India - 2026
കത്തോലിക്കര്‍ മതപരിവർത്തനം നടത്താറില്ല, അറിവ് പ്രചരിപ്പിക്കലാണ് ചെയ്യുന്നത്: കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു
പ്രവാചകശബ്ദം 03-11-2025 - Monday
ന്യൂഡൽഹി: കത്തോലിക്കർ മതപരിവർത്തനം നടത്താറില്ലെന്നും അറിവ് പ്രചരിപ്പിക്കലാണ് കത്തോലിക്ക സമൂഹം ചെയ്യുന്നതെന്നും കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു. ജനങ്ങൾ അത് സ്വീകരിക്കുന്നുവെന്നും ഫരീദാബാദ് രൂപതയെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ചരിത്രത്തിലേക്ക് നോക്കുകയാണെങ്കിൽ എഡി 52ൽ ഇന്ത്യയിൽ ക്രൈസ്‌തവ വിശ്വാസം ആരംഭിച്ചതിന് ശേഷം രാജ്യത്തിന്റെ വിവിധ തലത്തിൽ അവർ നൽകിയ സേവനം വിലമതിക്കാനാവാത്തതാണ്. പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ക്രൈസ്‌തവരുടെ സംഭാവന രാജ്യത്തിൻ്റെ പുരോഗതിയിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കത്തോലിക്കാ സഭയുടെ അച്ചടക്കവും കേന്ദ്രീകൃത സ്വഭാവവും തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തപ്പോൾ അവിടുത്തെ ഓരോ ചടങ്ങും വളരെ കൃത്യതയോടെയാണ് സംഘടിപ്പിച്ചത്. മതചടങ്ങിനപ്പുറം സഭയുടെ പ്രവർത്തനരീതികളിൽ നിന്നും വ്യക്തിപരമായി ധാരാളം പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ തുടക്കം മുതൽ മതനിരപേക്ഷ രാജ്യമാണ്. എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന രാജ്യമാണിത്. സമൂഹമാധ്യ മങ്ങളിലെ വിദ്വേഷ പ്രചാരണം തള്ളിക്കളയണം. കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് "സബ് കാ സാത്ത് സബ്‌കാ വികാസ്" എന്ന ആപ്തവാക്യമാണ്. ഇന്ത്യയെ വികസിത ഭാരതമാക്കാൻ നാം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. ഏതൊരു ആവശ്യത്തിലും സർക്കാർ ഒപ്പമുണ്ടെന്നും റിജിജു ആശംസ പ്രസംഗത്തിൽ പറഞ്ഞു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















