India - 2026
സിബിസിഐ സംഘം കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പ്രവാചകശബ്ദം 09-04-2026 - Thursday
ന്യൂഡൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്‌മയും സംഘത്തിന് ഒപ്പമുണ്ടായിരുന്നു.
ക്രൈസ്‌തവ സമൂഹത്തിന്റെ ആശങ്ക കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സാങ്‌മ മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സർക്കാരിലെ ഉന്നതരെ ആശങ്കകൾ അറിയിക്കുമെന്ന് റിജിജുവിൽ നിന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
നിലവിലെ ബില്ലിലെ ഭേദഗതികൾ പാസാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സംഘം കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം എഫ്‌സിആർഎ ബാധകമായ എല്ലാ വിഭാഗവുമായി ചർച്ച നടത്തുമെന്ന് മന്ത്രി സംഘത്തെ അറിയിച്ചിട്ടുണ്ട്.
കിരൺ റിജ്ജുവിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്താൻ സിബിസിഐ നേതൃത്വം ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടിക്കാഴ്‌ച നടന്നേക്കും. എന്നാൽ ഇന്നത്തെ കൂടിക്കാഴ്‌ച തെരഞ്ഞെടുപ്പമായി ബന്ധമില്ലെന്ന് മേഘാലയ മുഖ്യമന്ത്രി വ്യക്തമാക്കി.മാർച്ച് 25 ആണ് എഫ്‌സിആർഎ ലൈസൻസ് നഷ്ട്ടപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്‌തികൾ സ്ഥിരമായി ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന വിവിധ ബിൽ കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്.
തുടർന്ന് ബില്ലിലെ വിവാദമായ വ്യവസ്ഥകൾ പിൻവലിക്കണമെന്ന ആവശ്യം വിവിധ കോണിൽ നിന്ന് ഉയർന്നതോടെ ബജറ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ താൽക്കാലികമായി പിന്മാറി. കോൺഗ്രസ് അടക്കം പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായി രംഗത്ത് എത്തിയിരുന്നു. വർഷകാല സമ്മേളനത്തിൽ ബിൽ വീണ്ടും പാർലമെൻ്റിൻ്റെ പരിഗണനനയിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. അതിന് മുമ്പായി ന്യൂനപക്ഷ സ്ഥാപങ്ങളെ വരിഞ്ഞുമുറുക്കുന്ന തരത്തിലുള്ള വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















