News
കന്ധമാലിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന് ഇരകളായ 4 പേര്‍ തിരുപ്പട്ടം സ്വീകരിച്ചു
പ്രവാചകശബ്ദം 30-01-2026 - Friday
കന്ധമാല്‍: ക്രൈസ്തവരെ ലക്ഷ്യംവെച്ചു അരങ്ങേറിയ കൂട്ടക്കൊലയ്ക്കു വേദിയായ ഒഡീഷയിലെ കന്ധമാലില്‍ വീണ്ടും പൗരോഹിത്യ വസന്തം. കന്ധമാല്‍ ജില്ലയിലെ ഗോദാപൂരിലെ സെന്റ് ജോസഫ്‌സ് ഇടവകയില്‍ ജനുവരി 28നു നടന്ന തിരുക്കര്‍മ്മങ്ങളുടെ മദ്ധ്യേ 4 ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഫാ. സുഗ്രിബ് ബാലിയാർസിംഗ്, ഫാ. ജോർജ് ബദ്‌സെത്ത്, ഫാ. സരാജ് നായക്, ഫാ. മദൻ ബാലിയാർസിംഗ് എന്നിവരാണ് വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ മൂവായിരത്തോളം കത്തോലിക്ക വിശ്വാസികളെ സാക്ഷിയാക്കി വൈദിക നിയോഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.
വർഷങ്ങൾക്കുമുമ്പ് കന്ധമാലില്‍ കൊടിയ ക്രൈസ്തവ പീഡനം അരങ്ങേറിയ സമയത്തു വളർന്നു വന്നവരാണ് ഇപ്പോള്‍ തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ കലാപത്തെ തുടര്‍ന്നു കുടുംബവും ക്രൈസ്തവ സമൂഹങ്ങളും കഷ്ടപ്പെടുന്നതിന് സാക്ഷികളായവരാണ് ഇവര്‍. വീടുകള്‍ ഉപേക്ഷിച്ച് വനങ്ങളിൽ ഒളിക്കാൻ ഇവര്‍ നിർബന്ധിതരായിരിന്നു. ജീവിതത്തിൽ വെറുപ്പും ക്ഷമയും കണ്ടതാണ് ഒരു വൈദികനാകാനുള്ള തീരുമാനത്തില്‍ എത്താന്‍ സഹായിച്ചതെന്ന് ഫാ. സുഗ്രിബ് ബാലിയാർസിങ് പറഞ്ഞു. കട്ടക്ക്-ഭുവനേശ്വറിന്റെ പുതിയ സഹായ മെത്രാനും കന്ധമാല്‍ സ്വദേശിയുമായ ബിഷപ്പ് രബീന്ദ്ര റാണസിങ് തിരുപ്പട്ട ശുശ്രൂഷകളില്‍ മുഖ്യകാര്‍മ്മികനായി.
കഠിനമോ അപകടകരമോ ആണെങ്കിൽ പോലും മറ്റുള്ളവരെ സേവിക്കാനാണ് ദൈവം ഇവരെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ പറഞ്ഞു. 2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്.
ക്രൈസ്തവരെ ശത്രുക്കളായി കാണാനുള്ള വർഗ്ഗീയ മാർഗ്ഗമായി ഇതിനെ അവതരിപ്പിക്കുകയായിരിന്നു. അവിടെ ഇനിയും ജീവിക്കണമെന്നുണ്ടെങ്കിൽ മതം മാറണമെന്ന് ഹിന്ദുത്വവാദികൾ ക്രൈസ്തവരോട് ആവശ്യപ്പെട്ടെങ്കിലും ക്രൈസ്തവർ ഇതിന് വിസമ്മതിച്ചു. ഇതിന് പിന്നാലെ നിരവധിപേർ ദാരുണ മരണത്തിന് ഇരയായി. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായി മാറിയത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?



















