News
ക്രിസ്തീയ പൈതൃകമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കുമെന്ന് പാപ്പയ്ക്കു ജോര്‍ദാന്‍ രാജാവിന്റെ ഉറപ്പ്
പ്രവാചകശബ്ദം 16-10-2025 - Thursday
വത്തിക്കാൻ സിറ്റി: ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈൻ വത്തിക്കാനിലെത്തി ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. അപ്പസ്തോലിക് കൊട്ടാരത്തിൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ അബ്ദുള്ള രാജാവിന് ഒപ്പം റാനിയ രാജ്ഞിയുമുണ്ടായിരിന്നു. ജോർദാനിലെ ക്രിസ്ത്യൻ സ്ഥലങ്ങൾ, പ്രത്യേകിച്ച് യേശുക്രിസ്തുവിന്റെ സ്നാന സ്ഥലം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ രാജാവ് എടുത്തുപറഞ്ഞതായി ജോര്‍ദാന്‍ ഭരണകൂടത്തിന്റെ മാധ്യമ വിഭാഗം പ്രസ്താവനയിൽ വ്യക്തമാക്കി.
ജോര്‍ദാനിലെ ഈശോയുടെ ജ്ഞാനസ്നാനം നടന്ന സ്ഥലം ഉള്‍പ്പെടെ ക്രൈസ്തവ പൈതൃകമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിന് തങ്ങള്‍ ശ്രദ്ധാലുക്കള്‍ ആണെന്നും തുടര്‍ന്നും സംരക്ഷണത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും രാജാവ് പാപ്പയെ അറിയിച്ചു. സ്ഥാനാരോഹണത്തിനുശേഷം ലെയോ പതിനാലാമൻ മാർപാപ്പയുമായി രാജാവ് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ജോർദാനുമായുള്ള വത്തിക്കാനും തമ്മിലുള്ള അടുത്ത ബന്ധം, സമാധാനം കൈവരിക്കുന്നതിനുള്ള സഹകരണത്തിനുള്ള വഴികൾ, സഹിഷ്ണുതയുടെയും സംഭാഷണത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയിലായിരുന്നു കൂടിക്കാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈശോയുടെ മാമോദീസ സ്ഥലം സന്ദർശിക്കാൻ ലെയോ മാർപാപ്പയെ രാജാവു ക്ഷണിച്ചു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















