India - 2026

ഛത്തീസ്‌ഗഡിൽ ആദിവാസി ക്രൈസ്‌തവരുടെ മൃതദേഹം ബലമായി പുറത്തെടുക്കുന്ന നടപടിക്കെതിരേ സുപ്രീംകോടതി

19-02-2026 - Thursday

ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ ആദിവാസി ക്രൈസ്‌തവരുടെ മൃതദേഹം കുഴിതോണ്ടി ബലമായി പുറത്തെടുക്കുന്ന ന ടപടിക്കെതിരേ സുപ്രീംകോടതി. മൃതദേഹം ബലമായി പുറത്തെടുക്കുന്നതിനെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി വിഷയത്തിൽ നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ഛത്തീസ്‌ഗഢ് സർക്കാരിനോട് നിർദേശിച്ചു. ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയാ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരുടെ മൃതദേഹം പൊതുശ്‌മശാനത്തിൽ അടക്കം ചെയ്യുന്നത് എതിർക്കുന്നതും മൃതദേഹങ്ങളിൽ ചിലത് ബലം പ്രയോഗിച്ച് കുഴിച്ചെടുത്ത് മറ്റിടങ്ങളിലേക്ക് മാറ്റുന്നതും ചോദ്യംചെയ്‌താണ് ചില സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഛത്തീസ്ഗഡിലെ നിരവധി ആദിവാസിഗ്രാമങ്ങളിൽ ക്രൈസ്‌തവ മതത്തിൽപ്പെട്ടവർ മരിച്ചാൽ അവരുടെ മൃതദേഹം പൊതു ശ്മശാനങ്ങളിൽ അടക്കം ചെയ്യുന്നതു തടയുകയാണെന്ന് ഹർജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി.

പരമ്പരാഗതമായി എല്ലാ ഗ്രാമവാസികളും ഉപയോഗിക്കുന്ന പൊതുശ്‌മശാനം അനൗപചാരികമായി പ്രത്യേക മതവി ഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്നും ക്രൈസ്‌തവ കുടുംബങ്ങളെ ഒഴിവാക്കിയതായും ഹർജിയിൽ ആരോപണമുണ്ട്. പൊതുശ്മ‌ശാനത്തിൽ സംസ്‌കാര ചടങ്ങുകൾ ക്രൈസ്‌തവ മതാചാരത്തിനു പകരം ഭൂരിപക്ഷ മതാചാര പ്രകാരം നടത്താൻ കുടുംബങ്ങൾ നിർബന്ധിതരാകുന്നുവെന്നും ആരോപണമുണ്ട്.

ഛത്തീസ്‌ഗഢിലെ ബസ്‌തറിൽ 20 വർഷം മുമ്പ് സംസ്‌കരിച്ച ക്രൈസ്‌തവ വിശ്വാസിയുടെ മൃതദേശം കുഴിച്ചെടുത്തപ്പോൾ ലഭിച്ച അസ്ഥികൾ കത്തിച്ച് ചാരം വിതറിയ സംഭവവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മതസ്വാതന്ത്ര്യം, അന്തസോടെ ജീവിക്കാനുള്ള അവകാശം എന്നിവയുൾപ്പെടെ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇത്തരം ആചാരങ്ങളെന്നും ഹർജിയിൽ വാദിക്കുന്നുണ്ട്.


Related Articles »