News - 2026

മെക്സിക്കോ കലാപത്തില്‍ അമരുന്നതിനിടെ ദേവാലയത്തിന് മുകളില്‍ നിന്ന് ദിവ്യകാരുണ്യ ആശീര്‍വാദം; വീഡിയോ വൈറല്‍

പ്രവാചകശബ്ദം 26-02-2026 - Thursday

ഗ്വാഡലജാര: മെക്സിക്കോയിൽ ലഹരി മാഫിയ തലവന്‍ “എൽ മെൻചോ” എന്നറിയപ്പെടുന്ന നെമെസിയോ ഒസെഗുര കൊല്ലപ്പെട്ടതിനെ തുടര്‍ന്നു രാജ്യം കലാപത്തിന് വേദിയായപ്പോള്‍ ദിവ്യകാരുണ്യ ആശീര്‍വാദവുമായുള്ള വൈദികന്റെ വീഡിയോ വൈറലാകുന്നു. "ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ" എന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവനായിരുന്ന എൽ മെൻചോ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിന് പിന്നാലെ ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ അംഗങ്ങളും സഖ്യ കക്ഷികളും തെരുവിലിറങ്ങി വാഹനങ്ങളും കടകളും പെട്രോൾ പമ്പുകളും കത്തിക്കുകയായിരിന്നു.

രാജ്യം കലാപത്തില്‍ അമരുന്നതിനിടെയാണ് ദിവ്യകാരുണ്യവുമായുള്ള വൈദികന്റെ വീഡിയോ ശ്രദ്ധ നേടുന്നത്. അസ്വസ്ഥതകൾക്കിടയിൽ, ഗ്വാഡലജാര മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമായ എൽ സാൾട്ടോ യിലെ ഹോളി ക്രോസ് ഇടവക വികാരിയായ ഫാ. റിക്കാർഡോ ലോപ്പസ് ഡയസ്, വിശ്വാസത്തിന്റെ സാക്ഷ്യവുമായി ഇടവക ദേവാലയത്തിന്റെ ഗോപുരത്തിന്റെ മുകളില്‍ ദിവ്യകാരുണ്യവുമായി എത്തുകയായിരിന്നു. അവിടെ നിന്ന്, നാല് വശത്തേക്കും ദിവ്യകാരുണ്യ ആശീര്‍വാദം നല്‍കി. "കർത്താവ് എല്ലാറ്റിനും അതീതനാണെന്ന്" വിശ്വാസികളെ ഓർമ്മിപ്പിക്കുന്നതായിരിന്നു വൈദികന്റെ ദിവ്യകാരുണ്യ ആശീര്‍വാദം.



ഗ്വാഡലജാരയിൽ മാത്രമല്ല, സമീപ പ്രദേശങ്ങളിലും അക്രമത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വാർത്ത ഞായറാഴ്ച രാവിലെ മുഴുവൻ പ്രചരിച്ചതിനെ തുടർന്നാണ് ദിവ്യകാരുണ്യ ആശീര്‍വാദം നല്‍കുവാന്‍ തീരുമാനമെടുത്തതെന്ന് ഫാ. റിക്കാർഡോ പറഞ്ഞു. ഭീഷണിയുടെയും അക്രമത്തിന്റെയും പശ്ചാത്തലത്തില്‍ പല ഇടവകകളും അടച്ചിട്ടിരിക്കുകയാണ്. ബലിയര്‍പ്പണം ഓണ്‍ലൈനായി ലഭ്യമാക്കിക്കൊണ്ടാണ് വൈദികര്‍ ശുശ്രൂഷ തുടരുന്നത്. ഇതിനിടെയിലാണ് ഫാ. റിക്കാർഡോ ദേവാലയത്തിന്റെ ഏറ്റവും മുകളില്‍ നിന്നു നഗരത്തിന് ദിവ്യകാരുണ്യ ആശീര്‍വാദം നല്‍കിയത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങീയ നവമാധ്യമങ്ങളിലൂടെ ലക്ഷകണക്കിന് ആളുകളാണ് ഇതിന്റെ വീഡിയോ കണ്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »