News - 2026

ക്രിസ്തുമസിന് ദേവാലയങ്ങള്‍ക്ക് ഭീഷണി; ആശങ്കയില്‍ ബംഗ്ലാദേശിലെ ക്രൈസ്തവര്‍

പ്രവാചകശബ്ദം 18-12-2025 - Thursday

ധാക്ക: കത്തോലിക്ക ദേവാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെയുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ക്രൈസ്തവര്‍ ആശങ്കയില്‍. സമീപ ആഴ്ചകളിൽ ധാക്കയിലെ ക്രൈസ്തവ ദേവാലയങ്ങളെയും സഭാസ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ക്രൂഡ് ബോംബ് സ്ഫോടനങ്ങള്‍ നടത്തുമെന്ന് കത്തുകളിലൂടെ ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് ദിനാജ്പൂർ രൂപതയിലെ ബിഷപ്പ് സെബാസ്റ്റ്യൻ ടുഡു കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. സഭാനേതൃത്വത്തിനിടയില്‍ ഭയം നിലനിൽക്കുന്നുണ്ടെന്നും എല്ലാ ഇടവക വൈദികര്‍ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബർ 7ന് ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലിലേക്ക് രണ്ട് ബോംബുകൾ എറിഞ്ഞു ആക്രമണമുണ്ടായിരിന്നു. അടുത്ത ദിവസം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600 പേർ പങ്കെടുത്ത കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ജൂബിലി ആഘോഷത്തിനു നേരെയും ആക്രമണ ഭീഷണിയുണ്ടായിരിന്നു. കത്തീഡ്രലിൽ നിന്ന് ഏതാനും മൈൽ അകലെയുള്ള സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെയും കോളേജിന്റെയും ഗേറ്റിൽ ഒരു ബോംബ് പൊട്ടിത്തെറിച്ചാണ് ആക്രമണമുണ്ടായത്.

ക്രിസ്തുമസ് സുരക്ഷയെക്കുറിച്ച് നിയമ നിർവ്വഹണ ഏജൻസികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ക്രിസ്തുമസിന് സുരക്ഷ വര്‍ദ്ധിപ്പിക്കുവാന്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും ബിഷപ്പ് സെബാസ്റ്റ്യൻ വ്യക്തമാക്കി. എന്നിരുന്നാലും, തങ്ങൾ പരിഭ്രാന്തിയിലാണ്, രാത്രി വൈകുന്നതുവരെ ക്രിസ്തുമസ് പരിപാടികൾ നടത്തരുതെന്ന് എല്ലാ ഇടവക വൈദികര്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ 180 ദശലക്ഷം ജനങ്ങളിൽ 1% ൽ താഴെ മാത്രമാണ് ക്രൈസ്തവരാണുള്ളത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »