News
ചരമവാർഷികത്തിൽ ഫ്രാൻസിസ് പാപ്പയുടെ സ്മരണയിൽ വത്തിക്കാൻ
പ്രവാചകശബ്ദം 22-04-2026 - Wednesday
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ഒന്നാം ചരമവാർഷികമായ ഇന്നലെ വത്തിക്കാനില്‍ അനുസ്മരണ ബലിയര്‍പ്പണം നടത്തി. മുന്‍ പാപ്പയുടെ മൃതദേഹം അടക്കം ചെയ്ത റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലാണ് ബലിയര്‍പ്പണം നടന്നത്. ലെയോ പാപ്പ ആഫ്രിക്കന്‍ സന്ദര്‍ശനം തുടരുന്ന പശ്ചാത്തലത്തില്‍ കർദ്ദിനാൾ കോളേജ് ഡീൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിന്നു ബലിയര്‍പ്പണം. നിരവധി കര്‍ദ്ദിനാളുമാര്‍, മെത്രാപ്പോലീത്താന്മാര്‍, മെത്രാന്‍മാര്‍, വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍ എന്നിവര്‍ പങ്കെടുത്തു.
വിശുദ്ധ കുര്‍ബാന മധ്യേ ലെയോ പാപ്പയുടെ സന്ദേശം കർദ്ദിനാൾ ജിയോവന്നി വായിച്ചു. തന്റെ മുൻഗാമിയുടെ ധീരമായ സാക്ഷ്യത്തെ "സഭയ്ക്ക് ഒരു സുപ്രധാന പൈതൃകം" എന്നാണ് ലെയോ പാപ്പ വിശേഷിപ്പിച്ചത്. ശുശ്രൂഷയിലെ സമർപ്പണത്തോടു അവസാനം വരെ ഫ്രാന്‍സിസ് പാപ്പ വിശ്വസ്തത പുലർത്തിയെന്നും "കരുതലുള്ള ഇടയൻ" ആയിരിന്നുവെന്നും ലെയോ പാപ്പ അനുസ്മരിച്ചു. വേർപാടിൻ്റെ വാർഷികദിനത്തിൽ റോമിൽനിന്നു വിട്ടുനിൽക്കേണ്ടിവന്നതിൽ അതിയായ ഖേദമുണ്ടെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് പിന്നാലെ ചാപ്പലിന്റെ വലതുവശത്ത്, ഫ്രാൻസിസ് മാർപാപ്പയും റോമൻ ജനതയുടെ സംരക്ഷകയായ മറിയത്തിന്റെ അത്ഭുത തിരുസ്വരൂപവും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ ബഹുമാനാർഥം സ്‌മാരകഫലകം അനാച്ഛാദനം ചെയ്തു. ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചു വത്തിക്കാൻ തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഇന്നലെ രാത്രി നടന്നു. പാപ്പയുടെ ജന്മനാടായ അര്‍ജന്റീനയിലും മറ്റ് രാജ്യങ്ങളിലും ഇന്നലെ അനുസ്മരണ പരിപാടി നടത്തിയിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















