News - 2026
ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് നന്ദി അര്‍പ്പിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 11-01-2026 - Sunday
വത്തിക്കാന്‍ സിറ്റി: 2025-ലെ പ്രത്യാശയുടെ ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും, റോമിലെത്തിയ തീർത്ഥാടകർക്ക് സ്വീകാര്യമായ ആതിഥേയത്വം ഒരുക്കാനും വേണ്ടി അദ്ധ്വാനിച്ചവർക്ക് നന്ദി അര്‍പ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. ജൂബിലി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ പ്രതിനിധി സംഘങ്ങൾക്ക് ഇന്നലെ ജനുവരി 10 ശനിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പരിശുദ്ധ പിതാവ് ഏവർക്കും നന്ദി അര്‍പ്പിച്ചത്.
2025-ലെ പ്രത്യാശയുടെ ജൂബിലി വർഷം പ്രമാണിച്ച്, റോമിലെ മേജർ ബസലിക്കകളിലെ വിശുദ്ധ വാതിലുകളിലൂടെ മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം വിശ്വാസികൾ കടന്നതായാണ് കണക്കാക്കുന്നത്. 185 രാജ്യങ്ങളിൽനിന്നെത്തിയ ഈ തീർത്ഥാടകരെ സഹായിക്കാനായി, ഏതാണ്ട് 7000 സന്നദ്ധപ്രവർത്തകരും നിരവധി ആരോഗ്യസേവനപ്രവർത്തകരും സുരക്ഷാപ്രവർത്തകരും സേവനം ചെയ്തിരിന്നു. ഫ്രാൻസിസ് പാപ്പ തുടക്കമിട്ട ജൂബിലി വർഷം ലെയോ പതിനാലാമൻ പാപ്പായാണ് പൂർത്തിയാക്കിയതെന്ന അപൂർവ്വതയും ഇത്തവണത്തെ ജൂബിലിയ്ക്കുണ്ടായിരുന്നു.
ജൂബിലിക്കായി റോം നഗരത്തെ പ്രത്യേകമായി ഒരുക്കുന്നതിലും, തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രത്യേകമായി സഹകരിച്ച ഇറ്റലിയുടെ ഗവൺമെന്റ്, വിവിധ സുരക്ഷാസേനകൾ എന്നീ വിഭാഗങ്ങളെ പാപ്പ പ്രത്യേകമായി അനുസ്മരിച്ചു. ജൂബിലി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ "സുവിശേഷവത്കരണത്തിനായുളള ഡിക്കാസ്റ്ററിയിലെ നേതൃനിരയെയും, മറ്റ് ഡിക്കാസ്റ്ററികളെയും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്ഥാനങ്ങളെയും വത്തിക്കാനിലെ സുരക്ഷാസേനകളെയും, ജൂബിലിയിൽ സഹായിച്ച കുമ്പസാരക്കാരായ വൈദികർ, വിവിധ രൂപതകളുടെ പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരെയും തന്റെ പ്രഭാഷണത്തിൽ പാപ്പ പ്രത്യേകം പരാമർശിച്ചു.
യുവജനങ്ങളുടെ ജൂബിലിയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് യുവജനങ്ങളും കൗമാരക്കാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ സംഭവവും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. യുവജനങ്ങളുടെ സാന്നിധ്യം വ്യത്യസ്തങ്ങളെങ്കിലും ഒരുമയും ഐക്യവും വിളിച്ചോതുന്ന അവരുടെ സാക്ഷ്യങ്ങളും മനോഹരമായിരുന്നുവെന്ന് പാപ്പ പ്രസ്താവിച്ചു. കൃപയുടെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങൾ ജീവിക്കാനാണ് അവർ ആഗ്രഹിച്ചതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
















