News
ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ പിന്തുണച്ച് ചാൾസ് രാജാവ്
പ്രവാചകശബ്ദം 11-12-2025 - Thursday
ലണ്ടന്‍: ക്രിസ്തീയ വിശ്വാസത്തെ പ്രതി ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് ചാൾസ് രാജാവ്. കഴിഞ്ഞ ദിവസം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ആഗമന ശുശ്രൂഷയിൽ പങ്കെടുത്ത ചാൾസ് രാജാവ് ലോകമെമ്പാടുമുള്ള പീഡനങ്ങൾ നേരിടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥയെ അനുസ്മരിക്കുകയായിരിന്നു. കത്തോലിക്ക, ആംഗ്ലിക്കൻ, ഓർത്തഡോക്സ് പ്രാർത്ഥനകള്‍ ഉള്‍ചേര്‍ത്തു നടത്തിയ ശുശ്രൂഷയില്‍ മതപരമായ വിവേചനത്തിനെതിരെ ചാള്‍സ് രാജാവു മുന്നറിയിപ്പ് നൽകി. വിശ്വാസത്തില്‍ ജീവിക്കാൻ എളുപ്പമല്ലാത്ത മേഖലകളില്‍ കഴിയുന്നവരെ പിന്തുണയ്ക്കുകയാണെന്നു രാജാവു പറഞ്ഞു.
ശൈത്യകാലത്തെ ഇരുട്ടിൽ പ്രത്യാശയുടെ വെളിച്ചമാണ് ക്രിസ്തുമസെന്നു അദ്ദേഹം അനുസ്മരിച്ചു. വെസ്റ്റ്മിൻസ്റ്റര്‍ കത്തീഡ്രല്‍ ഡീൻ റവ. ഡോ. ഡേവിഡ് ഹോയ്ൽ നടത്തിയ ആരാധനയിൽ, ജെറുസലേമിലെയും മിഡിൽ ഈസ്റ്റിലെയും ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് റവറന്റ് ഹോസം നൗം ഉൾപ്പെടെയുള്ള ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രതിനിധികൾ ഒത്തുചേർന്നു. അസഹിഷ്ണുത നിരസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പല സ്ഥലങ്ങളിലും ക്രിസ്ത്യാനികൾ നേരിടുന്ന വൻതോതിലുള്ള പീഡനത്തെക്കുറിച്ചും കർദ്ദിനാൾ തിമോത്തി റാഡ്ക്ലിഫ് പ്രസംഗം നടത്തിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















