News
സിവില്‍ സര്‍വീസ് പരീക്ഷയിലെ ഉന്നത വിജയത്തില്‍ ജപമാലയുടെ ശക്തി വിവരിച്ച് ശ്രീജ
പ്രവാചകശബ്ദം 09-03-2026 - Monday
തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ജെ. എസ് ശ്രീജയ്ക്കു അഭിനന്ദന പ്രവാഹമാണ്. ആദ്യ അവസരത്തിൽ തന്നെ സിവിൽ സർവീസ് ലഭിക്കുന്നതിനൊപ്പം 57-ാം റാങ്കോടെ മലയാളികളിൽ ഒന്നാമതുമാണ് ഈ മിടുക്കി. ഇല്ലായ്‌മകളുടെ നടുവിലും പഠനത്തിന് കുറവുകൾ വരുത്താതെ മാതാപിതാക്കൾ നൽകിയ പിന്തുണയും കഠിനാധ്വാനവും അവരുടെ വിശ്വാസ ജീവിതവും ശ്രീജയുടെ വിജയത്തിന് നിര്‍ണ്ണായക ഘടകങ്ങളായി. കഴിഞ്ഞ ദിവസം ഫലം വന്നതിന് പിന്നാലെയെത്തിയ മാധ്യമ പടയുടെ മുന്നില്‍ ജപമാല കരങ്ങളില്‍ ചുറ്റിക്കൊണ്ടാണ് ശ്രീജ പ്രത്യക്ഷപ്പെട്ടത്.
കൂലിപ്പണിക്കാരനായ ജയകുമാറിൻ്റെയും എം.എ വരെ പഠിച്ചിട്ടും ജോലി കിട്ടാതെ പോയ ഷീജ കുമാരിയുടെയും മകളാണ് ശ്രീജ. ജപമാലയാണ് അമ്മയ്ക്ക് ഒരു ഏറ്റവും വലിയ സൊല്യൂഷനെന്നും എനിക്കു എന്ത് പ്രശ്നം വന്നാലും "മോളെ, ജപമാല എടുത്ത് നീ ഒന്ന് ചൊല്ല്, പ്രശ്നമൊക്കെ പോകും" എന്നായിരിന്നു അമ്മ പറയുന്നതെന്നും തന്റെ പള്ളിയിൽ നിന്നു വികാരിയച്ചന്‍ തന്ന ജപമാലയാണിതെന്നും ശ്രീജ പറയുന്നു. മാതാപിതാക്കൾ ജപമാല ചൊല്ലി പ്രാർത്ഥിച്ച് തനിക്ക് ധൈര്യം പകർന്നെന്ന് ശ്രീജ 'കാത്തലിക് വോക്സ്' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"ഇത് റോമില്‍ നിന്നുള്ള ജപമാലയാണ്. റിസൾട്ട് വരും എന്നൊക്കെ ഊഹാപോഹങ്ങള്‍ കേട്ടപ്പോൾ മുതൽ ഇത് കയ്യിൽ എടുത്തിട്ട് എനിക്കൊരു ശക്തി വേണം എന്ന് പറഞ്ഞിരിന്നു. ജപമാല ഭക്തി, പള്ളിയിൽ പോകുന്നത് എല്ലാം ഭയങ്കര പ്രാധാന്യമുള്ള കാര്യമാണ്. എന്റെ അമ്മ, ഒരു ദിവസം തന്നെ പല ജപമാല ചൊല്ലുന്ന ആളാണ്. അച്ഛനും അങ്ങനെ തന്നെ. ജപമാലയാണ് എൻ്റെ അമ്മയ്ക്ക് ഒരു ഏറ്റവും വലിയ സൊല്യൂഷൻ.
ഞാൻ ഇപ്പോൾ എന്ത് പ്രശ്നം വന്നാലും, അമ്മ പറയും, "മോളെ, ജപമാല എടുത്ത് നീ ഒന്ന് ചൊല്ല്, നിന്റെ പ്രശ്നമൊക്കെ പോകും." - ശ്രീജ വെളിപ്പെടുത്തി. മകളുടെ അധ്വാനത്തിന് ദൈവം ഫലം കൊടുത്തു എന്നായിരിന്നു അമ്മയുടെ പ്രതികരണം. മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിന് ശേഷമാണ് ശ്രീജ സിവിൽ സർവീസ് പരീക്ഷയിലേക്ക് തയാറെടുത്തത്. നെയ്യാറ്റിൻകര അമ്മാനിമല ക്രിസ്‌തുരാജ ഇടവകാംഗമായ ശ്രീജ ഇന്ന് നാടിന്റെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















