News - 2025
വിശുദ്ധ നാട്ടിലും യുക്രൈനിലും സമാധാനം പുലരാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി യൂറോപ്യൻ മെത്രാന്‍ സംഘം
പ്രവാചകശബ്ദം 04-10-2025 - Saturday
ലണ്ടന്‍: വിശുദ്ധ നാട്ടിലും യുക്രൈനിലും ആഫ്രിക്കയിലും സമാധാനമുണ്ടാകുവാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി യൂറോപ്യൻ യൂണിയനിലെ മെത്രാന്‍മാരുടെ പ്രതിനിധികൾ. കഴിഞ്ഞ ദിവസം നടന്ന മെത്രാന്മാരുടെ ശരത്കാല സമ്മേളനത്തിലാണ് ആഹ്വാനം. ഗാസയിലും വിശുദ്ധ നാട്ടിലും യുക്രൈനിലും, സുഡാനിലും സമാധാനം പുലരാനായി പ്രാർത്ഥന യാചിക്കുകയാണെന്നു യൂറോപ്യൻ യൂണിയന്റെ ബിഷപ്പുമാരുടെ കോൺഫറൻസുകളുടെ കമ്മീഷൻ (COMECE) പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രോസിയാറ്റ ഇന്നലെ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നമ്മുടെ രാജ്യങ്ങളെയും ലോകത്തെയും നിലവിൽ ബാധിക്കുന്ന ആശങ്കകൾ, പ്രത്യേകിച്ച്, യുദ്ധത്തിനിടെ അനുഭവിക്കുന്ന ആളുകളുടെ കഷ്ടപ്പാടുകൾ വളരെ വലുതാണെന്നും ഗാസ മുനമ്പിലെ സാഹചര്യം അഗാധമായ ആശങ്കയോടെയും ദുഃഖത്തോടെയും നിരീക്ഷിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പാലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ നമ്മുടെ ഹൃദയങ്ങളെ തകർക്കുന്നു. നിരവധി മരണങ്ങൾ, പട്ടിണി കിടക്കുന്ന കുട്ടികൾ, വീടുകൾ വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായ കുടുംബങ്ങൾ, നഗരങ്ങളുടെ നാശം എന്നിവയുടെ ചിത്രങ്ങൾ നമ്മെ ആഴത്തിൽ ബാധിക്കുകയും മനുഷ്യത്വത്തെ ആടിയുലയ്ക്കുകയാണെന്നും ബിഷപ്പ് ക്രോസിയാറ്റ പ്രസ്താവിച്ചു.
സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും സംഘർഷത്തിന് ഒരു ദ്രുത പരിഹാരം കണ്ടെത്താനുള്ള ലെയോ പാപ്പയുടെ ആഹ്വാനത്തിന് യൂറോപ്യൻ വൈദികര്‍ ശക്തമായി നിലകൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മുറവിളിയില്‍ എല്ലാ ബന്ദികളുടെ മോചനം, ആവശ്യമായ മാനുഷിക സഹായങ്ങൾ പൂർണ്ണമായി ലഭ്യമാക്കൽ, നീതിയുക്തവും നിലനിൽക്കുന്നതുമായ സമാധാനം കൈവരിക്കൽ എന്നിവ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിശുദ്ധ നാടിനും യുക്രൈനും ആഫ്രിക്കയ്ക്കും വേണ്ടി നിരവധി തവണ ലെയോ പാപ്പ സമാധാന അഭ്യര്‍ത്ഥന നടത്തിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















