News

വിവാഹത്തിന്റെ വിശുദ്ധിക്ക് വേണ്ടി നിലകൊണ്ട വിശുദ്ധ വാലന്റൈൻ; പ്രണയദിനത്തിന്റെ യഥാർത്ഥ കഥ ഇങ്ങനെ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 14-02-2026 - Saturday

വാലന്റൈൻസ് ദിനം റോസാപ്പൂക്കൾക്കും ചോക്ലേറ്റിനും മെഴുകുതിരി വെളിച്ചത്തിനുമുള്ള ദിനമാണെന്നാണ് ലോകം പറയുന്നത്.

പക്ഷേ ആ ദിനത്തിന്റെ ആരംഭം ഒരു രക്തസാക്ഷിത്വത്തിലായിരുന്നു.

മൂന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം ഭരിച്ചിരുന്ന ക്ലൗഡിയൂസ് ഗോതിക്കൂസ് രണ്ടാമന്റെ കാലത്ത് രാജ്യത്തിന് ശക്തമായ സൈനികർ വേണമെന്ന കല്പന വന്നു. വിവാഹിതരായ പുരുഷന്മാരെക്കാൾ അവിവാഹിതർ മികച്ച യോദ്ധാക്കളാണെന്ന് ചക്രവർത്തി വിശ്വസിച്ചു. അതുകൊണ്ട് യുവാക്കൾക്ക് വിവാഹം നിരോധിച്ചു. സ്നേഹം നിയമവിരുദ്ധമായി.

എന്നാൽ റോമിൽ വാലന്റൈൻ എന്ന ഒരു പുരോഹിതൻ ഉണ്ടായിരുന്നു. മനുഷ്യനിയമം ദൈവനിയമത്തെ മറികടക്കില്ലെന്ന് അവൻ വിശ്വസിച്ചു. വിവാഹം ഒരു സാധാരണ കരാർ അല്ലായെന്നും അത് ദൈവസന്നിധിയിൽ ചെയ്യുന്ന വിശുദ്ധ ഉടമ്പടിയാണെന്നും അവൻ ജനങ്ങളെ പഠിച്ചു.അതുകൊണ്ട് രഹസ്യമായി അവൻ ക്രൈസ്തവ യുവതി യുവാക്കന്മാരുടെ വിവാഹ നടത്തികൊടുത്തു. അവിടെ അലങ്കാരങ്ങളോ ആഘോഷങ്ങളോ ഇല്ലായിരുന്നു.

ദൈവസന്നിധിയിൽ ചൊല്ലിയ വാഗ്ദാനങ്ങളും നിശബ്ദമായ പ്രാർത്ഥനകളും മാത്രം.

വാലന്റൈൻ അപകടം അറിഞ്ഞിരുന്നു. അവസാനം അവനെ പിടികൂടി തടവിലാക്കി. പക്ഷേ അവന്റെ വിശ്വാസം അവൻ ത്യജിച്ചില്ല. വധശിക്ഷയ്ക്കു അവനെ വിധിച്ചു. പാരമ്പര്യപ്രകാരം ജയിലിൽ അവൻ ജയിലറുടെ അന്ധയായ മകളെ കണ്ടു. അവൾക്കുവേണ്ടി കരുണയോടെ ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു.

ദൈവകൃപയാൽ അവൾക്ക് കാഴ്ച ലഭിച്ചു. വധശിക്ഷയ്ക്ക് മുമ്പുള്ള രാത്രിയിൽ ഫെബ്രുവരി 14-ന്, അവൻ അവൾക്കു ഒരു കുറിപ്പ് എഴുതി. അതിൽ അവൻ ഒപ്പുവച്ചു: “നിന്റെ വാലന്റൈനിൽ നിന്ന്”. അടുത്ത ദിവസം അവന്റെ തല വെട്ടിമാറ്റി. അതാണ് വാലന്റൈൻസ് ദിനത്തിന്റെ യഥാർത്ഥ അടിസ്ഥാനം. അല്ലാതെ ലൗകീകതയോ ആഘോഷങ്ങളോ അല്ല മറിച്ച് നിർമ്മലമായ ത്യാഗമാണ്.

വിശുദ്ധ വാലന്റൈൻ സാധാരണ പ്രണയത്തിന്റെ മധ്യസ്ഥനല്ല അല്ല. വിശ്വാസപൂർണമായ സ്നേഹത്തിന്റെ സാക്ഷിയാണ്. ദൈവനിയമത്തെ മാനിച്ച് വിവാഹത്തിന്റെ വിശുദ്ധിയെ കാത്തുസൂക്ഷിച്ച് മരണത്തേയും ഭയക്കാതെ നിൽക്കുന്ന സ്നേഹത്തിന്റെ മാതൃക

ഫെബ്രുവരി 14 ഓർമ്മിപ്പിക്കുന്നത് ദൈവത്തോടുള്ള അനുസരണത്തിനായി ജീവൻ പോലും അർപ്പിച്ച ഒരാളെക്കുറിച്ചാണ്. അതാണു പ്രണയ ദിനത്തിന്റെ യഥാർത്ഥ കഥ.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️