News - 2026

ഗാസയിലെ പ്രവര്‍ത്തനത്തിന് കാരിത്താസ് ജെറുസലേമിന് ഇസ്രായേല്‍ വിലക്ക്; സഹായം തുടരുമെന്ന് സഭാനേതൃത്വം

പ്രവാചകശബ്ദം 02-01-2026 - Friday

ജെറുസലേം: കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം ഘടകം ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ ഗാസയിലെ പ്രവര്‍ത്തനത്തിന് ഇസ്രായേല്‍ വിലക്ക്. സുരക്ഷാ കാരണങ്ങളാൽ നടപ്പിലാക്കിയ പുതിയതും വിവാദപരവുമായ രജിസ്ട്രേഷൻ സംവിധാനത്തിന് ആവശ്യമായ പെർമിറ്റുകൾ ഇല്ലായെന്ന കാരണം ഉന്നയിച്ചാണ് മുപ്പതിലധികം എൻ‌ജി‌ഒകൾ ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്നത് തടയാൻ ഇന്നലെ പുതുവത്സര ദിനത്തില്‍ ഇസ്രായേൽ സർക്കാർ ഉത്തരവിട്ടത്. ഭീകര ആവശ്യങ്ങൾക്കായി മാനുഷിക ചട്ടക്കൂടുകൾ ചൂഷണം ചെയ്യുന്നതു തടയുന്നതിനും ആവശ്യമായ സുരക്ഷാ, സുതാര്യതാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നടപടിയെന്നാണ് ഇസ്രായേലി അധികാരികളുടെ വാദം.

അതേസമയം ഗാസയില്‍ തങ്ങളുടെ സഹായം തുടരുമെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ വക്താവ് ഫരീദ് ജുബ്രാൻ വ്യക്തമാക്കി. വിശുദ്ധ നാട്ടിലെ കത്തോലിക്കാ ഓർഡിനറീസ് അസംബ്ലിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഒരു മാനുഷിക, വികസന സംഘടനയാണ് കാരിത്താസ് ജെറുസലേമെന്നും, 1993 ലെ അടിസ്ഥാന കരാറിലൂടെയും പരിശുദ്ധ സിംഹാസനവുമായി ഒപ്പുവച്ച 1997 ലെ നിയമ കരാറിലൂടെയും ഇസ്രായേൽ രാഷ്ട്രം അംഗീകരിച്ച സംഘടനയെന്ന പദവി കാരിത്താസിനുണ്ടെന്നും സഭാനേതൃത്വം വ്യക്തമാക്കി.

ഇസ്രായേലിന്റെ ആക്രമണത്തെത്തുടർന്ന് 80% ത്തിലധികം കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ട ഗാസ മുനമ്പ് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ല സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് മാനുഷിക സംഘടനകളുടെ പ്രവർത്തനം തടയാനുള്ള തീരുമാനം. അതേസമയം ഗാസയിലും വെസ്റ്റ് ബാങ്കിലും ജെറുസലേമിലും സംഘടന അതിന്റെ മാനുഷിക, വികസന പ്രവർത്തനങ്ങൾ തുടരുമെന്നു സഭാനേതൃത്വം വ്യക്തമാക്കി.

Tags: Jerusalem , Gaza , Catholic news, Christian malayalam news, Catholic malayalam news portal


Related Articles »