനാകുന്നു. അവര്‍ എനിക്കു വേണ്ടപ്പെട്ടവര്‍ തന്നെ. എന്നാല്‍, ഇവന്‍ എന്റെ വത്സലപുത്രനാണ്. അതിനാല്‍ നിങ്ങള്‍ ഇവനെ ശ്രവിക്കുവിന്‍. അവര്‍ ഇവനെക്കുറിച്ച് പ്രഘോഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു; എന്നാല്‍, നിങ്ങള്‍ഇവനെ ശ്രവിക്കുവിന്‍. ഇവനാണ് കര്‍ത്താവും യജമാനനും. അവര്‍ ശുശ്രൂഷയിലെ സഹകാരികളാണ്. മോശയും ഏലിയായും മിശിഹായെക്കുറിച്ച് സംസാരിക്കുന്നു; അവര്‍ നിങ്ങളുടെ സഹശുശ്രൂഷകരാണ്. ഇവനാണ് നാഥന്‍, ഇവനെ ശ്രവിക്കുക' (Homily 80).
➤ വിശുദ്ധ അംബ്രോസ്:
മാമ്മോദീസാവേളയില്‍ അവന്റെ വ്യക്തിത്വം പിതാവിനാല്‍ വെളിവാക്കപ്പെട്ടു: ''ഇവന്‍ എന്റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' (മത്താ 3,17; മര്‍ക്കോ 1,11; ലൂക്കാ 3,22). മലമുകളില്‍വച്ച് അവിടുന്ന് ഇപ്രകാരം പ്രഘോഷിച്ചു. ''ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനെ ശ്രവിക്കുവിന്‍'' (മത്താ 17,5; മര്‍ക്കോ 9,7; ലൂക്കാ 9,35). ഈശോയുടെ പീഡാനുഭവവേളയില്‍ സൂര്യന്‍ മറയുകയും സമുദ്രവും ഭൂമിയും കുലുങ്ങിവിറയ്ക്കുകയും ചെയ്തതുവഴി പുത്രന്‍ പ്രഘോഷിക്കപ്പെട്ടു. ''സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു'' എന്ന് ഏറ്റുപറഞ്ഞ ശതാധിപന്‍ വഴിയും പിതാവ് പുത്രനെ പ്രഘോഷിച്ചു (മത്താ 27,54; മര്‍ക്കോ 15,39) (On the Holy Spirit 2.6).
♦️ വചനഭാഗം: പിശാചു ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു - വിശുദ്ധ മര്‍ക്കോസ് 9:14-29 (മത്താ 17,14-21) (ലൂക്കാ 9,37-43)
14 അവര്‍ ശിഷ്യന്‍മാരുടെ അടുത്ത് എത്തിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടം അവരുടെ ചുറ്റും കൂടിയിരിക്കുന്നതും നിയമജ്ഞര്‍ അവരോടു തര്‍ക്കിച്ചുകൊണ്ടിരിക്കുന്നതും കണ്ടു. 15 അവനെ കണ്ടയുടനെ ജനക്കൂട്ടം മുഴുവന്‍ വിസ്മയഭരിതരായി ഓടിക്കൂടി അവനെ അഭിവാദനം ചെയ്തു. 16 അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എന്താണ് അവരുമായി തര്‍ക്കിക്കുന്നത്? 17 ജനക്കൂട്ടത്തില്‍ ഒരാള്‍ മറുപടി പറഞ്ഞു: ഗുരോ, ഞാന്‍ എന്റെ മകനെ അങ്ങയുടെ അടുത്തു കൊണ്ടുവന്നിട്ടുണ്ട്. മൂകനായ ഒരു ആത്മാവ് അവനെ ആവേശിച്ചിരിക്കുന്നു. 18 അത് എവിടെവച്ച് അവനെ പിടികൂടിയാലും അവനെ നിലംപതിപ്പിക്കുന്നു. അപ്പോള്‍ അവന്‍ പല്ലുകടിക്കുകയും നുരയും പതയും പുറപ്പെടുവിക്കുകയും മരവിച്ചുപോവുകയും ചെയ്യുന്നു. അതിനെ ബഹിഷ്‌കരിക്കാന്‍ അങ്ങയുടെ ശിഷ്യന്‍മാരോട് ഞാന്‍ അപേക്ഷിച്ചു; അവര്‍ക്കു കഴിഞ്ഞില്ല. 19 അവന്‍ അവരോടു പ്രതിവചിച്ചു:
വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരൂ. 20 അവര്‍ അവനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ടയുടനെ ആത്മാവ് കുട്ടിയെ തള്ളിയിട്ടു. അവന്‍ നിലത്തു വീണ് ഉരുളുകയും അവന്റെ വായിലൂടെ നുരയും പതയും പുറപ്പെടുകയും ചെയ്തു. 21 ഈശോ അവന്റെ പിതാവിനോടു ചോദിച്ചു: ഇതു തുടങ്ങിയിട്ട് എത്ര കാലമായി? അവന്‍ പറഞ്ഞു: ശൈശവം മുതല്‍. 22 പലപ്പോഴും അത് അവനെ നശിപ്പിക്കാന്‍വേണ്ടി തീയിലും വെള്ളത്തിലും വീഴ്ത്തിയിട്ടുണ്ട്. എന്തെങ്കിലും ചെയ്യാന്‍ നിനക്കു കഴിയുമെങ്കില്‍ ഞങ്ങളുടെമേല്‍ കരുണതോന്നി ഞങ്ങളെ സഹായിക്കണമേ! 23 ഈശോ പറഞ്ഞു: കഴിയുമെങ്കിലെന്നോ! വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും.
24 ഉടനെ കുട്ടിയുടെ പിതാവു വിളിച്ചുപറഞ്ഞു: ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ! 25 ജനങ്ങള്‍ ഓടിക്കൂടുന്നതു കണ്ട് ഈശോ അശുദ്ധാത്മാവിനെ ശകാരിച്ചു: മൂകനും ബധിരനുമായ ആത്മാവേ, നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു, അവനില്‍നിന്നു പുറത്തുപോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്കരുത്. 26 അപ്പോള്‍ അവനെ ശക്തിയായി നിലത്തു തള്ളിയിടുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്തുകൊണ്ട് അതു പുറത്തുപോയി. ബാലന്‍ മരിച്ചവനെപ്പോലെയായി. അവന്‍ മരിച്ചുപോയി എന്നു പലരും പറഞ്ഞു. 27 ഈശോ അവനെ കൈയ്ക്കു പിടിച്ചുയര്‍ത്തി; അവന്‍ എഴുന്നേറ്റിരുന്നു. 28 ഈശോ വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്‍മാര്‍ സ്വകാര്യമായി ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയത്? 29 അവന്‍ പറഞ്ഞു: പ്രാര്‍ത്ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല.
***************************************************************
➤ മിനുചിയൂസ് ഫെലിക്‌സ്:
ദുഷ്ടാരൂപികള്‍ തങ്ങളുടെ അസ്തിത്വത്തിന്റെ ലാളിത്യവും സ്വഭാവത്തിന്റെ ആദിമപരിശുദ്ധിയും നഷ്ടപ്പെട്ട് അതിക്രമങ്ങളുടെ ഭാരംപേറി കുഴഞ്ഞവരായിരിക്കുന്നു. തീര്‍ത്തും നശിച്ചവരായിത്തീര്‍ന്നിരിക്കുന്ന അവര്‍ മറ്റുള്ളവരെ തങ്ങളുടെ യാതനയിലേക്കു വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്നു. ദുഷിച്ചുപോയ അവര്‍ മറ്റുള്ളവരെ ദുഷിപ്പിക്കാന്‍ ശ്രമിക്കുന്നു. നമ്മള്‍ ഏകസത്യദൈവത്തിന്റെ നാമത്തില്‍ കല്പിക്കുമ്പോള്‍ അവ വിറയ്ക്കുകയും മനസ്സി ല്ലാമനസ്സോടെ തങ്ങള്‍ ആവേശിച്ചിരിക്കുന്ന ശരീരത്തില്‍നിന്ന് ഉടനടി പുറത്തുപോവുകയോ രോഗിയുടെ വിശ്വാസത്തിനും വൈദ്യന്റെ കൃപയ്ക്കും അനുസൃതം അല്‍പാല്‍പമായി വിട്ടകലുകയോ ചെയ്യുന്നു (Octavius 26-27).
➤ പീറ്റര്‍ ക്രിസോലോഗസ്:
അപസ്മാരം പിടിപ്പെട്ട കുട്ടിയാണ് നിലത്തുവീണതെങ്കിലും കഠിനവിഷമത്തിലായത് അവനിലുള്ള ദുഷ്ടാരൂപിയാണ്. പിശാചു ബാധിച്ച കുട്ടി നുരയും പതയും പുറപ്പെടുവിച്ചുകൊണ്ട് നിലത്തുവീണപ്പോള്‍ വഞ്ചനയുടെ അരൂപി ന്യായാധിപനാല്‍ കുറ്റം വിധിക്കപ്പെട്ടു. അടിമ വീണ്ടെടുക്കപ്പെട്ടപ്പോള്‍ അടിമപ്പെടുത്തിയവന്‍ ശിക്ഷിക്കപ്പെട്ടു. കുട്ടിയുടെ ശരീരം കോച്ചിവലിക്കപ്പെട്ടതുവഴി പിശാചിനുള്ള ശിക്ഷാവിധി വെളിപ്പെട്ടു (Sermons 51)..
➤ വിശുദ്ധ ബീഡ്:
ശൈശവം മുതല്‍ ഈ കുട്ടി പിശാചിനാല്‍ ആവേശിക്കപ്പെട്ടെങ്കില്‍ അതിനു കാരണം ഉത്ഭവപാപമായിരിക്കില്ലേ? എന്തായാലും അവന്റെ കര്‍മ്മപാപം ഇതിനു കാരണമായെന്നു ചിന്തിക്കാനാവില്ല. അതിനാല്‍ ആദ്യപാപത്തിന്റെ കറയേശാതെ ആരും ഈ ലോകത്തില്‍ പിറക്കുന്നില്ലെന്ന് കത്തോലിക്കാ വിശ്വാസി മറക്കാതിരിക്കട്ടെ (റോമാ 5,12-14). ''മരണത്തിനധീനമായ ഈ ശരീരത്തില്‍നിന്നു കര്‍ത്താവീശോമിശിഹാവഴി മോചിപ്പിക്കപ്പെടാന്‍'' (റോമാ 7,24) അവന്‍ ദൈവകൃപ യാചിച്ചു പ്രാര്‍ത്ഥിക്കട്ടെ (The Gospel of St. Matthew, Homily 57.3).
ദൈവമായ കര്‍ത്താവിന്റെ മാനുഷിക കരം
അവനെ സുഖപ്പെടുത്തിക്കൊണ്ട് തന്റെ ദൈവികത വെളിപ്പെടുത്തിയ കര്‍ത്താവ് അവനെ കൈയ്ക്കുപിടിച്ചു നയിച്ചുകൊണ്ട് തന്റെ മാനുഷികതയും വെളിവാക്കി (Exposition on the Gospel of Mark 3.9.26-27).
➤ വിശുദ്ധ ആഗസ്തീനോസ്:
''മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ'' എന്ന ചോദ്യത്തില്‍ ഈശോ ഉദ്ദേശിക്കുന്ന വിശ്വാസം പൂര്‍ണ്ണമായും പാകമായ വിശ്വാസത്തെയാണ്. അത് ഈ ഭൂമിയില്‍ അപൂര്‍വമായി മാത്രമാണ് കാണപ്പെടുന്നത്. തീര്‍ച്ചയായും സഭയുടെ വിശ്വാസം പൂര്‍ണ്ണമാണ്: അല്ലെങ്കില്‍ ആരും അവളെ സമീപിക്കുമായിരുന്നില്ല. പൂര്‍ണ്ണമായും പാകമായ വിശ്വാസം മലയെത്തന്നെ മാറ്റാന്‍ പര്യാപ്തമാണ് (മത്താ 17,20; 21,21). ശ്ലീഹന്മാരുടെ കാര്യമെടുക്കുക. അവര്‍ക്കു താരതമ്യേന വലിയ വിശ്വാസമില്ലായിരുന്നെങ്കില്‍ ഈ ലോകം അഭികാമ്യമായി കരുതിയിരുന്നവയെ ചവിട്ടിയരച്ചുകൊണ്ട്, എല്ലാം ഉപേക്ഷിച്ച് കര്‍ത്താവിനെ പിന്‍ചെല്ലുമായിരുന്നില്ല. എന്നാല്‍ പൂര്‍ണ്ണ പാകതയെത്തിയ വിശ്വാസം അവര്‍ക്കനുഭവവേദ്യമായിരുന്നെങ്കില്‍ ''കര്‍ത്താവേ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ'' എന്നവര്‍ പറയുമായിരുന്നില്ല (ലൂക്കാ 17,5). ക്രമേണ വളര്‍ന്നുവരുന്ന വിശ്വാസമാണ് ഇവിടെ നമ്മള്‍ കാണുന്നത്. തന്റെ പുത്രനെ കര്‍ത്താവിന്റെ പക്കല്‍ കൊണ്ടുവന്ന പിതാവിനോട് നീ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി, ''ഞാന്‍ വിശ്വസിക്കുന്നു; എന്റെ വിശ്വാസക്കുറവിനെ പരിഹരിക്കണമേ''(മര്‍ക്കോ 9,24). എന്നായിരുന്നല്ലോ അവന് വിശ്വാസമുണ്ട്, കാരണം ''ഞാന്‍ വിശ്വസിക്കുന്നു'' എന്നവന്‍ പറഞ്ഞു. എന്നാല്‍ അവന്റെ വിശ്വാസം പൂര്‍ണ്ണമല്ല; (ഹെബ്രാ 10,22). കാരണം ''എന്റെ വിശ്വാസക്കുറവിനെ പരിഹരിക്കണമേ'' എന്നും അവന്‍ പറഞ്ഞു (Sermons on New Testament Lessons 65).
വിശ്വസിക്കാന്‍വേണ്ടി പ്രാര്‍ത്ഥിക്കുന്നു; പ്രാര്‍ത്ഥിക്കാന്‍വേണ്ടി വിശ്വസിക്കുന്നു
വിശ്വാസം പരാജയപ്പെടുന്നിടത്ത് പ്രാര്‍ത്ഥന നശിക്കുന്നു. വിശ്വസിക്കാത്ത ഒന്നിനുവേണ്ടി ആരെങ്കിലും പ്രാര്‍ത്ഥിക്കുമോ? അതുകൊണ്ട്, പ്രാര്‍ത്ഥിക്കാന്‍വേണ്ടി വിശ്വസിക്കാം (മത്താ 21,22; മര്‍ക്കോ 11,24). വിശ്വാസം ചഞ്ചലമാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം (Sermons on New Testament Lessons 65).
➤ വിശുദ്ധ ജോണ്‍ കാസിയന്‍:
തന്റെ വിശ്വാസനൗക അവിശ്വാസത്തിന്റെ തിരമാലകളില്‍പ്പെട്ട് (1 തിമോ 1,19) പാറമേല്‍ത്തട്ടിത്തകരുമെന്നു കണ്ട ആ മനുഷ്യന്‍ വിശ്വാസത്തെ ബലപ്പെടുത്താന്‍ കര്‍ത്താവിനോടപേക്ഷിച്ചു: ''കര്‍ത്താവേ, എന്റെ വിശ്വാസക്കുറവിനെ പരിഹരിക്കണമേ'' (മര്‍ക്കോ 9,24). ശ്ലീഹന്മാരും മറ്റുള്ളവരും നന്മയായിട്ടുള്ളതെല്ലാം ഗ്രഹിച്ചിരുന്നു. സ്വന്തം ശക്തികൊണ്ടോ ഇച്ഛകൊണ്ടോ മാത്രം വിശ്വാസം തകരാതെ കാക്കാനാവുമെന്ന് അവര്‍ കരുതിയില്ല. അതുകൊണ്ടാണ് അതിനെ ശക്തിപ്പെടുത്തി സംരക്ഷിക്കണമെന്ന് അവര്‍ കര്‍ത്താവിനോടപേക്ഷിച്ചത് (ലൂക്കാ 17,5) (Conference of Abbot Paphnutius 16).
➤ ആള്‍സിലെ ചെസാരിയൂസ്:
വിശ്വാസമില്ലാത്തവരാല്‍ പോലും പ്രശംസിക്കത്തക്കവിധം വിശ്വാസത്തിന്റെ മൂല്യം അത്ര വലുതാണ്. ആ പ്രശംസ വിശ്വാസത്തിന് അര്‍ഹവുമാണ്. കാരണം, വിശ്വാസം കൂടാതെ ഒരു നന്മപ്രവൃത്തിയും ആരംഭിക്കുകയോ പൂര്‍ത്തിയാക്കപ്പെടുകയോ ചെയ്യുന്നില്ല (Sermons 12).
➤ തെര്‍ത്തുല്യന്‍:
കൂടുതല്‍ ഭയാനകമായ ദുഷ്ടാരൂപികളോടുള്ള പോരാട്ടത്തില്‍ ഉത്തമമായ ആയുധം ഉപവാസമാണ് (മത്താ 17,21; മര്‍ക്കോ 9,29). അതിക്രമങ്ങളുടെ അരൂപിയെ ബഹിഷ്‌ക്കരിക്കാന്‍ പരിശുദ്ധാരൂപിയുടെ ആവാസം വേണമെന്നതില്‍ അതിശയിക്കേണ്ടതില്ല (On Fasting 8.8).
➤ വിശുദ്ധ ജറോം:
നാല്പ്പതു ദിവസത്തെ ഉപവാസത്താല്‍ കര്‍ത്താവ് തന്റെതന്നെ മാമ്മോദീസയെ വിശുദ്ധീകരിച്ചു (മത്താ 4,2; ലൂക്കാ 4,2-3). അതുവഴി പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ കൂടുതല്‍ ഭയാനകമായ പിശാചുക്കളെ മറികടക്കാനാവില്ലെന്ന് നമ്മെ പഠിപ്പിച്ചു (Against Jovinianus 2:15).
♦️ വചനഭാഗം: പീഡാനുഭവത്തെപ്പറ്റി രണ്ടാംപ്രവചനം- വിശുദ്ധ മര്‍ക്കോസ് 9:30-32
(മത്താ 16,21-28) (ലൂക്കാ 9,22-27)
30 അവര്‍ അവിടെനിന്നു യാത്രതിരിച്ചു ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന് അവന്‍ ആഗ്രഹിച്ചു. കാരണം, അവന്‍ ശിഷ്യന്‍മാരെ പഠിപ്പിക്കുകയായിരുന്നു. 31 അവന്‍ പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടുകയും അവര്‍ അവനെ വധിക്കുകയുംചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. 32 ഈ വചനം അവര്‍ക്കു മനസ്‌സിലായില്ല. എങ്കിലും, അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.
***************************************************************
➤ വിശുദ്ധ ക്രിസോസ്‌തോം:
ഈശോ പത്രോസിനെ ശാസിച്ചു (മത്താ 16,23; മര്‍ക്കോ 8,33). മോശയും ഏലിയായും ഈശോയോടു സംസാരിക്കുന്നതും അവിടുത്തെ മഹത്ത്വപൂര്‍ണ്ണമായ രൂപാന്തരീകരണവും ശിഷ്യന്മാര്‍ ദര്‍ശിച്ചു (മത്താ 17,3; മര്‍ക്കോ 9,4; ലൂക്കാ 9,30). സ്വര്‍ഗത്തില്‍നിന്ന് പിതാവായ ദൈവത്തിന്റെ സ്വരവും അവര്‍ കേട്ടു (മത്താ 3,17; 17,5; മര്‍ക്കോ 1,11; 9,7; ലൂക്കാ 3,22). ഈശോ പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങള്‍ക്ക് അവര്‍ സാക്ഷിയായി. പുനരുത്ഥാനം വാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന് അവരറിഞ്ഞിരുന്നു: എന്തെന്നാല്‍ താന്‍ മൂന്നാംദിനമുയിര്‍ക്കുമെന്ന് ഈശോ അവരെ അറിയിച്ചിരുന്നു (യോഹ 2,19-22). ഇത്രയൊക്കെയായിരുന്നിട്ടും സംഭവിച്ചുകൊണ്ടിരുന്നവയുടെ ആഴം അവര്‍ക്കു പിടികിട്ടിയില്ല. എന്നു മാത്രമല്ല, അവര്‍ അസ്വസ്ഥരും പര്യാകുലരുമായിത്തീര്‍ന്നു (മത്താ 17,23). കര്‍ത്താവിന്റെ വചനത്തിന്റെ ശക്തിയെക്കുറിച്ച് അവര്‍ അജ്ഞരായിരുന്നതിനാലാണ് ഇതു സംഭവിച്ചത് (മര്‍ക്കോ 9,32; ലൂക്കാ 9,45) (The Gospel of St. Matthew, Homily 58.1).
ദുഃഖത്തിന്റെ കാരണം
അവര്‍ ഗ്രഹിച്ചിരുന്നില്ലെങ്കില്‍ എങ്ങനെ ദുഃഖിതരായി എന്ന ചോദ്യമുണ്ട് (മത്താ 17,23; മര്‍ക്കോ 9,32; ലൂക്കാ 9,45). അവര്‍ തീര്‍ത്തും ഗ്രഹിക്കാതിരുന്നില്ല. അവന്‍ മരിക്കാന്‍ പോകുന്നു എന്നവര്‍ക്കു മനസ്സിലായി. കാരണം അതു തുടര്‍ച്ചയായി അവരോട് പറയപ്പെട്ടിരുന്നു. എന്നാല്‍ ഈ മരണത്തിന്റെ വ്യാപ്തി അവര്‍ ഗ്രഹിച്ചില്ല. അവന്റെ മരണം പരക്കെ അറിയപ്പെടുമെന്നും അതില്‍നിന്നും അസംഖ്യം അനുഗ്രഹങ്ങള്‍ ഒഴുകുമെന്നും അവര്‍ മനസ്സിലാക്കിയില്ല. പുനരുത്ഥാനമുണ്ടാകുമെന്നതും അവര്‍ മുന്‍കൂട്ടി ദര്‍ശിച്ചില്ല. ഇക്കാരണത്താലാണ് അവര്‍ വ്യാകുലപ്പെട്ടത് (മത്താ 17,23) (The Gospel of St.Mathew, Homily 58).
➤ അജ്ഞാതഗ്രന്ഥകര്‍ത്താവ്:
അവര്‍ അതീവ ദുഃഖിതരായി (മത്താ 17,23). എന്തെന്നാല്‍ അവര്‍ തങ്ങളുടെ ഹൃദയത്തിലും മനസ്സിലും മുന്‍കൂട്ടി വ്യത്യസ്തമായ ധാരണകള്‍ രൂപപ്പെടുത്തിയിരുന്നു (A Treatise on Rebaptism 9).
---------********* (....തുടരും).
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19
⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ⧪⧪⧪⧪⧪




















