News - 2026
വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സുരക്ഷ ശക്തമാക്കുന്നു
പ്രവാചകശബ്ദം 17-02-2026 - Tuesday
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ കേന്ദ്ര ദേവാലയമായ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അടുത്തിടെയുണ്ടായ അവഹേളന ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നായ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സുരക്ഷ കൂടുതല്‍ ഏര്‍പ്പെടുത്തുവാനാണ് തീരുമാനിക്കുന്നതെന്നും എന്നാല്‍ സൈനികവൽക്കരണമല്ല നടത്തുന്നതെന്നും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി പറഞ്ഞു.
കഴിഞ്ഞ വർഷം 20 ദശലക്ഷത്തിലധികം ആളുകൾ ബസിലിക്കയിലൂടെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സന്ദർശകര്‍ പ്രവേശിക്കുന്നതിന് മുമ്പ് പരിശോധിക്കുന്നുണ്ട്. അതേസമയം 40 മുതൽ 60 വരെ ആളുകൾ ഉള്ളിൽ സുരക്ഷ സേവനം ചെയ്യുന്നുണ്ട്. സുരക്ഷാ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും പുതിയ നടപടികൾ വളരെ ലളിതമായിരിക്കുമെന്ന് കർദ്ദിനാൾ ഗാംബെറ്റി സൂചിപ്പിച്ചു. ഓരോ വര്‍ഷവും ദശലക്ഷകണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന ദേവാലയം കൂടിയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക.
കഴിഞ്ഞ വര്‍ഷം ഒന്നിലധികം തവണ ദേവാലയത്തില്‍ അവഹേളന ശ്രമം നടന്നിരിന്നു. കഴിഞ്ഞ ഒക്ടോബർ 10നു വിശുദ്ധ കുര്‍ബാനയ്ക്കിടെ അള്‍ത്താരയിലേക്ക് കയറിയ യുവാവ് അവിടെവെച്ച് മൂത്രമൊഴിച്ചാണ് അവേഹളനം നടത്തിയത്. ഉടന്‍ തന്നെ പോലീസ് ഇയാളെ ദേവാലയത്തില്‍ നിന്നു നീക്കിയിരിന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അൾത്താരയുടെ മുകളിൽ കയറി ഒരു വ്യക്തി അക്രമം നടത്തിയിരിന്നു. ബസിലിക്കയുടെ പ്രധാന അൾത്താരയുടെ ബലിപീഠത്തിന് മുകളിൽ കയറി ഒരാൾ അൾത്താരയിൽ ഉണ്ടായിരുന്ന ആറ് മെഴുകുതിരികൾ നിലത്തേക്ക് എറിഞ്ഞും മറ്റു അതിക്രമം കാണിക്കുകയായിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















