News - 2026

ഇറാനില്‍ ക്രൈസ്തവര്‍ നേരിടുന്നത് കൊടിയ പീഡനം

പ്രവാചകശബ്ദം 03-03-2026 - Tuesday

ടെഹ്റാന്‍: പശ്ചിമേഷ്യ യുദ്ധക്കളമായതിനിടെ ഇറാനിലെ ക്രൈസ്തവര്‍ നേരിടുന്ന കൊടിയ പീഡനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ വർഷം മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ 254 ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിന്റെ പേരിൽ അറസ്റ്റിലായതായി ആർട്ടിക്കിൾ 18, ഓപ്പൺ ഡോർസ്, സിഎസ്ഡബ്ല്യു, മിഡിൽ ഈസ്റ്റ് കൺസേൺ എന്നീ സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ഭരണകൂടം ക്രൈസ്തവരെ ലക്ഷ്യം വയ്ക്കുകയും അവരെ ബലിയാടുകളാക്കി മാറ്റുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. "ബലിയാടുകൾ: ഇറാനിലെ ക്രിസ്ത്യാനികൾക്കെതിരായ അവകാശ ലംഘനങ്ങൾ" എന്ന തലക്കെട്ടോടെയാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ജൂണിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തെത്തുടർന്ന് അഞ്ച് ക്രിസ്ത്യാനികൾക്കെതിരെ ചാരവൃത്തി കുറ്റം ചുമത്തി 40 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. രാജ്യത്തെ വിയോജിപ്പുള്ള ശബ്ദങ്ങളെയോ അഭിപ്രായങ്ങളെയോ വിശ്വാസങ്ങളെയോ ക്രൂരമായി ഇല്ലാതാക്കുന്ന സർക്കാരിന് കീഴിലാണ് രാജ്യത്തെ ന്യൂനപക്ഷ സമൂഹം കഴിയുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വർഷം ഇറാനിൽ അറസ്റ്റിലായ മിക്ക ക്രിസ്ത്യാനികൾക്കെതിരെയും "ഇസ്ലാമിന്റെ വിശുദ്ധ മതത്തിന് വിരുദ്ധമായ പ്രചാരണം" എന്ന പേരിലാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഇവരിൽ 43 പേർ ഇപ്പോഴും ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും, മറ്റ് 16 പേർ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിൽ ആണെന്നും റിപ്പോർട്ടില്‍ പറയുന്നു.

തടവ്, നാടുകടത്തൽ അല്ലെങ്കിൽ നിർബന്ധിത ജോലിക്ക് ശിക്ഷിക്കപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 57 ആണെന്നും കണക്കുകള്‍ പറയുന്നു. 92 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇറാനിൽ, ഏകദേശം 800,000 ക്രിസ്ത്യാനികൾ മാത്രമാണുള്ളത്. രാജ്യത്തെ മനുഷ്യാവകാശത്തിന് വേണ്ടി സ്വരമുയര്‍ത്തുന്ന ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരെ കൃത്യമായി ലക്ഷ്യംവെച്ചാണ് ഭരണകൂട വേട്ടയാടല്‍ തുടരുന്നത്. അതേസമയം ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള പീഡനം ശക്തമാകുമ്പോഴും രഹസ്യമായി അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »